മുംബൈ: ഭാരതചരിത്രത്തില്‍ മഹനീയ ലിപികളാല്‍ എഴുതിചേര്‍ക്കപ്പെട്ട വീരഗാഥകളുടെ ഈറ്റില്ലമായ മഹാരാഷ്ട്രയ്ക്ക് ഇനി പുതിയ ഭരണാധിപന്. സായാഹ്ന സൂര്യശോഭ ഇഴചേര്‍ന്ന അപൂര്‍വ്വസുന്ദര നിമിഷത്തില്‍ മഹാരാഷ്ട്രയുടെ 27-ാമത് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏഴു ക്യാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും സത്യവാചകം ചൊല്ലിയപ്പോള്‍ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം മറാത്ത മണ്ണില്‍ പിറന്ന ബിജെപി മന്ത്രിസഭയ്ക്ക് അതുല്യമായ പൂര്‍ണത. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്ന 18-ാമത്തെയാളാണ് ഫട്നവിസ്; വിദര്‍ഭക്കാരനായ നാലാമനും. ശിവസേനയുടെ മനോഹര്‍ ജോഷിക്കുശേഷം മഹാരാഷ്ട്ര മുഖ്യന്റെ കിരീടമണിയുന്ന രണ്ടാമത്തെ ബ്രാഹ്മണന് കൂടിയാണ് 44 കാരനായ ഫട്നവിസ്.
വാംഖഡെ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രൗഢഗംഭീര വേദിയില്‍ ഉച്ചയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങള്‍ക്ക് തുടക്കമിട്ടത്. ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഫട്നവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ ഏകനാഥ് ഘട്സെ, സുധിര്‍ മന്‍ഗന്‍ തിവാര്, വിനോദ് താവ്ഡെ, പങ്കജ മുണ്ടെ, പ്രകാശ് മെഹ്ത, ചന്ദ്രകാന്ത് പാട്ടില്‍, വിഷ്ണു സവാര എന്നിവര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് കുംബ്ലെയും വിദ്യാ താക്കൂറും സഹമന്ത്രിമാരായി സത്യവാചകം ചൊല്ലി.
വാംഖഡെയിലെ വിഖ്യാത ഗ്യാലറിയെ നിറച്ച പതിനായിരക്കണക്കിനു പേരുടെ സാന്നിധ്യമാണ് ചടങ്ങിനെ അക്ഷരാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഭാഗമാക്കിമാറ്റിയത്. ബിജെപി പ്രവര്‍ത്തകരും അനുഭാവികളും പൊതുജനങ്ങളും ഫട്നവിസ് മന്ത്രിസഭയുടെ സ്ഥാനാരോഹണം കാണാന്‍ ഒഴുകിയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹദ് സാന്നിധ്യം വേദിയുടെ മിഴിവേറ്റി. പ്രചാരണങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ചടങ്ങിനെത്തിയപ്പോള്‍ ആഹ്ലാദം അതിരുകള്‍ കടന്നു. പ്രധാനമന്ത്രിക്കു കൈകൊടുത്ത ഉദ്ധവ് ഊഷ്മള നിമിഷങ്ങള്‍ സൃഷ്ടിക്കാനും മറന്നില്ല.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, രാധാമോഹന്‍ സിങ്…. ചടങ്ങിനെത്തിയ പ്രമുഖരുടെ നിര അങ്ങനെ നീളുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ രമണ്‍ സിംഗ് (ഛത്തീസ്ഗഡ്), മനോഹര്‍ പരീക്കര്‍ (ഗോവ), ആനന്ദിബെന്‍ പട്ടേല്‍ (ഗുജറാത്ത്), വസുന്ധര രാജെ സിന്ധ്യെ (രാജസ്ഥാന്) തുടങ്ങിയവരും വിശിഷ്ട സാന്നിധ്യങ്ങളായി. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബിജെപിയുടെ സഖ്യകക്ഷികളെ പ്രതിനിധീകരിച്ച് ചടങ്ങ് വീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: