ന്യൂദല്‍ഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാത്രചെയ്യുന്ന വിമാനം മാറ്റി പകരം പുതിയ വിമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. പുതിയ വിമാനം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. 20 വര്‍ഷത്തിലധികം പഴക്കമുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് -747 ജംബോ ജെറ്റ് വിമാനമാണ് വിവിഐപി യാത്രാ വിമാനമായി ഉപയോഗിച്ചുവരുന്നത്.
ബോയിംഗ് 747 -നെ മാറ്റി പകരം പുതിയ വിമാനം കണ്ടെത്താന്‍ പ്രതിരോധം, ധനകാര്യം, വ്യോമയാനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ ഉന്നത മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരടങ്ങുന്ന സമിതി ഈ മാസം യോഗം ചേരും. വിമാനം മാറ്റുന്നതു സംബന്ധിച്ച് ഈ യോഗത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. പുതിയ വിമാനത്തിന് ഇരട്ട എഞ്ചിന് വേണോ, നാല് എഞ്ചിന് വേണോ എന്നും യോഗത്തില്‍ തീരുമാനിക്കും. കൂടാതെ, വിവിഐപികള്‍ക്ക് യാത്രചെയ്യാന്‍ അനുയോജ്യമായ വിമാനം ഏതെന്ന് തീരുമാനിക്കാന്‍ ആവശ്യമെങ്കില്‍ വ്യോമയാന അധികൃതര്‍ സാങ്കേതിക ചര്‍ച്ചയും നടത്തിയേക്കും.
രണ്ട് എഞ്ചിനുള്ള വിമാനവും നാല് എഞ്ചിനുള്ള വിമാനവും തമ്മില്‍ വിലയില്‍ വലിയ തോതിലുള്ള വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ എയര്‍ ഇന്ത്യയുടെയോ, ഇന്ത്യന്‍ വ്യോമസേനയുടെയോ ഏതെങ്കിലും വിമാനമായിരിക്കും സമിതി തിരഞ്ഞെടുക്കുക. എയര്‍ ഇന്ത്യയുടെയോ, സേനയുടെയോ പക്കല്‍നിന്നും പുതിയ വിമാനം തിരഞ്ഞെടുക്കാന്‍ വ്യോമയാന മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും പരിമിതിയുമുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെയുള്ള പ്രധാന വ്യക്തികള്‍ രാജ്യത്തിനകത്തും അയല്‍രാജ്യങ്ങളിലേക്കും യാത്രചെയ്യുന്നതിന് ഉപയോഗിക്കുന്ന വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നത് വ്യോമസേനയാണ്.
ബോയിംഗ് വിമാനം കാലപ്പഴക്കം ചെന്നതിനാല്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമെല്ലാം അടുത്തിടെ യാത്ര ചെയ്തത് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലാണ്. പുതിയ വിമാനം വാങ്ങുന്നത് എയര്‍ ഇന്ത്യയില്‍നിന്ന് വേണോ അതല്ല വ്യോമസേനയില്‍നിന്ന് വേണോ എന്ന കാര്യത്തില്‍ മന്ത്രാലയ സെക്രട്ടറിമാര്‍ തീരുമാനമെടുക്കും.
ബി-747, ബി-777, ബി-787 എന്നിവയാണ് ബോയിംഗില്‍ വിഭാഗത്തിലെ നാല് എഞ്ചിനുള്ള വിമാനങ്ങള്‍. എയര്‍ഇന്ത്യയ്ക്ക് ഡ്രീംലൈനര്‍ കൂടാതെ ബോയിംഗ് 777-വിഭാഗത്തില്‍ വലുതും ഇടത്തരം വിമാനങ്ങളുണ്ട്. ബി-777 വിമാനങ്ങള്‍ 2007-നു ശേഷമാണ് എയര്‍ഇന്ത്യ ഉള്‍പ്പെടുത്തിയത്. നാല് എഞ്ചിനുള്ള എ-340, ഇരട്ട എഞ്ചിനുള്ള എ-330 എന്നിവയും പരിഗണനയിലുണ്ട്. വലിയ ബോയിംഗ് വിമാനങ്ങളുടെ ഇപ്പോഴത്തെ വില 2,282 കോടി രൂപ മുതലാണ്. ബി-787-8 ന്റെ പുതിയ വിമാനങ്ങളുടെ വില 1,352 കോടിയിലാണ് ആരംഭിക്കുന്നത്. എ-350- വിഭാഗത്തില്‍പ്പെട്ട വലിയ വിമാനങ്ങളുടെ വില ആരംഭിക്കുന്നത് 2,112 കോടിയിലാണ്. എ-330-200 വിമാനങ്ങള്‍ക്ക് 1000 മുതല്‍ 1,375 കോടി വരെ വിലയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: