ന്യൂദല്‍ഹി: ഇന്ത്യയുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തകര്‍ക്കാന്‍ കഴിയാത്ത ആത്മബന്ധമായിരുന്നു പട്ടേലും ഗാന്ധിജിയും തമ്മിലുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാണ് രാജ്യത്തെ കര്‍ഷകരെ സ്വാതന്ത്ര്യസമരത്തില്‍ അണിനിരത്തിയത്.
തന്റെ രാജ്യഭക്തിയും കാഴ്ചപ്പാടും കൊണ്ട് രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിച്ച നേതാവാണ് പട്ടേല്‍. യഥാര്‍ഥത്തില്‍ ആധുനിക ഭാരതത്തിന്റെ സൃഷ്ടാവാണ് അദ്ദേഹം. എന്നാല്‍, പട്ടേലിനെ നമ്മള് വേണ്ടരീതിയില്‍ ആദരിച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ ആദര്‍ശങ്ങള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കൊണ്ട് ഈ അഖണ്ഡത ഇല്ലാതാക്കാന്‍ കഴിയില്ല .
ജാതി, മത, ഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉയരേണ്ട സമയമാണിതെന്നും ഐക്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് മോദി പറഞ്ഞു. നമ്മള് ഓരോരുത്തരുടെയും ആശങ്ങളിലൂടെ പാരമ്പര്യത്തെയും ചരിത്രത്തെയും മാറ്റിമറിക്കരുതെന്നും മോദി വ്യക്തമാക്കി.
സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്ഷിക ദിനം ദേശീയ ഐക്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ദല്‍ഹിയില്‍ നടന്ന കൂട്ടയോട്ടം വിജയ് ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫഌഗ് ഓഫ് ചെയ്തു.രാവിലെ പട്ടേല്‍ ചൗക്കിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമക്കു മുന്പില് പ്രധാനമന്ത്രി നരേന്ദ്രമോഡി പുഷ്പാര്‍ച്ചന നടത്തി.
കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പട്ടേലിന്റെ ജന്മദിനം ആഘോഷിക്കാന്‍ രാജ്യത്ത് വിപുലമായ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: