കഴിഞ്ഞ നാലുമാസത്തോളമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരുകൂട്ടം മനുഷ്യര്‍ നിന്നുകൊണ്ട് സമരം ചെയ്യുകയാണ്. ഇരിക്കാന്‍ ഇടമില്ലാത്തവര്‍ അതിനുള്ള ഇടംതേടി നടത്തുന്ന സമരത്തിനപ്പുറം, കേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ ആദിവാസികളും പിന്നാക്കവിഭാഗങ്ങളും അനുഭവിക്കുന്ന അവഗണനയ്ക്കെതിരായുള്ള, നിലനില്‍പ്പിനായുള്ള സമരം കൂടിയാണത്.
ഇരിക്കാനും കിടക്കാനും മരിച്ചാല്‍ അടക്കം ചെയ്യാനും കൃഷിചെയ്തു ജീവിക്കാനുമുള്ള മണ്ണുതേടി കേരളത്തിലെ ആദിവാസി സമൂഹം നടത്തുന്ന വിവിധ സമരങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും അധികാരി വര്‍ഗ്ഗം അതൊന്നും കാണുന്നില്ല. മന്ത്രി കാര്യാലയങ്ങള്‍ക്കു തൊട്ടുതാഴെ അവര്‍ ഇക്കഴിഞ്ഞ ജൂലായ് 9മുതല്‍ നില്പ് തുടരുമ്പോള്‍ കണ്ടില്ലെന്ന് നടിച്ച് ഭരണവര്‍ഗ്ഗം സുഖസുഷുപ്തിയിലാണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന, ആവശ്യത്തിനും അനാവശ്യത്തിനും പ്രസ്താവനകളും കവിതകളുമായി രംഗപ്രവേശം ചെയ്യാറുള്ള, കേരളത്തിലെ സാംസ്കാരിക സമൂഹവും ഇരിക്കാന്‍ ഇടമില്ലാത്ത ആദിവാസികളെ തിരിഞ്ഞുനോക്കുന്നില്ല. ആദിവാസികള്‍ അവരുടെ അജണ്ടയിലേ ഇല്ല.
ആദിവാസി സമൂഹം സമ്പന്നമല്ലാത്തതും സംഘടിത വോട്ട്ബാങ്കല്ലാത്തതുമാണ് അധികാരവര്‍ഗ്ഗത്തിന്റെ പ്രശ്നം. സംഘടിത വോട്ടു ബാങ്കും മത, സാമുദായിക പിന്തുണയുമുണ്ടായിരുന്നെങ്കില് ഒരിക്കലും അവര്‍ അവഗണിക്കപ്പെടില്ലായിരുന്നു.
ആദിവാസികളുടെ കിടപ്പാടവും കൃഷിയിടങ്ങളും തട്ടിയെടുത്ത കുടിയേറ്റക്കാര്‍ വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള മലയോര ജില്ലകളില്‍ വന്‍കിട സമ്പന്ന വര്‍ഗ്ഗമായി മാറി. അവരുടെ നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ നിയമ വിധേയമാക്കി നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാരിന് വ്യഗ്രത. കുടിയേറ്റക്കാര്‍ക്ക് മത, സാമുദായിക, രാഷ്ട്രീയ പിന്തുണ വേണ്ടുവോളമുണ്ട്. ആദിവാസി സമൂഹത്തിന് അതൊന്നുമില്ല. ആദിവാസികളുടെ വിദ്യാഭ്യാസത്തിനായി കോടികള്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ചെറിയൊരു ശതമാനത്തിനുപോലും ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. അവരുടെ നിരക്ഷരതയും അറിവില്ലായ്മയും മുതലെടുത്ത് ഭൂമിതട്ടിയെടുത്തവര് സമ്പന്നരായി. അവരുടെ നിയമവിരുദ്ധ കയ്യേങ്ങള്‍ നിയമവിധേയമാക്കാന്‍ മന്ത്രിപ്പട പട്ടയമേളകള്‍ നടത്തുമ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആദിവാസികള്‍ നിരന്തരമായ നില്‍പ്പുസമരം നടത്തുന്നത്.
ഇറാഖിലും ഗാസയിലും നടന്ന യുദ്ധങ്ങള്‍ക്കെതിരെ ഹര്‍ത്താലും പ്രകടനങ്ങളും നടത്തി ശീലമുള്ളവരാണ് കേരളത്തിലെ പല പ്രമുഖരാഷ്ട്രീയപാര്ട്ടികളും. ഗാസയില്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്കുവേണ്ടി വിലപിക്കുകയും കവിതയും കഥയുമെഴുതുകയും ചെയ്യുന്നത് നല്ലതു തന്നെ. ലോകമെങ്ങുമുണ്ടാകുന്ന യുദ്ധങ്ങളെയും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുക തന്നെ വേണം. എന്നാല്‍ നമ്മുടെ മുറ്റത്തുനടക്കുന്ന അവഗണനയും മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. ഗാസയ്ക്കും ഇറാക്കിനുംവേണ്ടി മുറവിളികൂട്ടുന്നവര്‍ക്ക് നമ്മുടെ ആദിവാസി സമൂഹത്തിന്റെ ദയനീയാവസ്ഥ മനസ്സിലാകാത്തത് ഏന്തുകൊണ്ടാണ്?.
പിറന്ന മണ്ണില്‍ അഭയാര്‍ഥികളെപ്പോലെ കഴിയാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ ആദിവാസി സമൂഹമെന്ന് പറയുന്നതെത്ര ശരി. മലയാള മണ്ണിന്റെ മക്കള്‍ എന്ന് അവകാശം പറയാന്‍ കഴിയുന്ന സമൂഹമാണ് ആദിവാസികള്‍. അവരാണ് ഒരു തുണ്ട് ഭൂമിക്കായി അധികാരിവര്‍ഗ്ഗത്തിന്റെ കരുണകാത്ത് കഴിയുന്നത്. സര്‍ക്കാരുകള്‍ക്കെന്നും കുത്തക മുതലാളിമാരുടെയും സമ്പന്ന വര്‍ഗ്ഗത്തിന്റെയും കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ. ഓരോ കൊല്ലവും ആദിവാസികള്‍ക്കും പിന്നാക്കാവസ്ഥയില്‍ ജീവിക്കുന്നവര്‍ക്കുമായി കോടികളുടെ പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നത്. പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യത്തിലധികം പണം ഒഴുകിയെത്തുന്നുമുണ്ട്. എന്നിട്ടും ആദിവാസി ഇന്നും ഇരിക്കാന്‍ പോലും ഇടമില്ലാതെ നില്‍ക്കുകയാണ്. അതെന്തുകൊണ്ടെന്ന വിശകലനമാണ് അത്യാവശ്യം.
പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കാന്‍ പണം അനുവദിക്കുകയും ചെയ്യുമ്പോള്‍ അതൊന്നും ആദിവാസികളിലേക്കെത്തുന്നില്ല. ഇടനിലക്കാരും അഴിമതിക്കാരുമായ അധികാരവര്‍ഗ്ഗം തട്ടിയെടുക്കുന്നു. നടപ്പിലാക്കുന്നതിലെ ആസൂത്രണപ്പിഴവും ഭരണ വൈകല്യങ്ങളുമെല്ലാം പദ്ധതികളേറെയും പരാജയപ്പെടാന്‍ ഇടയാക്കുന്നു. കേരളത്തിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ഭൂമി ലഭിച്ചിട്ടുണ്ട്. 7500 ഏക്കര്‍ വരുന്ന ആറളം ഫാം കേന്ദ്രം വിലയ്ക്ക് നല്കി.
മുത്തങ്ങ സമരത്തിനുശേഷം ദേശീയതലത്തില്‍ വനാവകാശ നിയമം നിലവില്‍ വന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ പുതിയ സാധ്യതകളെ ബോധപൂര്‍വ്വം തിരസ്ക്കരിക്കുകയായിരുന്നു. ആറളം ഫാമിലെ പകുതി ഭൂമി ആദിവാസികളുടെ ക്ഷേമത്തിനായി തൊഴില്‍, കാര്‍ഷിക വൃത്തി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനായി പൊതുമേഖലാ കമ്പനിയായി നിലനിര്‍ത്തും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ഭൂമി ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനിക്ക് നല്‍കിയിരിക്കുകയാണ്. 1500 ഏക്കറോളം ഭൂമിയില്‍ നിയമവിരുദ്ധമായ പാട്ടവും കയ്യേറ്റവുമായി സ്വകാര്യവ്യക്തികള്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നു. അതാകട്ടെ മാരകമായ വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയുമാണ്.
ആദിവാസികള്‍ക്ക് കഴിയാനും കൃഷിചെയ്യാനുമായി ഭൂമിവേണമെന്ന ആവശ്യത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്. ഇക്കാലമത്രെയും ആദിവാസി സമൂഹം ഭൂമിവേണമെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്തുകൊണ്ടുമിരിക്കുകയാണ്. ആദിവാസികളുടെ മണ്ണും സംസ്കാരവും സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പാരിസ്ഥിതിക നിലനില്പിന് അത്യാവശ്യമാണ്. ആദിവാസികള്‍ക്കു മതിയായ ഭൂമി നല്കി അവരെ കൃഷിയിലേക്ക് തിരിച്ചുവിട്ടാല്‍ കേരളം ഫലവര്‍ഗ്ഗങ്ങളുടെയും പച്ചക്കറിയുടെയും ധാന്യത്തിന്റെയും ഉല്പാദനത്തില് സ്വയം പര്യാപ്തമാകുമെന്നതില്‍ സംശയമില്ല.
വിഷം നിറച്ച ഭക്ഷണവും പഴവര്‍ഗ്ഗങ്ങളും കഴിച്ചുശീലിച്ച മലയാളി മരണത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹമെന്ന് മേനിനടിക്കുന്ന മലയാളിയെ കാത്തിരിക്കുന്നത് വലിയ ദുരന്തമായാണ്. അര്‍ബുദമായും ഹൃദ്രോഗമായും മാറാവ്യാധികളായും അതു വന്നുകൊണ്ടിരിക്കുന്നു. മലയാളിയുടെ മാറിയ ഭക്ഷണ ശീലങ്ങളാണ് അതിനു കാരണം. ജനിച്ച മണ്ണില്‍ നിന്ന് ആദിവാസികള്‍ ആട്ടിപ്പുറത്താക്കപ്പെടുന്നതോടെ അവര്‍ കൈമുതലാക്കി വച്ചിരിക്കുന്ന പാരമ്പര്യ വൈദ്യത്തിന്റെയും തനതു ഭക്ഷണത്തിന്റെയും തലമുറകളായി പിന്തുടര്ന്നുവരുന്ന കലാപാര്യമ്പര്യത്തിന്റെയും കലവറകൂടിയാണ് നശിപ്പിക്കപ്പെടുന്നത്.
ഭക്ഷണം സൃഷ്ടിക്കലും അതുപയോഗിക്കലും ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ്. സംഗീതം മുതല്‍ തനതു നാടന്കലകള്വരെ അതിനോട് ചേര്‍ന്നു നില്ക്കുന്നു. അത്തരം ഭക്ഷണ ശീലങ്ങളുണ്ടായിരുന്നപ്പോഴാണ് മലയാളി ആരോഗ്യവാനായിരുന്നത്. നമ്മുടെ കാര്‍ഷിക സാംസ്കാരികതയുടെ പ്രതീകവും പ്രചാരകരുമായിരുന്നു ആദിവാസികള്‍. ഇതെല്ലാം അറിയാമായിരുന്നിട്ടും അറിയില്ലെന്നു നടിക്കുന്ന അധികാരവര്‍ഗ്ഗം വനഭൂമി വെട്ടിപ്പിടിച്ച് സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന പണച്ചാക്കുകള്‍ക്ക് പിറകെ പോകുന്നു; അവരെയും കാത്തിരിക്കുന്ന വലിയ ദുരന്തങ്ങള്‍ തിരിച്ചറിയാതെ.
ആദിവാസി ഊരുഭൂമി സംരക്ഷിക്കാന്‍ പട്ടിക വര്‍ഗ്ഗ മേഖലയായി പ്രഖ്യാപിക്കുക എന്നതാണ് നില്പു സമരത്തിന്റെ പ്രധാന ആവശ്യം. ആദിവാസി ഗ്രാമസഭകള്‍ യാഥാര്‍ത്ഥ്യമാക്കണം. ഇതുള്‍പ്പെടെ ഒമ്പത് ആവശ്യങ്ങളും ആ ആവശ്യങ്ങളിലേക്ക് എത്തിച്ച സാഹചര്യങ്ങളും വിശദീകരിച്ച് സര്‍ക്കാരിന് അവര്‍ കത്ത് നല്‍കിയിരുന്നു. ആദ്യം അവഗണിക്കാന്‍ ശ്രമിച്ച അധികാരവര്‍ഗ്ഗം സമരത്തിന് സാധാരണ ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞത് മനസ്സിലാക്കി ചെറിയ ഇടപെടല്‍ നടത്തുകയായിരുന്നു. ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദിവാസിക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി ചര്‍ച്ചയ്ക്കു വിളിച്ചു. പിന്നീട് മുഖ്യമന്ത്രിതന്നെ നേരിട്ട് ചര്‍ച്ച നടത്തി. എന്നാല്‍ സമരം അവസാനിപ്പിക്കുന്ന തരത്തില്‍ ഉറപ്പുനല്‍കാന്‍ സര്‍ക്കാരിനായില്ല.
സമ്പന്നമായ സമരങ്ങള്‍ക്ക് മാത്രം പിന്തുണ പ്രഖ്യാപിക്കുന്ന സമീപനമാണ് കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അഭ്യസ്തവിദ്യര്ക്കുമെല്ലാമുള്ളത്. അവര്‍ ദയനീയമായ നില്പ് സമരത്തെ അവഗണിക്കുകയാണ്. മാധ്യമങ്ങള്‍ പോലും ഈ സമരം സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നില്ല. ആദിവാസികള്‍ ദുര്‍ബലരും വോട്ട് ബാങ്കല്ലാത്തതും ‘പരിഷ്കൃതര’ല്ലാത്തതുമാണ് അവരെ അവഗണിക്കാന്‍ കാരണം. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ വാക്ക് പാലിക്കപ്പെടാന്‍ മുഴുവന്‍ സമൂഹത്തിന്റെയും ഇടപെടലുണ്ടാകണം. ആദിവാസികളുടെ മണ്ണും സംസ്കാരവും സംരക്ഷിക്കപ്പെടുക തന്നെ വേണം. നില്പ് സമരം ഒരു സാംസ്കാരിക ഇടപെടലാണെന്നാണ് സമരം ചെയ്യുന്നവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതത്രയും ശരിയുമാണ്. മണ്ണും പ്രകൃതിയും സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്. അതിന് കേരളത്തിന്റെ മുഴുവന്‍ പിന്തുണ അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: