കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹകരണം എന്‍.ഐ.എ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രതികളെ പറ്റി വിവരം കൈമാറുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി പാരിതോഷികം പ്രഖ്യാപിച്ചു.
ഒളിവില്‍ തുടരുന്ന പ്രതികളില്‍ പത്ത് പ്രതികളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് മൂന്നു ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് എന്‍.ഐ.എ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഫോണിലൂടെയോ ഇമെയിലിലൂടെയോ വിവരം അറിയിക്കണമെന്നും അറിയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുമെന്നും ഏജന്‍സി വ്യക്തമാക്കി.
നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) പ്രവര്‍ത്തകരായ ഇവര്‍ ബംഗ്ലാദേശില്‍ ആക്രമണം നടത്താനുള്ള ഗൂഢാലോചന നടത്തിയവരാണെന്ന് ഏജന്‍സി അറിയിച്ചു.
സ്ഫോടനവുമായി ബന്ധപ്പെട്ടുളള രഹസ്യങ്ങള്‍ ചോര്‍ത്താനും ജെഎംബിയുടെ നീക്കങ്ങള്‍ പടിപടിയായി ഇല്ലാതാക്കാനുമാണ് ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് ബര്‍ദ്വാനിലെ ഖാഗ്രാഗയിലെ ഒരു വീട്ടിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് ജമാ അത്ത് ഉല് മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: