ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്ര കേസില്‍ അമിക്കസ്ക്യൂറി സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍സുബ്രഹ്മണ്യം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. രാജകുടുംബത്തെ അപമാനിച്ച് പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് അമിക്കസ്ക്യൂറി സ്ഥാനത്തുനിന്നും പിന്മാറുകയാണെന്ന് ഗോപാല്‍സുബ്രഹ്മണ്യം പറഞ്ഞത്. എന്നാല്‍ ഇതംഗീകരിക്കാതിരുന്ന കോടതി തല്‍സ്ഥാനത്തു തുടരാന്‍ നിര്‍ദ്ദേശിച്ചു.
സുപ്രീംകോടതിയുടെ പ്രതിനിധിയായി ക്ഷേത്രത്തിലെത്തിയ അമിക്ക്സ്ക്യൂറി മാധ്യമങ്ങളോട് സംസാരിച്ചതെന്തിനാണെന്ന് സുപ്രീം കോടതി ചോദിച്ചു. പത്മനാഭസ്വാമിക്ഷേത്ര ഭരണത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്ന രാജകുടുംബത്തിന്റെ വാദം പരിശോധിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അമിക്കസ്ക്യൂറി ഗോപാല്സുബ്രഹ്മണ്യത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, അനില്‍ ആര് ദവേ എന്നിവരുടെ ബെഞ്ചിനു മുന്നില്‍ ഇന്നലെ രാജകുടുംബം ഉന്നയിച്ചത്. മാധ്യമങ്ങള്‍ക്ക് നല്കിയ വിവാദ അഭിമുഖങ്ങളിലൂടെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ മുഴുവന്‍ അഭിമാനവും അമിക്കസ്ക്യൂറി കളഞ്ഞുകുളിച്ചതായി രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കെ.കെ വേണുഗോപാലും ഹരീഷ് സാല്‍വേയും കോടതിയില്‍ വ്യക്തമാക്കി.
രാജകുടുംബത്തെ ക്ഷേത്ര ഭരണത്തില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിനിര്‍ത്താനാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ പൂജകള്‍ ക്ഷേത്രത്തില്‍ നടത്തി.
യോഗനിദ്രയിലിരിക്കുന്ന ആരാധനാമൂര്ത്തിയിലുള്ള പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുപ്പതിയിലെ വെങ്കടേശ്വര സുപ്രഭാതം ഗോപാല്‍സുബ്രഹ്മണ്യം പാടിയത് വഴി ക്ഷേത്രാചാരങ്ങള്‍ തെറ്റി. എന്നാല്‍ നിലവറകള്‍ തുറക്കുന്നതിനു മുമ്പായി വിഷ്ണു സഹസ്രനാമം ജപിക്കുകയാണ് ചെയ്തതെന്നും അതില്‍ തെറ്റില്ലെന്നും അമിക്കസ്ക്യൂറി മറുപടി നല്കി. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് കോടതിയും വ്യക്തമാക്കി. അമിക്കസ്ക്യൂറിയെ മാറ്റണമെന്നല്ല നിയന്ത്രിക്കണമെന്നാണ് ആവശ്യമെന്ന് കെ.കെ വേണുഗോപാലും പറഞ്ഞു.
അമിക്കസ്ക്യൂറി സമര്‍പ്പിച്ച 75 പേജുകളിലായി 129 ഇന നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിക്കുന്നതായും അവ ക്ഷേത്രത്തില്‍ നടപ്പാക്കേണ്ടതാണെന്നും കെ.കെ വേണുഗോപാല്‍ ആദ്യം കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിലെ പല നിര്‍ദ്ദേശങ്ങളും യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് ഹരീഷ് സാല്‍വേ തിരുത്തി. ഇതോടെയ ഗോപാല്‍സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടില്‍ എതിര്‍പ്പുള്ള കാര്യങ്ങള്‍ രാജകുടുംബത്തിന് അറിയിക്കാന്‍ കോടതി കേസ് മാറ്റിവെച്ചു. നവംബര്‍ 27ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: