ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ പിരിച്ചുവിടണമെന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. രാഷ്ട്രപതിക്കു കൈമാറിയ ശുപാര്ശയിന്മേല് ഇന്നോ നാളെയോ തീരുമാനമുണ്ടാകും. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിയുടെ പ്രഖ്യാപനം ഉണ്ടായാല്‍ സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുന്നതിനുള്ള പ്രക്രിയകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിക്കും.
സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതോടെയാണ് നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ലഫ്.ഗവര്‍ണ്ണറും കേന്ദ്രസര്‍ക്കാരും തീരുമാനിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് എട്ടുമാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും വിരാമമായി. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. അതുവരെ ലഫ്.ഗവര്‍ണ്ണര്‍ ഭരണം തുടരും.
നിയമസഭ പിരിച്ചുവിടണമെന്ന ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജങ്ങിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതിയാണ് കേന്ദ്രത്തിന് കൈമാറിയത്. ഇന്നലെ ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേസ്കോഴ്സ് റോഡിലെ വസതിയില്‍ നടന്ന അടിയന്തരമന്ത്രിസഭാ യോഗം ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതിക്ക് തിരിച്ചയക്കുകയായിരുന്നു.
ലഫ്.ഗവര്‍ണ്ണറുടെ ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ പ്രശംസിച്ചു. തെരഞ്ഞെടുപ്പിന് പാര്‍ട്ടി പൂര്‍ണ്ണസജ്ജമാണെന്നും മഹാരാഷ്ട്ര, ഹരിയാന തരംഗം ദല്‍ഹിയിലും ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ 45 സീറ്റുകള്‍ നേടി ദല്‍ഹിയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: