കോട്ടയം: പൂട്ടിയ ബാറുകള്‍ തുറക്കാനായി പണം വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെഎം മാണി. ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാണ് കെഎം മാണിക്കെതിരെയുളള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസിനെയും തന്നെയും നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ലെന്ന് മാണി വ്യക്തമാക്കി. ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ തന്നെ അപമാനിക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണിതെന്നും മാണി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ജീവിതത്തില്‍ നാളിതു വരെയായി ഒരു രൂപ പോലും കൈകൂലി വാങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ അതിന്റെ ആവശ്യകതയില്ലെന്നും മാണി പറഞ്ഞു. കെട്ടിച്ചമച്ച ഈ ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് അത് തെളിയിക്കേണ്ടതെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മാണി വ്യക്തമാക്കി.
നേരത്തെ പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് വേണ്ടി കെ എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി ബാറുടമ ബിജു രമേഷ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: