കൊച്ചി: ബഡാ ബിരിയാണിയുമായി നാനോ കാര്‍ നഗരത്തില്‍. രാവിലെ പതിനൊന്ന് മണിക്ക് ബിരിയാണി നിറച്ച നാനോ കാറുമായി വിക്സണും-ജാക്സണും എത്തും. പിന്നെ രുചിയേറിയ ബിരിയാണി കഴിക്കാനെത്തുന്നവരുടെ തിരക്കാണ് കാറിനുചുറ്റും. ഉച്ചകഴിഞ്ഞ് രണ്ടുമണിയാകുമ്പോള്‍ നാനോ ബിരിയാണി ഹട്ടില്‍ ക്ലോസ് എന്ന ബോര്ഡുംവീഴും. അതിനുശേഷം നാളത്തെ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള സാധനങ്ങള്‍ വാങ്ങുവാനായി മാര്‍ക്കറ്റിലേക്കുള്ള യാത്ര. ഇതാണ് വിക്സണ്‍-ജാക്സണ് സഹോദരങ്ങളുടെ ദൈനംദിന ജീവിതം.
കേരളമൊട്ടാകെ ഇന്ന് സജീവമായിരിക്കുന്ന മൊബൈല്‍ ബിരിയാണി ഹട്ട് ആദ്യമായി തുടങ്ങിയത് ഈ സഹോദരങ്ങളാണ്. ഹൈക്കോടതിക്ക് മുന്നിലാണ് ഇവരുടെ ഈ രുചിയേറിയ നാനോ ബിരിയാണി ഹട്ട്. ഈ സംരംഭത്തില്‍ വര്‍ഷങ്ങള്‍ പിന്നിടുന്ന ഇവര്‍ക്ക് ഇന്ന് അമ്പതില്‍ പരം സ്ഥിര കസ്റ്റമേഴ്സ് ഉണ്ട്. അവരില്‍ കൂടുതലും വക്കീലന്മാരാണ്. നാനോയിലാണ് വില്‍പ്പനയെങ്കിലും ബിരിയാണിയെ ‘നാനോ’ ആക്കാന്‍ ഈ സഹോദരങ്ങള്‍ തയ്യാറല്ല. ദിവസേന ഇരുന്നൂറില്പരം ബിരിയാണികള്‍ ഈ സഹോദരങ്ങള്‍ വില്‍ക്കും.
ഇടപ്പള്ളിയില്‍ താമസിക്കുന്ന വിക്സന്റെ അമ്മയുടെയും ഭാര്യയുടെയും സഹായത്തിലാണ് ബിരിയാണി തയ്യാറാക്കുന്നത്. സിനിമാകഥ പോലെ തോന്നുന്ന ഈ ജീവിതത്തിനു കാരണവും സിനിമാഭ്രമം തന്നെയാണ്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന വിക്സണ്‍ സിനിമ നിര്‍മ്മിക്കാനാണ് നാട്ടിലെത്തിയത്. സിനിമയോടുള്ള അമിത സ്നേഹം ഈ കുടുംബത്തെ കൊണ്ടെത്തിച്ചത് കൊടും ദാരിദ്രത്തിലാണ്. അവിടെ നിന്നും ആരംഭിച്ചതാണ് ഈ നാനോ ജീവിതം.
തുടക്കത്തില്‍ സഹായത്തിന് ഒരു സ്ത്രീയുണ്ടായിരുന്നു. പാലുകൊടുത്ത കൈക്കു കൊത്തിയെന്നപോലെ ഇവരുടെ അടുത്തുതന്നെ അവരും തുടങ്ങി ഒരു മൊബൈല്‍ ബിരിയാണി ഹട്ട്. എന്നാല്‍ അതിലൊന്നും തെല്ലും പരിഭവമില്ലെന്നും ജീവിതത്തില്‍ ഇപ്പോള്‍ ഭയപ്പെടുന്നത് വിലക്കയറ്റത്തെ മാത്രമാണെന്നും ഇവര്‍ പറയുന്നു. ഒരു കാറ്ററിംഗ് സര്‍വ്വീസ് തുടങ്ങുകയെന്നുള്ളതാണ് അടുത്ത ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് ഈ നാനോ സഹോദരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: