ഇത്തവണ ഞാനിങ്ങനെ വെളിപ്പെടുത്തി തുടങ്ങട്ടെ- രാജ്യത്താദ്യം മൈക്രോ ഫിനാന്‍സിങ് പദ്ധതി ആരംഭിച്ച ബാങ്കിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിന്റെ വിജയത്തില്‍ ഞങ്ങളെല്ലാം സന്തോഷിക്കുന്നു. ഞാനെഴുതുന്നത് ആ ബാങ്കിന്റെ ഔദ്യോഗിക നയവും കാഴ്ചപ്പാടുമായി പരിഗണിക്കരുത്.
എന്റെ അഭിപ്രായത്തില്‍ ദാരിദ്ര്യത്തെ തോല്‍പ്പിക്കാന്‍ മൈക്രോ ക്രെഡിറ്റ് സംവിധാനം കൂടുതല്‍ വിലപ്പെടുത്തുകയല്ലാതെ മറ്റൊരു വഴിയുമില്ല. പരമ്പരാഗത വാണിജ്യ സാമ്പത്തിക സ്ഥാപനങ്ങള്‍ ഒരുതരത്തിലും ദരിദ്രരെ സഹായിക്കുന്നില്ല.
കാരണം അവരുടെ വിശ്വാസം ദരിദ്രര്‍ക്കു സമ്പാദ്യശേഷിയില്ലെന്നും അതിനാല്‍ ബാങ്കിടപാടുകാര്യത്തില് സഹായിക്കാന്‍ കൊള്ളാത്തവരുമാണെന്നാണ്. അങ്ങനെ വരുമ്പോള്‍ ചെറിയ ലോണറുകളും അതിലെ അസാധാരണ ഇടപാടുകളും ചെലവേറിയതും ക്ലിഷ്ടവുമാകുമെന്നവര് കരുതുന്നു.
ആഗോളവല്ക്കരണവും ഈ രംഗത്ത് ഒരു പങ്കുവഹിച്ചു. പദ്ധതി ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടായിരുന്നു. പക്ഷേ മറിച്ച് സമ്പന്നരുടെ ക്ഷേമമാണത് ഉറപ്പാക്കിയത്. 45 ശതമാനം ദരിദ്രരേക്കാള്‍ 20 ശതമാനം സമ്പന്നര്‍ക്ക് അതു ഗുണമായി, സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരില്‍ അതെത്തിയില്ല. ആത്യന്തികമായി അത്, ദരിദ്രവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വായ്പാ സൗകര്യം തുടങ്ങിയവയില്‍ അപ്രാപ്യരാക്കി.
ദരിദ്രരെ സഹായിക്കാന്‍ പരമ്പരാഗത ധന വായ്പാ പദ്ധതിയില്‍നിന്ന് വേറിട്ട ഈ മൈക്രോ വായ്പാ വിതരണ സംവിധാനം ഉണ്ടാക്കണം. ഒന്നാമതായി സഹായം എന്നത് പുനര്‍നിര്‍വചിക്കണം. രണ്ടാമത് തിരിച്ചടയ്ക്കലും, കടമെടുക്കല്‍ ശേഷിയും മറ്റൊരു കാഴ്ചപ്പാടില്‍ വിലയിരുത്തണം. ഗ്രാമീണമേഖലയിലെ ദാരിദ്ര്യം ഒരു പ്രമുഖ സാമൂഹ്യ വിഷയമാണ്. കൂടുതല്‍ മികച്ച അന്തരീക്ഷത്തില്‍ അടിസ്ഥാന സാമ്പത്തിക സഹായം ലഭ്യമാക്കിയാല്‍ ദരിദ്രര്‍ക്ക് സ്വയം വിമുക്തരാകാമെന്നതാണ് വസ്തുത.
ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നത് ദരിദ്രര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ വ്യത്യസ്തമായൊരു ഇടനില സംവിധാനം വേണമെന്നാണ്. ഇവിടെ ഏറ്റവും അനുയോജ്യം മൈക്രോ ഫിനാന്‍സിംഗ് പദ്ധതിയാണ്. ചെറു സ്വയംസഹായ സംഘ (എസ്എച്ച്ജി)ങ്ങള് അനൗപചാരികമായുണ്ടാക്കിക്കൊണ്ട്, 1980 ല്‍ ചെറുതോതില്‍ ഭാരതത്തില്‍ മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം തുടങ്ങി. രണ്ടുപതിറ്റാണ്ടിന്റെ ഏറെ നിര്‍ണായകമായി ശക്തിപ്പെട്ടു. സര്‍ക്കാരിലെ സംഘടനകളിലൂടെയും നല്ല രീതിയില്‍ നടത്തുന്ന മൈക്രോ ഫിനാന്‍സ് ഇന്സ്റ്റിറ്റിയൂഷനുകളിലൂടെയും ലഭ്യമാക്കുന്ന സാമ്പത്തിക സഹായ സംവിധാനങ്ങള്‍ ഭാരതത്തില്‍ ദരിദ്രരെ സാമ്പത്തികമായി സഹായിക്കാന്‍ പറ്റുന്ന ശക്തമായ ബദല്‍ പദ്ധതിയാണെന്ന് ഇതിനകം അനുഭവത്തില്‍നിന്ന് വ്യക്തമായി.
സ്വാശ്രയ സംഘത്തെ, ഒരു പൊതു ആവശ്യത്തിനു പ്രവര്‍ത്തിക്കാന്‍ സമാനമായ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലമുള്ളവരുള്പ്പെട്ട, അവര്‍ സ്വയം നിയന്ത്രിക്കുന്ന സംഘമെന്ന് നിര്‍വചിക്കാം. ചില മാതൃകകള്‍ ഇങ്ങനെ:-
1. 10-25 അംഗങ്ങളുള്ള സംഘം. സമ്പാദ്യത്തിനും വായ്പയ്ക്കുമപ്പുറം അവരവരുടെ ആവശ്യങ്ങള്‍ ഉയര്‍ത്താനും അനുഭവങ്ങള്‍ പങ്കുവക്കാനും സാമൂഹ്യ-സാമ്പത്തിക വൈയക്തികമായ വിശാല വിഷയങ്ങളില്‍ പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നവരായിരിക്കും അവര്‍.
2. അഞ്ചംഗങ്ങളുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്. ഏഴെട്ടു ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ട ഒരു കേന്ദ്രമുണ്ടായിരിക്കും. ക്രെഡിറ്റ് മാനേജ്മെന്റിനെക്കുറിച്ച് പരിശീലനം കിട്ടിയശേഷം അവര്‍ കടമെടുപ്പു നടത്തുന്നു. അവരുടെ സമ്പാദ്യം സംഘ നിക്ഷേപമായി നിലനിര്‍ത്തി വിവിധ വായ്പാ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നു.
3. സഹകരണ സംഘങ്ങളുടെ മാതൃകയിലുള്ള ഉഭയകക്ഷി നേട്ടമുണ്ടാക്കുന്ന വന്‍ ഗ്രൂപ്പുകളാണ് മറ്റൊന്ന്. വായ്പകള്‍ ലഭ്യമാകുന്ന അഞ്ചുപേരെങ്കിലും ഉള്‍പ്പെട്ട സംഘങ്ങളുടെ പത്തോ പതിനഞ്ചോ സംയുക്ത ഗ്രൂപ്പു ചേര്‍ന്നതാണീ സംവിധാനം. അഞ്ചില്‍ ശേഷിക്കുന്ന നാലുപേര്‍ ലോണുകളുടെ ജാമ്യക്കാരായിരിക്കും.
4. എന്‍ബിഎഫ്സി മാതൃകയിലുള്ള എംഎഫ്ഐകള്‍ കമ്പനി ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുണ്ട്. അവ സ്വയംസഹായ സംഘത്തിനും എന്‍ജിഒകള്‍ക്കും സഹായം നല്‍കും.
മൈക്രോ ക്രെഡിറ്റ് പ്രവര്‍ത്തനം ഭാരതസമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തി, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍. ഞങ്ങളുടെ ബാങ്ക് നടത്തിയ പഠനത്തില്‍ തെളിയുന്നത് അത് വനിതകളുടെ വരുമാന നിലവാരം വര്‍ധിപ്പിച്ചു, പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാക്കി, അവര്‍ക്ക് സ്വാശ്രയത്വത്തിനുള്ള ആത്മവിശ്വാസം വളര്‍ത്തി. ഭാവിയിലെ ക്ലിഷ്ടതകള്‍ മനസ്സിലാക്കാനും അതു മറികടക്കാന്‍ സമ്പാദിക്കാനും പ്രേരിപ്പിച്ചു. സാമ്പത്തിക ശേഷി വര്‍ധിപ്പിച്ചു, തീരുമാനമെടുക്കാനുള്ള കരുത്തുണ്ടാക്കി, സ്വത്തുക്കള്‍ ഉണ്ടാക്കിക്കൊടുത്തു. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കി. അതിനെല്ലാം പുറമേ ദാരിദ്ര്യ ലഘൂകരണത്തിന് സഹായകമായി.
റിസര്‍വ് ബാങ്കിലെ സുഹൃത്തുക്കള്‍ പറയുന്നു മൈക്രോ ക്രഡിറ്റ് സംവിധാനത്തില്‍ കൊള്ളപ്പലിശയാണ് വായ്പക്കെന്ന്. വാസ്തവത്തില്‍ അതൊരു വിഷയമേ അല്ല. തിരുവനന്തപുരത്ത് മത്സ്യവിപണന തൊഴിലാളുകള്‍ 90 രൂപ രാവിലെ കടം വാങ്ങി വൈകിട്ടു 100 രൂപ തിരികെ കൊടുക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്; എന്നിട്ടും അവര്‍ ജീവിതച്ചെലവു കണ്ടെത്തുന്നു.
മൈക്രോ ക്രെഡിറ്റിന്റെ വിജയനിലവാരം വ്യത്യസ്തമായിരിക്കാമെങ്കിലും ദരിദ്ര വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഈ സംവിധാനം ഏറെ സഹായകമായി. ഗ്രാമമേഖലയില്‍ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങളും സ്വയംസഹായ സംഘങ്ങളും കൈകോര്‍ത്താല്‍ ഏറെ നേട്ടമുണ്ടാക്കാമെന്ന് അതു സുവ്യക്തമായി തെളിയിച്ചു.
മൈക്രോ ക്രെഡിറ്റിനു കീഴില്‍, വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ വെറും രണ്ടുശതമാനം മാത്രമാണെന്നത് ശ്രദ്ധേയമാണ്. ഇത് ഗ്രാമീണരിലെ പാവങ്ങള്‍ക്കിടയിലുള്ള കൃത്യമായ തിരിച്ചടക്കല്‍ മനസ്ഥിതിയെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കുന്നുവെന്നാണെന്റെ അനുഭവം. ഒരുപക്ഷേ മറ്റു സംഘാംഗങ്ങളുടെ സമ്മര്‍ദ്ദവും കൂട്ടായ ഭരണനിര്‍വഹണവും അതിനു കാരണമാകാം.
കേരളത്തില്‍, ഗ്രാമീണ വനിതകളുടെ സാമൂഹ്യ-സാമ്പത്തിക നിലവാരമുയര്ത്തലിന് കുടുംബശ്രീ മാതൃക ശക്തമായ വേരോട്ടം ഉണ്ടാക്കി. തൃശൂരില്‍ രണ്ട് ഇടതുപക്ഷ മന്ത്രിമാര്‍ക്കൊപ്പം, കുടുംബ ശ്രീയുടെ വമ്പിച്ച യോഗം ഉദ്ഘാടനവേശയില് നിലവിളക്കു കൊളുത്താനും സംസാരിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഈ സംവിധാനം ഇടതുപക്ഷ പാര്‍ട്ടികളുടെ സ്വാധീനത്തിലോ അവരുടെ ഇടപെടലിന്റെ കുടുക്കിലോ ചെന്നുപെടുമെന്ന് ഞാന്‍ തീരെ കരുതിയില്ല. ഇന്ന് പക്ഷേ അതാണു ദുര്‍വിധി. രാഷ്ട്രീയ നിയന്ത്രണം അതിന്റെ ആത്മാവിനെയും പ്രവര്‍ത്തനത്തെയും കീഴടക്കിക്കഴിഞ്ഞു.
കുടുംബശ്രീ സംവിധാനത്തെ രാഷ്ട്രീയത്തിന്റെ ചതിവഴിയില്നിന്നു രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നേരിട്ട് പ്രവര്‍ത്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ഗ്രാമീണ മേഖലയില്‍ ഗുണകരവും സുഘിടതവുമായ സേവന പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ അത്തരം ഒരു പരിപാടിയും വിജയിക്കാതിരിക്കില്ലെന്ന് തെളിയിക്കുന്നതാണ് മൈക്രോ ക്രെഡിറ്റ് അനുഭവ പാഠം. അതുകൊണ്ടുതന്നെ സര്‍വരിലും സാമ്പത്തിക തുല്യതയും സര്‍വരുടേയും വളര്‍ച്ചയും എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രധാനമന്ത്രിയുടെ ‘ജന്‍ധന്‍ യോജന’ പദ്ധതി അതിന്റെ മുദ്രയോടെ തനനെ, അതിന്റെ ലക്ഷ്യം നേടുന്ന രീതിയില്‍ വിജയകരമായി നടപ്പാക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: