സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചതു പ്രകാരം 2009 ല്‍ ഏറെ ഉത്സാഹത്തോടെയാണ് ഞാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ എത്തിയത്. കെഎഫ്സിയെ പ്രൊഫഷണലൈസ് ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എത്തിയപ്പോഴാണ് യുദ്ധഭൂമിയില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ആദ്യംതന്നെ ‘സാമ്പത്തിക ക്ഷുദ്രജീവി’ എന്ന് കുരച്ചു ചാടിയ ഒരു ട്രേഡ് യൂണിയന് മുദ്ര കുത്തി.
സ്ഥാപനത്തില്‍ ഒരു സമാന്തര ഭരണം നടത്തുകയായിരുന്നു അവര്‍. 1951 ലെ എസ്എഫ്സി ആക്ടില്‍ ഗവേഷണം നടത്തി, ഐഎഎസ്-ഐപിഎസ് ലോബി ഈ സ്ഥാനം അവരില്‍ ഒരാള്‍ക്കായി മാറ്റാന്‍ പണിപ്പെടുകയായിരുന്നു. സെക്രട്ടറിയേറ്റിലെ ‘ബാബൂ’മാര്‍ എന്റെ ചട്ടപ്രകാരമുള്ള ശമ്പളം വെട്ടിക്കുറയ്ക്കാന്‍ നിയമങ്ങള്‍ ചികയുകയായിരുന്നു. ബോര്‍ഡംഗങ്ങള്‍ മിക്കവരും ഞങ്ങള്‍ ഈ നാട്ടുകാരേ അല്ലെന്ന ഭാവത്തിലായിരുന്നു. വകുപ്പുമന്ത്രിക്ക് സ്വന്തം സഖാക്കളില്‍ നിന്നുതന്നെ ഞാന്‍ മൂലം ഭീഷണി നേരിടേണ്ടി വന്നു.
ഔദ്യോഗിക ജീവിതത്തില്‍ വലിയ നഷ്ടമായിരുന്നു. പക്ഷേ സ്വന്തം സംസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയെന്ന ആഗ്രഹസാഫല്യം കൊണ്ട് ഞാനത് നികത്തി. വെല്ലുവിളിയായി സ്വീകരിച്ച് ഞാന്‍ രണ്ട് അടിസ്ഥാന ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ചു. ഒന്ന്, കെഎഫ്സിയെ പ്രവര്‍ത്തന സംവിധാനത്തില്‍ മറ്റുള്ളവരുടെ അനാവശ്യ കൈകടത്തലുകള്‍ ഇല്ലാത്ത ദീര്‍ഘകാല സുസ്ഥിരതയുള്ള സ്ഥാപനമാക്കി മാറ്റുക. രണ്ട്, ഗ്രാമീണ യുവാക്കളും വിദ്യാര്‍ത്ഥികളും വഴി വ്യാവസായിക വികസനം സാഫല്യമാക്കുക.
അക്കാലത്ത് കെഎഫ്സി അനുശാസിത നടപടികള്‍ യഥാവിധി നിര്‍വഹിക്കുന്നതിന് കഷ്ടപ്പെടുകയായിരുന്നു. പിടിപ്പുകേടും സാമ്പത്തിക അച്ചടക്കക്കുറവും എങ്ങും ദൃശ്യമായിരുന്നു. ചില സ്ഫുരണങ്ങള്‍ ഉണ്ടായിരുന്നത് തെറ്റായ ദിശയിലായിരുന്നു. സാമ്പത്തിക ലോകത്തെ ആനുകാലിക മാറ്റം ഉള്‍ക്കൊള്ളാതെയും ചെറുകിട സംരംഭകരെ മറന്നും ലക്ഷ്യം കൈവിട്ടുമുള്ള ചില പ്രദര്‍ശനങ്ങളായിരുന്നു അതെല്ലാം.
താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിച്ചു പ്രവര്‍ത്തിക്കുന്ന ശൈലിയായിരുന്നു. രാഷ്ട്രീയപ്രേരിതമായ മാനേജ്മെന്റിന് പണമിടപാട് കാര്യത്തില്‍ പരിചയമില്ലായിരുന്നു. ഇടതുപക്ഷ ചായ്വോടെ പണി ചെയ്യാന്‍ മടിയും പണത്തിന് ആര്‍ത്തിയുമുള്ള ജീവനക്കാരെയാണ് കൂടുതല്‍ കണ്ടത്. പ്രോജക്ട് മോനിട്ടറിംഗ് എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പിന്തുണയും സഹായവും മാര്‍ഗദര്‍ശനവും പ്രതീക്ഷിച്ച വ്യവസായ സംരംഭകര്‍ക്ക് കെഎഫ്സി ഒരു പേടി സ്വപ്നമായിരുന്നു.
ഭാഗ്യത്തിന് ബോര്‍ഡിലും ജീവനക്കാരിലും ചില സന്മനസ്ഥിതിക്കാരുണ്ടായിരുന്നു. മാനേജ്മെന്റിന്റെയും ബിസിനസിന്റെയും എല്ലാ ഘടകങ്ങളും പുനഃസന്ദര്‍ശിക്കാന്‍ അവര്‍ സഹായികളായി. അങ്ങനെ ബഹുമുഖ പുനരുജ്ജീവനത്തിന്റെ ഭാഗമായി പുനഃസംഘടനയും ബിസിനസ് പരമായ പുനഃസംരചനയും കര്‍ക്കശമായ വായ്പാ തിരിച്ചടക്കല്‍ ക്രമവും നടപ്പിലാക്കി.
ആദ്യ നടപടി 425 കോടിയായ നിഷ്ക്രിയ ആസ്ഥിയെന്ന വിപത്തിനെ കീഴടക്കലായിരുന്നു. കെഎഫ്സിയുടെ ഭാവിതന്നെ മാറ്റി മറിക്കാനുതകുന്ന അദൃശ്യനിധിയായിരുന്നു അത്. ബോര്ഡ്തല കര്‍മസേനയുടെയും ആസ്ഥാനത്തെയും താഴ്ന്ന തട്ടിലെയും പ്രത്യേക സെല്ലുകളുടെ രൂപീകരണം, ഉദാരമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍, വന്‍കിട കിട്ടാക്കടക്കാരെ പ്രമുഖരായ 20 മോശം ഇടപാടുകാരെ കണ്ടെത്തല്‍, സ്വത്ത് വില്‍പ്പനയ്ക്ക് വെബ് ആധാരമായ ടെണ്ടറുകള്‍ ഇങ്ങനെ വിവിധ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു. ഇതിനെല്ലാം പെട്ടെന്ന് ഫലം കണ്ടു. എഴുതിത്തള്ളിയ സ്വത്തില്‍നിന്ന് മാത്രം വാര്‍ഷിക വരുമാനം 30 കോടിയായി. 28 കോടിയായി വരുന്ന വാര്‍ഷിക ചെലവിന് ഇതുമാത്രം മതിയായിരുന്നു. നിഷ്ക്രിയ ആസ്തി 44 ശതമാനത്തില്‍നിന്ന് 8 ശതമാനമായി.
ഒപ്പം ഉപഭോക്താക്കള്‍ക്ക് സഹായകരമായി നടപടി ക്രമങ്ങള്‍ ലഘൂകരിച്ചു. ഈട് അടിസ്ഥാനത്തിലുള്ള വായ്പയ്ക്ക് പകരം യോഗ്യതാടിസ്ഥാനത്തില് വായ്പാ നടപടി ക്രമീകരിച്ചു. ചുവപ്പ് നാടയില്ലാതാക്കി. പുതിയ പദ്ധതികളായ മൈക്രോ ക്രെഡിറ്റ്, ക്രെഡിറ്റ് ഗ്യാരണ്ടി, ഫിലിം-സീരിയല്‍-മള്‍ട്ടിപ്ലക്സ് സംരംഭങ്ങള്‍ക്കു ധനസഹായം എന്നിങ്ങനെ പദ്ധതികള്‍ വൈവിധ്യവല്‍ക്കരിച്ചു.
നയങ്ങളിലെ വൈകല്യം ഒട്ടേറെ കൃത്രിമങ്ങള്‍ക്ക് കാരണമായിരുന്നു. അതിനാല്‍ വായ്പാ നടപടിക്രമം, നിഷ്ക്രിയ ആസ്തി മൂല്യനിര്‍ണയം തുടങ്ങിയവയ്ക്ക് കൃത്യമായ രേഖകളുണ്ടാക്കി പരിഷ്ക്കരിച്ചു. എംഡി തീരുമാനം എടുക്കുന്ന നടപടിക്കു പകരം ഫീല്‍ഡ് ഓഫീസ് കമ്മറ്റികള്‍ക്ക് അധികാരം നല്കുന്ന സംവിധാനമുണ്ടാക്കി. ഓഡിറ്റിംഗ് സംവിധാനം സുതാര്യവും കൃത്യനിഷ്ഠയുള്ളതുമാക്കി. വ്യവസായ വിദഗ്ദ്ധരുടെ ഉപദേശക സമിതി രൂപീകരിച്ചു.
ജീവനക്കാരുടെ വിശ്വാസം ആര്‍ജിക്കാന്‍ അവരില്‍ ആത്മവിശ്വാസവും പ്രവര്‍ത്തന സ്വാതന്ത്ര്യവും വളര്‍ത്തി. അവരുടെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും മറ്റും സംബന്ധിച്ച കാര്യങ്ങളില്‍ സമഗ്രമായ എച്ച് ആര് നയം നടപ്പാക്കി. ബാങ്കിംഗ് മേഖലയെക്കാള്‍ വേതനം കൂട്ടി. റിസര്‍വ് ബാങ്ക് കോളേജിലും വിദേശത്തും അയച്ച് അവര്‍ക്ക് പരിശീലനങ്ങള്‍ നല്കി.
രണ്ടുവര്‍ഷത്തില്‍ വായ്പ രണ്ടിരട്ടി വര്‍ധിച്ച് 1125 കോടി രൂപയായി. വിതരണം 70 ശതമാനം ഉയര്‍ന്ന് 444 കോടിയിലെത്തി. 76 കോടി നഷ്ടത്തിനുപകരം 36 കോടിലാഭമുണ്ടായി. നിഷ്ക്രിയ ആസ്തി 29 ശതമാനത്തില്‍ നിന്ന് 1.88 ശതമാനമായി. സ്ഥാപനം തുടങ്ങി 58 വര്‍ഷത്തിനിടെ ആദ്യമായി 2010-11 സാമ്പത്തിക വര്‍ഷം ഡിവിഡന്റ് വിതരണം ചെയ്തു. ഇത്തരത്തില്‍ രാജ്യത്തെ മറ്റെല്ലാ എസ്എഫ്സികളിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും വച്ച് ഇന്ന് കെഎഫ്സി മുന്നില്‍ എത്തി. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള പരിണാമം ആദ്യമാണ്. അതിന് എല്ലാ മേഖലയിലും നിന്ന് അംഗീകാരവും ലഭിച്ചു. ഈ മാറ്റത്തിന്റെ മാതൃക രാജ്യത്തെ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ പിന്തുടരുന്നത് ഉചിതമെന്ന് അവരുടെ ആള് ഇന്ത്യ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്.
എല്ലാം സന്തോഷകരം തന്നെ. കെഎഫ്സിയുടെ ഈ മാറ്റത്തിനും അതുപോലെതന്നെ തൊഴിലാളി യൂണിയനുകളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തതിനും അവരുടെ സമരങ്ങള്‍ക്കുപോലും ജീവനക്കാരുടെ പിന്തുണ കിട്ടാതെ പോയ അവസ്ഥ വന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവര്‍ എന്നെ അഭിനനന്ദിക്കുകയുണ്ടായി. അതിന് അംഗീകാരവും പിന്നാലെ വന്നു. എന്താണെന്നോ?
ധനമന്ത്രി അഭിനന്ദിച്ചതിന്റെ അടുത്ത ദിവസം മാധ്യമങ്ങളില്‍ ഫഌഷ് ന്യൂസ് വന്നു, കെഎഫ്സിയില് പുതിയ എംഡിയെ നിയമിക്കുവാന്‍ തീരുമാനിച്ചു എന്ന്. അത് നീതിക്കും നിയമത്തിനുമെതിരായിരുന്നുവെന്ന് എനിക്കറിയാം. കേന്ദ്ര സര്‍ക്കാരിന്റെ 1951 ലെ എസ്എഫ്സി ആക്ട് പ്രകാരവും കേരള സര്‍ക്കാരില്‍നിന്നു കിട്ടിയ നിയമന വ്യവസ്ഥകള്‍ പ്രകാരവുംം എംഡിയായി എനിക്ക് നിശ്ചയിച്ചിരുന്ന കാലപരിധിവരെ തുടരാന്‍ അവകാശമുണ്ടായിരുന്നു. ഐഎഎസുകാരനായ ഒരാളെ സ്ഥലം മാറ്റുന്നതുപോലെയായിരുന്നില്ല അത്. നിയമപരമായി നേരിടാനുള്ള സാധ്യതയുണ്ടായിട്ടും ഞാനതിനു പോയില്ല, കാരണം അതിലും നല്ല കാര്യങ്ങളും എനിക്ക് വേറെയുണ്ടായിരുന്നു. സന്തോഷമായി പിരിയുക. ”സ്വരം നല്ലപ്പോഴേ പാട്ടു നിര്‍ത്തണം, അതല്ലേ നല്ലത്.”
പിന്നീട് ഒരുകാര്യം അറിഞ്ഞു, ധനമന്ത്രിയുടെ ചൊല്‍പ്പടിക്കു നില്ക്കുന്ന കോട്ടയം അച്ചായന്മാരായ ഐഎഎസ്കാരെ തേടിക്കൊണ്ടിരിക്കുകയാണെന്ന്. മറ്റൊരു കാര്യത്തിലും ധനമന്ത്രിയോട് നന്ദിയുണ്ട്. ഗ്രാമീണര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി കെഎഫ്സിയുടെ ഇന്‍സന്റീവ് സ്കീം എന്നൊരു പദ്ധതിയുടെ എല്ലാ കടലാസുകളും ഞാന്‍ ധനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അത് പിന്നീട് ‘സംരംഭകത്വ മിഷന്’ എന്ന പുതിയ പേരില്‍ സര്‍ക്കാര്‍ പരിപാടിയായി അവതരിപ്പിച്ചതിന്. നിയമസഭാ ഗ്യാലറിയിലിരുന്ന് ആ വര്‍ഷത്തെ ബജറ്റ് പ്രസംഗം കേള്‍ക്കുമ്പോള്‍ എന്റെ സ്വപ്നപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഇതിനേക്കാള്‍ മെച്ചപ്പെട്ട വഴികളില്ലെന്ന കാര്യമോര്‍ത്ത് ഞാന്‍ ആഹ്ലാദിച്ചു.
അബോധപൂര്വമാണെങ്കിലും കേരളസര്‍ക്കാര്‍ എന്റെ രണ്ടു സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചു തന്നു. കെഎഫ്സിയെ ശക്തിഭദ്രമാക്കിയെന്നതും യുവാക്കളെ വ്യവസായത്തിലേക്ക് ആകര്‍ഷിക്കാനുതകുന്ന, കേന്ദ്ര ഗവണ്മെന്റ് കൂടി സ്വീകരിക്കാന്‍ തയ്യാറായ, ഒരു സ്വപ്നപദ്ധതിക്കു രൂപം കൊടുക്കാന്‍ കഴിഞ്ഞു എന്നതും. ഇതു ധാരാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: