പി.ടി.ചാക്കോ മരിക്കുംവരെ കോണ്‍ഗ്രസുകാരനായിരുന്നു. പക്ഷേ കേരളാ കോണ്‍ഗ്രസ് രൂപംകൊണ്ടത് പി.ടി. ചാക്കോയുടെ പേരുപറഞ്ഞായിരുന്നു. ആര്. ശങ്കറും പി.ടി. ചാക്കോയും തമ്മിലുള്ള ഗ്രൂപ്പ് പോര് അതിശക്തമായിരുന്നെങ്കിലും കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടി രൂപീകരണം ചാക്കോയുടെ സ്വപ്നത്തില്‍പോലും ഉണ്ടായിരുന്നില്ലെന്നതാണ് ചരിത്രം. പി.ടി. ചാക്കോ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് പിളരില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന കെ.ടി. അച്യുതന് നിയമസഭയില്‍ പറഞ്ഞത്.
ആര്. ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി.ചാക്കോ നിസ്സാരക്കാരനായിരുന്നില്ല. സഭക്കകത്തും പുറത്തും ഏത് വമ്പനേയും പറഞ്ഞിരുത്താനും നാക്കുകൊണ്ട് കരണക്കുറ്റിക്ക് നാലു പൊട്ടിക്കാനും കഴിവും കരുത്തും വാക്സാമര്‍ത്ഥ്യവുമുള്ള നേതാവ്. പറഞ്ഞിട്ടെന്തുകാര്യം. എല്ലാറ്റിനും ഒരു സമയമുണ്ട് ദിനേശാ. ”കഷ്ടകാലത്തിന് മൊട്ടയടിച്ചാല്‍ കല്ലുമഴ” എന്നാണല്ലോ ചൊല്ല്.
ചാക്കോ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ മന്ത്രിമാര്‍ക്ക് അമ്പാസഡര്‍ കാറേയുള്ളൂ. ഇന്നത്തെപോലെ ഇന്നോവ, ലാന്‍സര്‍, സൈലോ, ടെയോട്ട, ബിഎംഡബ്ല്യു, ജാഗ്വര്‍, വോക്സ് വാഗണ്‍, ഓഡി തുടങ്ങിയ ആഡംബരകാറുകളൊന്നുമില്ല. മാത്രമല്ല, കാറിന്റെ ചില്ലുകളില്‍ പതിക്കാന്‍ കൂള്‍ പേപ്പറുകളും ഉണ്ടായിരുന്നില്ല. ഗ്ലാസ് പേപ്പറിന് പകരം കര്ട്ടന് സ്റ്റൈലും പ്രചാരത്തിലെത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കാര്‍ ഓടിക്കുന്നതാര്? മുന്‍പിലും പിന്നിലും യാത്രക്കാര്‍ ആണോ പെണ്ണോ എന്നൊക്കെ തിരിച്ചറിയാനും സാധിച്ചിരുന്നു. അതുകൊണ്ടാണല്ലോ പീച്ചി സംഭവം പി.ടി. ചാക്കോയ്ക്ക് വിനയായത്.
അന്പതുവര്ഷം മുന്‍പാണ് സംഭവം. 1963 ഡിസംബര്‍ എട്ട്. തലേദിവസം ആലുവയില്‍ തങ്ങിയ ആഭ്യന്തരമന്ത്രി വച്ചുപിടിച്ചു പീച്ചിക്ക്. മന്ത്രിയുടെ നീല അമ്പാസഡര്‍ കാര്‍ തൃശൂര്‍ ലൂര്‍ദ് പള്ളി പെരുന്നാള്‍ ആഘോഷത്തിനെത്തിയ ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങി നിരങ്ങി ഓടി. കഷ്ടകാലത്തിന് കാര്‍ എതിരെ വന്ന ഉന്തുവണ്ടിയുമായി ഇടിച്ചു. ഉന്തുവണ്ടിക്കാരന്‍ തെറിച്ചുവീണെങ്കിലും രമേശ് ചെന്നിത്തലയെപ്പോലെ വീണയാളെ എഴുന്നേല്‍പ്പിക്കാനൊന്നും തുനിയാതെ ‘വീണവന് വീണു. വണ്ടി പോട്ടെ’ എന്ന മട്ടില്‍ കാര്‍ കുതിച്ചു. പക്ഷേ കാറേതെന്നും ഓടിച്ചതാരാണെന്നും ജനം തിരിച്ചറിഞ്ഞു. കാറിന്റെ ഗ്ലാസിന് കറുത്ത കടലാസും കര്‍ട്ടനും ഇല്ലാത്തതിനാല്‍ മുന്‍ സീറ്റിലിരുന്ന സ്ത്രീ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നെന്നും അത് മന്ത്രിയുടെ ഭാര്യയല്ലെന്നും ജനം തിരിച്ചറിഞ്ഞു.
അന്ന് സദാചാരവും ധാര്‍മ്മികതയുമെല്ലാം രാഷ്ട്രീയത്തിലും സജീവമായിരുന്നതിനാല്‍ ഇന്നത്തെ കോണ്‍ഗ്രസ് മന്ത്രിമാരെപ്പോലെ പിടിച്ചുനില്ക്കാന് ചാക്കോയ്ക്ക് സാധിച്ചില്ല. ഇന്ന് ഉമ്മന്‍ചാണ്ടി കെ.എം. മാണിയോട് ഉപദേശിക്കുന്നതുപോലെ ”മന്ത്രിസ്ഥാനം ഒഴിയേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല” എന്ന ന്യായത്തിലായിരുന്നു അന്ന് മുഖ്യമന്ത്രി ആര്. ശങ്കര്‍. എന്നാല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം ആഭ്യന്തരമന്ത്രി രാജിവയ്ക്കണം എന്ന അഭിപ്രായക്കാരായിരുന്നു. 1964 ജനുവരി 28ന് നിയമസഭ ചേര്‍ന്നപ്പോള്‍ ചാക്കോയുടെ പീച്ചി സവാരിയായി സഭയുടെ അജണ്ട. പിറ്റേന്നും സഭയിളകി. ‘സ്മാര്‍ത്ത വിചാര’ ത്തെ നേരിട്ട ചാക്കോയുടെ മുഖം ഇന്ന് കെ.എം.മാണിയുടെ മുഖംപോലെ വിറളിവെളുത്തു. ‘അസാന്മാര്ഗിക സഞ്ചാരി’ മന്ത്രിയായിരിക്കാന്‍ പാടില്ലെന്ന വാശിയില്‍ ചില കോണ്‍ഗ്രസുകാരുമെത്തി. അവിശ്വാസ പ്രമേയത്തിനെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസുകാരനായ കണ്ണൂരിലെ പ്രഹ്ലാദന് ഗോപാലന് മന്ത്രിയുടെ രാജിക്കായി സത്യാഗ്രഹമിരുന്നു. മാസം ഒന്നുകഴിയുംമുന്‍പ് ശങ്കറിന്റെ മനംമാറി. ചാക്കോയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് തുറന്നുപറഞ്ഞു. ചാക്കോ ഫെബ്രുവരി 20ന് രാജിക്കത്ത് നല്‍കുകയും ചെയ്തു.
രാജിവച്ചെങ്കിലും കോണ്‍ഗ്രസുകാര്‍ ചാക്കോയെ കൈവിട്ടില്ല. സ്വീകരണങ്ങളും പൊതുസമ്മേളനങ്ങളുമൊക്കെയായി ചാക്കോ പാര്‍ട്ടികാര്‍ക്കിടയില്‍ നിറഞ്ഞുനിന്നു. മാസങ്ങള്‍ കഴിയുംമുന്പ് കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പും വന്നു. ഔദേ്യാഗിക സ്ഥാനാര്‍ത്ഥി കെ.സി. എബ്രഹാം മാസ്റ്റര്‍ക്കെതിരെ മത്സരിച്ചെങ്കിലും ചാക്കോക്ക് ജയിക്കാനായില്ല. എങ്കിലും 24 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചാക്കോയുടെ ഗ്രൂപ്പിലെത്തി. മന്ത്രിസഭയിലും പാര്‍ട്ടിയിലും തോറ്റ ചാക്കോ കോടതികളില്‍ സജീവമായി. താനേറ്റെടുത്ത ഒരു വ്യവഹാരത്തിന്റെ അനേ്വഷണത്തിനായി കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ട് ചാക്കോ അന്ത്യശ്വാസം വലിച്ചത്.
ചാക്കോയുടെത് ഒരു സ്വാഭാവിക മരണമല്ലെന്ന പ്രചാരണം കൊഴുപ്പിച്ചു ആര്. ശങ്കര്‍വിഭാഗം. ”പന്നിത്തലയില്‍ കൂടോത്രപ്പണി” ചെയ്തത് മൂലമാണ് ചാക്കോയുടെ അകാലനിര്യാണമെന്നായിരുന്നു പ്രചാരണത്തിലെ ഊന്നല്‍. ഈ പ്രചാരണം കൊടുമ്പിരികൊള്ളവെയാണ് 1964 സപ്തംബറില്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ചാക്കോയെ പിന്തുണച്ച 24 എംഎല്‍എമാരില്‍നിന്ന് ഒന്‍പത് പേര് പിന്‍വാങ്ങി. കെ.എം. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 15 പേര് മാത്രമേ ചാക്കോയുടെ പിന്തുണക്കാരായി സഭയിലുണ്ടായിരുന്നുള്ളൂ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പുതിയ പാര്‍ട്ടി രൂപീകരിച്ചുകൂടെ എന്ന് ചോദിക്കാന്‍ ചെന്നവരെ ശകാരിച്ച് പറഞ്ഞയച്ചയാളാണ് ചാക്കോ. അദ്ദേഹത്തിന്റെ പേരുപയോഗിച്ച് പുതിയ പാര്‍ട്ടി. അങ്ങനെ രൂപംകൊണ്ടതാണ് കേരളാ കോണ്‍ഗ്രസ്. എന്നുവച്ചാല്‍ ചാക്കോ ആഗ്രഹിക്കാതെ ചാക്കോയുടെ പേരില്‍ പിറന്ന പാര്‍ട്ടി. നാടന്‍ ഭാഷയില്‍ അസുരവിത്തെന്നോ അവിഹിത സന്തതിയെന്നോ ആരെങ്കിലും പറഞ്ഞാല്‍ തെറ്റെന്നോ ശരിയെന്നോ പറയാന്‍ ഞാനാളല്ല. കേരളാ കോണ്‍ഗ്രസിന്റെ ലേബലൊട്ടിച്ച് ഏത് ചരക്കിറങ്ങിയാലും അതിനെയെല്ലാം സംശയത്തോടെ വീക്ഷിച്ചേ പറ്റൂ.
കേരള കോണ്‍ഗ്രസിന്റെ അമരക്കാരന് കെ.എം. മാണിയെന്ന് ഇന്ന് അവകാശപ്പെടുന്നെങ്കിലും ആ പാര്‍ട്ടിയുടെ പിറവിക്ക് കാരണക്കാരനല്ല കെ.എം.മാണി. അന്ന് എംഎല്‍എയും ചാക്കോയുടെ മിത്രവുമായിരുന്ന ആര്.ബാലകൃഷ്ണ പിള്ള അക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. പിറവിക്കുത്തരവാദിയല്ലെങ്കിലും പോറ്റിവളര്‍ത്തുന്നതില്‍ മാണിക്കുള്ള പങ്ക് വിസ്മരിക്കുന്നില്ല. എന്നുവച്ച് കേരള കോണ്‍ഗ്രസിന്റെ പേരിനൊപ്പം ബ്രാക്കറ്റില്‍ ‘എം’ വന്നത് മാണിയുടെ പാര്‍ട്ടിയാണെന്ന് പറയുന്നതല്ല ശരി. ബാര്‍ മാഫിയ, ഭൂമാഫിയ, ക്വാറി മാഫിയ, റബ്ബര്‍ മാഫിയ എന്നിത്യാദി മാഫിയകളുടെ സ്വന്തം പാര്‍ട്ടി എന്നാണ് ആ ‘എം’ സൂചിപ്പിക്കുന്നതെന്ന് തീര്‍ച്ച. ചാക്കോയെപ്പോലെതന്നെ ഭരണത്തിലും പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും സ്വന്തം പാര്‍ട്ടിയില്‍ തന്നോടൊപ്പമെത്താനാര്‍ക്കും കഴിയില്ലെന്ന് തെളിയിച്ചു മാണി. അങ്ങനെയുള്ള മാണി മാറിമാറി പരീക്ഷിച്ചെങ്കിലും ഇരുമുന്നണിയിലും രണ്ടാം കക്ഷിപോലും ആകാന്‍ കഴിഞ്ഞില്ല. എന്നിട്ടുവേണ്ടേ മന്ത്രിസഭയില്‍ ഒന്നാമനാകാന്‍.
ഒന്നാമനാകാനുള്ള മോഹം കേരളാ കോണ്‍ഗ്രസില്‍ മുളപൊട്ടുകയും മാണിയെ മോഹിപ്പിക്കുകയും ചെയ്തപ്പോഴേ രാഷ്ട്രീയ നിരീക്ഷകര്‍ അപകടം മണത്തറിഞ്ഞതാണ്. ഈ ലേഖകന്‍ അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുന്നണി ബന്ധം വിട്ട് നേര്‍വഴിക്ക് നീങ്ങാനുള്ള ഉപദേശം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ജീവിതത്തിന്റെ സായന്തനത്തില്‍ ചാരിത്ര്യശുദ്ധി കൈമോശം വന്നു എന്ന് കേള്‍ക്കേണ്ടിവരുമായിരുന്നില്ല.
മാണിക്ക് ഇനി മാര്‍ഗം എന്ത്? ഒരേ ഒരുവഴി ഒരുകോടി കോഴ വാങ്ങിയെങ്കില്‍ അന്തസ്സായി അതങ്ങ് സമ്മതിക്കുക. അല്ലെങ്കില്‍ കോഴ വാങ്ങിയില്ലെന്ന് തെളിയിക്കുക. മന്ത്രിസഭയിലിരുന്ന് നിരപരാധിത്വം തെളിയിച്ചാലും ആരുമത് വിശ്വസിക്കില്ല. ഭരണസ്വാധീനം ആരോപിക്കുമെന്നുറപ്പ്. അതിനാല്‍ എത്രയും വേഗം മന്ത്രിപ്പണി ഉപേക്ഷിക്കുക.
ബാര്‍ കോഴയില്‍ കെ.എം. മാണിക്ക് നേരെ വരുന്ന കല്ലേറ് പിണറായി വിജയന് നെഞ്ചുകാട്ടി തടുക്കുന്ന വിചിത്ര കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. കോഴ അനേ്വഷണത്തിന് സിബിഐ വേണമെന്ന് വി.എസ്. അച്യുതാനന്ദന് ആവര്‍ത്തിക്കുമ്പോള്‍ സിബിഐ വേണ്ടേ വേണ്ടെന്ന് സിപിഎം. പിണറായിയാകട്ടെ അനേ്വഷണമോ? ‘ങ്ങാ-വേണ്ടണം’ എന്ന ഭാവത്തിലും. സിബിഐ വന്നാല്‍ മാണിക്ക് ലഭിച്ച കോഴ മാത്രമല്ല മറ്റ് മന്ത്രിമാരുടെ കോഴയും അനേ്വഷണത്തില്‍വരും. അവിടെയും ഒതുങ്ങില്ല. ബാറുടമകളോടാരായും ആര്‍ക്കാക്കെ കോഴ കൊടുത്തെന്ന്. എന്താ സംശയം. പ്രതിപക്ഷത്ത് കോഴ വാങ്ങിയ പേരുകളും നിരനിരയായി പുറത്തുവരും. സാന്റിയാഗോമാര്‍ട്ടിന്റെ മടിക്കുത്ത് പോലും പരതി നോക്കിയ പാര്‍ട്ടിക്കാര്‍ക്ക് ബാറുകാരുടെ കാശെന്താ കയ്ക്കുമോ?
ഇത്രയും വലിയ വിഷയമുണ്ടായിട്ടും എന്തേ സിപിഎം സമരം നടത്താത്തതെന്ന് നാട്ടുകാര്‍ക്ക് ചോദിക്കാം. ‘പള്ളിയിലെ കാര്യം അള്ളാക്കല്ലെ അറിയുള്ളൂ.’ സോളാര്‍ സമരം ഒന്നരദിവസം പിടിച്ചുനിന്നതിന്റെ കഷ്ടപ്പാട് സമരത്തിനിറങ്ങിയവര്‍ക്കല്ലേ അറിയൂ. ഇടത് യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് നടയിലെ അനിശ്ചിതകാല സമരം രണ്ടരദിവസം എത്തിച്ചതിന്റെ പെടാപ്പാടും ഒത്തുതീര്‍പ്പിലെ ത്തിയെന്ന് വരുത്താനുള്ള പ്രയത്നവും. കാഴ്ചക്കാര്‍ക്കെന്തറിയാം. ചുംബനസമരത്തിന് സമ്പൂര്‍ണ പിന്തുണ അര്‍പ്പിക്കാനും എതിര്‍ക്കുന്നവരെ തകര്‍ക്കാനും കാട്ടിയ മിടുക്ക് പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ ഭാഗമാണോ ആവോ! ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ’ എന്ന് ദൈവപുത്രന് ചോദിച്ച പോലെ ബാറുകളെ പണംകായ്ക്കുന്ന മരമായി കാണാത്ത ഒരേ ഒരു ദേശീയ കക്ഷിയേയുള്ളൂ. അതുകൊണ്ടാണല്ലോ രണ്ടും കല്‍പ്പിച്ച് സമരം നടത്താന്‍ ബിജെപിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവരാത്തത്. ചാക്കോയ്ക്ക് കൂടോത്രം പന്നിത്തലയില്‍! മാണിക്ക് കൂടോത്രം ഉമ്മന്‍ തലയിലോ ചെന്നിത്തലയിലോ അതല്ല സാക്ഷാല്‍ കുടവയറുള്ള ജോര്‍ജിന്റെ തലയിലോ? എല്ലാം എന്റെ ഉള്ളിലുണ്ടെന്നാണയിടുന്ന ജോര്‍ജ് എപ്പോഴാണോ വയറൊഴിയുന്നത്. ഏതായാലും അതുടനെ വേണം. ആകെ മൊത്തം നാറ്റക്കേസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: