ന്യൂദല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ രാജ കുടുബത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അമിക്കസ്ക്യൂറിക്കെതിരെ രാജകുടുംബം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തള്ളി കൊണ്ടാണ് രാജകുടുംബത്തിനെതിരായ കോടതിയുടെ വിമര്‍ശനം.
അമിക്കസ്ക്യൂരിയ്ക്കെതിരായ രാജ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളിയ കോടതി ഗോപാല്‍ സുബ്രഹ്മണ്യം അമിക്കസ്ക്യൂരിയായി തുടരണമെന്നും നിര്‍ദേശിച്ചു. ക്ഷേത്ര സുരക്ഷയ്ക്കാണോ അമിക്കസ്ക്ക്യൂരിയെ പുറത്താക്കാനാണോ രാജകുടുംബം ശ്രമിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നിസാര പ്രശ്നങ്ങളെച്ചൊല്ലി ഗൗരവമുള്ള പ്രശ്നങ്ങളെ മറച്ചുവയ്ക്കുകയാണ് രാജകുടുംബം ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരായി രാജകുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നും കോടതി വിലയിരുത്തി.
വ്യക്തിപരമായി ആക്രമിക്കുകയാണെങ്കില്‍ തുടരാന്‍ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാന്‍ അനുവദിക്കണം എന്നുമുള്ള ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. കേസ് പരിഗണിച്ചപ്പോള്‍ രാജകുടുംബം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മനോവേദന ഉണ്ടാക്കിയതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് കോടതിയെ അറിയിച്ചത്. അതിന്റെ പേരില്‍ അപമാനിതനാവാന്‍ വയ്യ. അതിനാല്‍ തന്നെ അമിക്കസ് ക്യൂറി സ്ഥാനത്ത് തുടരാനില്ലെന്നും സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്നും ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ തനിക്കെതിരെ രാജകുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നാണക്കേട് ഉണ്ടാക്കുന്നുവെന്നും കോടതി ആവശ്യപ്പെടുകയാണെങ്കില് സ്ഥാനത്ത് തുടരാമെന്നും ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു.
അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തുടര്‍ന്നു പോരേണ്ടത് സംബന്ധിച്ച് 129 നിര്‍ദ്ദേശങ്ങള്‍ അമിക്കസ്ക്യൂറി മുന്നോട്ട് വച്ചിട്ടുണ്ട്. ഇതില്‍ രാജകുടുംബത്തിന് എതിര്‍പ്പുള്ള നിര്‍ദ്ദേശങ്ങള്‍ കാണിച്ച് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും രാജകുടുംബത്തോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് 28 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: