മഡ്ഗാവ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് ഗോവ കീഴടക്കാന്‍ ദല്‍ഹി ഇറങ്ങുന്നു. ഗോവ എഫ്സിയുടെ സ്റ്റേഡിയമായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7നാണ് മത്സരത്തിന്റെ കിക്കോഫ്.
സീസണിലെ ആദ്യ ജയം തേടിയാണ് ഗോവി എഫ്സി ഇന്ന് അഞ്ചാം പോരിനിറങ്ങുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും പരാജയപ്പെട്ട അവര്‍ ഒരു സമനില മാത്രമാണ് നേടിയത്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുമാണ് ഗോവന്‍ ടീം. നാല് കളികളില്‍ നിന്നായി ഒരു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. ബ്രസീലിയന്‍ ഇതിഹാസം സാക്ഷാല്‍ സീക്കോയെ പരിശീലകനായി കൊണ്ടുവന്നിട്ടും ഗോവന്ടീം ഇതുവരെ ചാമ്പ്യന്‍ഷിപ്പില്‍ പച്ചതൊട്ടിട്ടില്ല. ഈ കേട് തീര്ക്കാനുറച്ചുതന്നെയായിരിക്കണം അവര്‍ ഇന്ന് ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാത്ത ദല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങുന്നത്.
അതേസമയം സൂപ്പര്‍താരവും മാര്‍ക്വീ താരവുമായ റോബര്‍ട്ട് പിറസിന്റെ അഭാവത്തിലായിരിക്കും ഗോവ ഇന്ന് ഇറങ്ങുക. കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഗോവ എഫ്സിയും തമ്മില്‍ നടന്ന മത്സരത്തിനിടെയുണ്ടായ കയ്യാങ്കാളിയെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ സസ്പെന്ഷന് നേരിട്ടതാണ് പിറസിന് തിരിച്ചടിയായത്. പിറസിന് പുറമെ കൊല്‍ക്കത്ത സൂപ്പര്‍താരം ഫിക്രുവിനും പരിശീലകന് അന്റോണിയോ ലോപ്പസ് ഹെബാസിനുമാണ് ശിക്ഷ ലഭിച്ചത്. സസ്പെന്ഷന് പുറമെ പിഴയും ഇവര്‍ക്ക് ലഭിച്ചു. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പിറസിന്റെ അഭാവം ഗോവന്‍ നിരക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയോടും മൂന്നാം പോരാട്ടത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോടും നാലാം കളിയില്‍ എഫ്സി പൂനെ സിറ്റിയോടും പരാജയപ്പെട്ടഗോവ എഫ്സി രണ്ടാം മത്സരത്തില്‍ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിനോടാണ് സമനില പാലിച്ചത്.
അതേസമയം ദെല്‍ പിയറോയുടെ നേതൃത്വത്തിലിറങ്ങുന്ന ദല്‍ഹി ഡൈനാമോസ് കളിച്ച നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെങ്കിലും മൂന്നെണ്ണത്തില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒരെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു. നാല് കളികളില്‍ നിന്ന് ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ദല്‍ഹി ഡൈനാമോസ്. ചെന്നൈയിന് എഫ്സിക്കെതിരെയായിരുന്നു അവരുടെ ഏക വിജയം. എവേ മത്സരത്തില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ സമനിലയില്‍ തളച്ചുവെങ്കിലും സ്വന്തം മണ്ണില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും അവര്‍ക്ക് സമനില പാലിക്കേണ്ടിവന്നതാണ് അവരെ വിഷമിപ്പിക്കുന്ന ഘടകം.
കളിക്കാരുടെ മികവിലും ഒത്തിണക്കത്തിലും ഗോവന്‍ എഫ്സിയേക്കാള്‍ ഒരുപടി മുകളിലാണ് ദല്‍ഹി ഡൈനാമോസ്. അതിന് കാരണം ഡെല്‍ പിയറോയുടെ സാന്നിധ്യം തന്നെയാണ്. പിയറോക്കൊപ്പം ബ്രസീലിയന്‍ താരം ഗുസ്താവോയും സ്പാനിഷ് താരം ബ്രൂണോ എരിയാസും ഡച്ച് താരം ഹാന്‍ഡ് മുള്‍ഡറും ഇറങ്ങുന്നതോടെ മധ്യനിരയെക്കുറിച്ച് അവര്‍ക്ക് ആശങ്കപ്പെടേണ്ടതില്ല. സ്ട്രൈക്കറുടെ റോളില്‍ മാഡ്സ് ജുങ്കറായിരിക്കും ഇന്നും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുക. എന്നാല്‍ സ്ട്രൈക്കര്‍മാര്‍ ലക്ഷ്യം മുതലാക്കുന്നതില്‍ പരാജയപ്പെടുന്നതാണ് അവരെ അലട്ടുന്നത്. പ്രതിരോധത്തിന്റെ ചുമതല ബല്‍ജിയം താരം വിം റേമീക്കേഴ്സ് ചുമലിലേറ്റുമ്പോള്‍ ഗോള്‍വലയം കാക്കുന്നത് ബല്‍ജിയത്തില്‍നിന്നുള്ള ക്രിസ്റ്റഫ് വാന്‍ ഹൗതാണ്. ലോക ഫുട്ബോൡലെ ഏറ്റവും ഉയരം കൂടിയ ഗോളിയെന്ന ബഹുമതിയുമായാണ് ബല്‍ജിയം താരം ഡൈനാമോസിന്റെ വല കാക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് ഗോള്‍പോസ്റ്റിന് മുന്നില്‍ ക്രിസ്റ്റഫ് നടത്തിയത്. എന്തായാലും സമനിലകുരുക്കഴിക്കാന്‍ ദല്‍ഹി ഡൈനാമോസും ആദ്യ വിജയം ലക്ഷ്യമിട്ട് സീക്കോയുടെ ഗോവ എഫ്സിയും ഇന്ന് പന്തുതട്ടാനിറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: