അബുദാബി: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍. ഡബിള്‍ സെഞ്ചുറി നേടിയ യൂനിസ് ഖാന്റെയും (213), സെഞ്ചുറികള്‍ നേടിയ അസ്ഹര്‍ അലിയുടെയും (109) ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖിന്റെയും (101) തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 570 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തിട്ടുണ്ട്. 16 റണ്‍സോടെ ഡേവിഡ് വാര്‍ണറും ഒരു റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍.
304ന് രണ്ട് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാന് 28 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റ് നഷ്ടമായി. 101 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച അസ്ഹര്‍ അലി 109 റണ്‍സെടുത്ത് സ്റ്റാര്‍ക്കിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്കി മടങ്ങി. എന്നാല്‍ പകരമെത്തിയ മിസ്ബയെ കൂട്ടുപിടിച്ച് യൂനിസ് ഖാന് പാക്കിസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 181 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇരുവരും ചേര്‍ന്ന് പതിനൊന്നാം തവണയാണ് സെഞ്ചുറി കൂട്ടുകെട്ട് തികച്ചത്. ഒടുവില്‍ സ്കോര്‍ 513 റണ്‍സിലെത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 101 റണ്‍സെടുത്ത മിസ്ബയെ സ്മിത്ത് സ്വന്തം ബൗളിംഗില്‍ പിടികൂടി. അധികം കഴിയും മുന്നേ ഇരട്ട സെഞ്ചുറിയും പിന്നിട്ട് കുതിക്കുകയായിരുന്ന യൂനിസ് ഖാനും മടങ്ങി. 349 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 213 റണ്‍സെടുത്ത യൂനിസിനെ പീറ്റര്‍ സിഡില്‍ ബൗള്‍ഡാക്കി. കരിയറിലെ അഞ്ചാം ഇരട്ട സെഞ്ചുറിയാണ് യൂനിസ് ഖാന് ഇന്നലെ സ്വന്തമാക്കിയത്. പിന്നീട് സ്കോര്‍ 561-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത അസദ് ഷഫീഖിനെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. ഒടുവില്‍ സ്കോര്‍ 570-ല്‍ നില്‍ക്കേ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ പാക് നായകന് തീരുമാനിച്ചു. 19 റണ്‍സുമായി സര്‍ഫ്രാസ് അഹമ്മദും ഒരു റണ്‍സുമായി യാസിര്‍ ഷായുമായിരുന്നു ക്രീസില്‍.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കം നല്കുന്നതില് ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ 21 റണ്‍സിലെത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത റോജേഴ്സിനെ ഇമ്രാന് ഖാന്റെ പന്തില്‍ സര്‍ഫ്രാസ് അഹമ്മദ് പിടികൂടി. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഓസ്ട്രേലിയ 548 റണ്‍സിന് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: