ന്യൂദല്‍ഹി: യോഗയ്ക്ക് സമാനമായി ആയുര്‍വ്വേദത്തിനും ആഗോള സാധ്യതയാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആയുര്‍വ്വേദ ചികിത്സകര്‍ ആയുര്‍വ്വേദത്തെ ജീവനോപാധിയായി കാണാതെ മനുഷ്യനു നല്കുന്ന സേവനമായി കണക്കാക്കി പ്രവര്‍ത്തിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. നാലുദിവസമായി ദല്‍ഹിയിലെ പ്രഗതിമൈതാനിയില്‍ നടന്നുവന്ന ലോകആയുര്‍വ്വേദ കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആയുര്‍വ്വേദം നേരിടുന്ന പ്രധാന വെല്ലുവിളി ആയുര്‍വ്വേദ ചികിത്സകര്‍ സ്വയം ആയുര്‍വ്വേദത്തില്‍ വിശ്വസിക്കുന്നില്ലെന്നതു മാത്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറുശതമാനവും ആയുര്‍വ്വേദത്തില്‍ വിശ്വസിച്ച് ആയുര്‍വ്വേദം മാത്രം ചികിത്സിക്കണം. ആധുനിക വൈദ്യശാസ്ത്രം ഉപയോഗിക്കുന്നതു ആയുര്‍വ്വേദത്തില്‍ ആയുര്‍വ്വേദ ചികിത്സകര്‍ക്കുള്ള ആത്മവിശ്വാസമില്ലായ്മയായി കണക്കാക്കും. ഹോട്ടലുടമ മറ്റൊരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതുപോലെ ജനങ്ങള്‍ ഇത്തരം സംഭവങ്ങളെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍പോലും അമേരിക്കവഴി തിരികെ എത്തിയാല്‍ മാത്രം ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന രീതികള്‍ മാറ്റണം. ഭാരതം സ്വതന്ത്രമായ കാലത്ത് ആയുര്‍വ്വേദത്തിന്റെ ആധുനികവല്‍ക്കരണത്തിനായി അന്നത്തെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ആയുര്‍വ്വേദ മരുന്നു നിര്മ്മാണങ്ങളിലുള്പ്പെടെ പുത്തന്‍ സമ്പ്രദായങ്ങള്‍ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. മികച്ച പായ്ക്കിംഗില്‍ അലോപ്പതി മരുന്നുകള്‍ ലഭിക്കുന്ന മാതൃകയില്‍ ആയുര്‍വേദ മരുന്നുകള്‍കൂടി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ആഗോളതലത്തില്‍ തന്നെ ആയുര്‍വ്വേദത്തിന് സ്വീകാര്യത കൈവരും. ഔഷധസസ്യങ്ങളുടെ ലഭ്യതയെന്ന പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വ്വേദമെന്ന വലിയ അറിവാണ് നമ്മുടെ കയ്യിലുള്ളത്. അതില്‍ ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയെന്നതാണ് നമ്മുടെ കര്‍ത്തവ്യം. ആയുര്വ്വേദമെന്നത് മറ്റു ചികിത്സാ രീതികള്‍ പോലെയല്ല, അതൊരു ജീവിത രീതിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ആയുര്‍വ്വേദ ശാസ്ത്രശാഖയുടെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്കാന് തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്, വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, ആയുഷ് വകുപ്പ് സെക്രട്ടറി എന്‍.സന്യാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: