കൊച്ചി: സര്‍ക്കാര്‍ മദ്യനയത്തെ സമ്പൂര്‍ണ്ണമായി തള്ളിക്കൊണ്ട് പൂട്ടിയ മുഴുവന്‍ ടു, ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും ഒരുമാസത്തേക്കു തുറക്കാന്‍ ഹൈക്കോടതി അനുമതി നല്കി. സിംഗിള്‍ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ വിധി മറികടന്ന് ഡിവിഷന് ബെഞ്ചാണ് ഇന്നലെ ഉത്തരവു പുറപ്പെടുവിച്ചത്. സിംഗിള്‍ ബെഞ്ച് നടപടിക്കെതിരേ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ബാബു മാത്യു, പി. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധി പറയുകയായിരുന്നു.
സര്‍ക്കാരിന്റെ മദ്യനയം വിവേചനമാണെന്നും മുഴുവന്‍ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ബാറുടമകള്‍ ഹര്‍ജി നല്‍കിയത്. ഫോര്‍ സ്റ്റാര്‍ ബാറുകളും ടു, ത്രീ സ്റ്റാര്‍ ബാറുകളും തമ്മില്‍ നിലവാരത്തില്‍ വലിയ വ്യത്യാസമില്ലെന്നായിരുന്നു വാദം. സിംഗിള്‍ ബെഞ്ച് തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് വെങ്കിട്ടരാമന് വാദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ അപാകതകള്‍ ഉണ്ടെന്നു വിലയിരുത്തിയ സര്‍ക്കാരും മേല്‍കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുള്ളതിനാല്‍ വിധി വരുന്നതുവരെ പൂര്‍വ്വസ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇന്നലെത്തന്നെ പൂട്ടിയ ബാറുകള്‍ പ്രവര്‍ത്തനം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: