കൊച്ചി: സംസ്ഥാനത്തെ കായല്‍ 40 ശതമാനത്തോളം നികത്തപ്പെട്ടതായാണ് കണക്കുകളില്‍നിന്ന് വ്യക്തമാവുന്നതെന്ന് പാര്‍ലമെന്റിന്റെ പരിസ്ഥിതി-വനം വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കായലുകളിലും നദികളിലും ഉണ്ടാവുന്ന മലിനീകരണവും ഗുരതരപ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെ സംസ്ഥാനം ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസുകളിലൊന്നായ വിനോദസഞ്ചാരമേഖലയിലും പ്രത്യാഘാതമുണ്ടാകാമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. അശ്വിനി കുമാര്‍ എം.പി. പറഞ്ഞു.
കേരളത്തിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതുമായിബന്ധപ്പെട്ട് വലിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി, വനം, ശാസ്ത്ര, സാങ്കേതികം എന്നിവക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ ചെയര്മാന് ഡോ. അശ്വനികുമാര്‍ എം. പി. കഴിഞ്ഞ നാല് ദിവസമായി കൊച്ചിയിലും തിരുവനന്തപുരത്തും പാര്‍ലമെന്ററി സ്റ്റാന്റിംഗ്കമ്മറ്റി നടത്തിയ സന്ദര്‍ശനത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പരിസ്ഥിതി നിയമങ്ങള്‍ പുനരവലോകനം ചെയ്യാന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം ഉന്നതലത സമിതിയെ നിയോഗിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ നിയമങ്ങളില്‍ ദേശവ്യാപകമായ സംവാദങ്ങള്‍ നടക്കണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചു.
രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങളില്‍ 1986 പരിസ്ഥിതി സംരക്ഷണനിയമമുള്പ്പടെയുള്ള ഏഴ് നിയമങ്ങളില്‍ പുനഃപരിശോധന നടത്താന്‍ മോദിസര്‍ക്കാര്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവും സുസ്ഥിര സാമ്പത്തികവളര്‍ച്ചയും കേന്ദ്രീകരിച്ച് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടായാല്‍ സാമ്പത്തികവളര്ച്ചവേഗത്തില് കൈവരിക്കാന്‍ കഴിയില്ലെന്ന നിഗമനങ്ങളും വേഗത്തിലുള്ള സാമ്പത്തികവളര്ച്ചയെന്നത് പരിസ്ഥിതിക്ക് ദോഷം മാത്രമുണ്ടാക്കുന്നതാണെന്നുമുള്ള നിഗമനങ്ങളും ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരിസ്ഥിസംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും ശാസ്ത്രസാങ്കേതിക വിദ്യയിലുടെ നൂതനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയണം, ചെയര്മാന് പറഞ്ഞു.
രാജ്യത്ത് നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഗവേഷണങ്ങള്‍ നടക്കണം. ലക്ഷദ്വീപില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി നടപ്പാക്കിയിട്ടുള്ള കടല്‍വെള്ള ശുദ്ധീകരണ പ്ലാന്‍ുകള്‍ മറ്റു തീരപ്രദേശമേഖലകളിലേക്കും വ്യാപിപ്പിക്കണം. കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തവും തേടണം, അദ്ദേഹം നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരത്തെ വിക്രംസാരാഭായ് സ്പേസ് സെന്റര്‍, ഐ എസ് ആര് ഒ, ഇന്ത്യന്‍ ഇന്‍സ്റ്റിററ്യുട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി എന്നി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് പാര്‍ലമെന്ററി സമിതി കൊച്ചിയിലെത്തിയത്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓഷ്യാനോഗ്രാഫി ഡയറക്ടര്‍ എന്നിവരുള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യേഗസ്ഥരുമായി കൊച്ചിയില്‍ സമിതി ചര്‍ച്ചനടത്തി. എന്‍ ഐ ഒ കൊച്ചി കേന്ദ്രവും സെന്റര്‍ഫോര്‍ മറൈന്‍ ലീവിംഗ് റിസോഴ്സ് ആന്റ് ഇക്കോളജി കേന്ദ്രവും സമിതി സന്ദര്‍ശിച്ചു. വേമ്പനാട് കായലിലും സമിതി സന്ദര്‍ശനം നടത്തി.
കേരളത്തില്‍നിന്നുള്ള രാജ്യസഭ അംഗം സി. പി. നാരയണനുള്പ്പടെ 21 എം പിമാരുള്ള പരിസ്ഥിതി, വനം, ശാസ്ത്ര, സാങ്കേതികം എന്നിവക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയിലെ 21 അംഗങ്ങളാണ് കഴിഞ്ഞ നാലുദിവസങ്ങളിലായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: