ന്യൂദല്‍ഹി: ഭാരതത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വൈദ്യൂതി ലഭ്യമാക്കണമെന്ന ലക്ഷ്യത്തില്‍ റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 1000 മിനി പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. 100 ദശലക്ഷം യുഎസ്ഡോളര്‍ (614 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 65 ദശലക്ഷം ഡോളറാണ് (400 കോടി രൂപ) റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെ നിക്ഷേപം. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് മിനി പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കുക. പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ 30 പവര്‍ ഗ്രിഡുകള്‍ സ്ഥാപിക്കുക. ഇവയില്‍ ഭൂരിഭാഗവും ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ് സ്ഥാപിക്കുകയെന്ന് റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന് വൃത്തങ്ങള്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്. രാജ്യത്ത് 1000 മിനി പവര്‍ ഗ്രിഡുകള്‍ സഥാപിക്കുന്നതിന് 100 ദശലക്ഷം യുഎസ് ഡോളര്‍ മുതല്‍ മുടക്കേണ്ടി വരുമെന്ന് ഫൗണ്ടേഷന് (ഏഷ്യ പ്രോഗ്രാം) അസ്സോസിയേറ്റ് വൈസ് പ്രസിഡന്റും മാനേജിംങ് ഡയറക്ടറുമായ അശ്വിന് ദയാല്‍ അറിയിച്ചു. കൂടാതെ ഈ പദ്ധതിയില്‍ മറ്റുപല കമ്പനികള്‍ക്കും ഇക്വിറ്റി പങ്കാളിത്തവും കൊടുക്കും. ഈ വര്‍ഷം അവസാനത്തില്‍ തന്നെ പദ്ധതിയുടെ ആദ്യഘട്ടമായ 30 മിനി പവര്‍ ഗ്രിഡിന്റെ നിര്‍മ്മാണം ആരംഭിക്കും. 200 പവര്‍ ഗ്രിഡുകള്‍ 2015 ലും പൂര്‍ത്തീകരിക്കും. 2017 അവസാനത്തോടെ 1000 മിനി പവര്‍ ഗ്രിഡുകളും പൂര്‍ത്തീകരിക്കുന്നതാണെന്ന് അശ്വിന് ദയാല്‍ അറിയിച്ചു. എന്ജിഫകളുടെ സഹായത്തോടെ നിര്‍മ്മിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തും.
ഒരു മിനി പവര്‍ ഗ്രിഡിന് 65 മുതല്‍ 75 കിലോവാട്ട് വൈദ്യുതി വരെ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. ഇതിലൂടെ 10,00 പേര് അംഗങ്ങളായി 150-200 വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കാം. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്തെ 53 ദശലക്ഷം വീടുകളില്‍ വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് പദ്ധതികള്‍ നടന്നു വരികയാണെന്ന് റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുമുണ്ട്. 2019ല്‍ രാജ്യത്ത് മുഴുവന്‍ വൈദ്യുതിലഭ്യമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു സഹായകമായ പദ്ധതിയാണ് റോക്ഫെല്ലര്‍ ഫൗണ്ടേഷന് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: