കേന്ദ്രമന്ത്രിസഭയെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇരുപത്തിയൊന്ന് പേരെ പുതുതായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യമന്ത്രിസഭാ വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരിക്കുന്നു. പ്രതിഭയും കാര്യക്ഷമതയുമുള്ളവരെ മന്ത്രിമാരായെടുത്ത് അനുയോജ്യമായ വകുപ്പുകള്‍ നല്കിയ മോദി, പ്രായോഗിക രാഷ്ട്രീയത്തിനു നേര്‍ക്ക് കണ്ണടച്ചിട്ടുമില്ല. പശ്ചിമബംഗാളില്‍നിന്നുള്ള ബിജെപി എംപി ബാബുള്‍ സുപ്രിയോയെ മന്ത്രിസഭയിലെടുത്തതും നഗരവികസനംപോലുള്ള സുപ്രധാനവകുപ്പ് നല്‍കുകയും ചെയ്തത് ഇതിനുദാഹരണമാണ്.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ രണ്ട് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായതെങ്കിലും അതൊരു മഹത്തായ മുന്നേറ്റം തന്നെയായിരുന്നു. 1998, 1999, 2009 വര്‍ഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നുവെങ്കിലും അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ ഗൂര്‍ഖ ജനമുക്തിമോര്ച്ചയുടെയോ സഖ്യത്തിലൂടെയായിരുന്നു. ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ചുവെന്നതാണ് ബാബുള്‍ സുപ്രിയോയുടെ വിജയത്തെ വ്യത്യസ്തമാക്കുന്നത്.
മുപ്പത്തിനാല് വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് അടിവരയിടുന്നതാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപി നേടിയ വിജയം. മുന്നണിയായി മത്സരിച്ച സിപിഎമ്മിന് രണ്ട് സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 15 സീറ്റുണ്ടായിരുന്നു. 2009 ല്‍ 33.1 ശതമാനമുണ്ടായിരുന്ന സിപിഎം വോട്ട് 2014 ല്‍ 22.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബിജെപിയാകട്ടെ 2009 ലെ വെറും 6.14 ശതമാനം വോട്ടില്‍നിന്ന് 16.8 ശതമാനമാക്കി ഉയര്‍ത്തി. അസന്‍സോള്‍, ഡാര്‍ജിലിംഗ് എന്നിവിടങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞതിനുപുറമെ കൊല്‍ക്കത്ത നോര്‍ത്ത്, കൊല്‍ക്കത്ത സൗത്ത്, മാല്‍ഡ സൗത്ത് എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ബിജെപി നേടിയ വിജയം സിപിഎമ്മിനെ നടുക്കുന്നതായിരുന്നുവെങ്കില് ബാസിര്‍ഹട്ട് സൗത്ത്, ചൗരംഗി നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി നേതൃത്വത്തിന്റെ അവസാന പ്രതീക്ഷയെയും കടപുഴക്കി. മമതയുടെ ബംഗാളില്‍ മാന്യമായ ഒരു വിജയമെങ്കിലും നേടി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ദയനീയമായി പരാജയമടഞ്ഞത്. സിപിഎമ്മിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്.
മമതാ തരംഗത്തിനിടയിലും 2011 ല്‍ ജയിച്ചുകയറിയ സിപിഎമ്മിന്റെ നാരായണ്‍ മുഖോപാധ്യയയുടെ മരണത്തെത്തുടര്‍ന്നാണ് ബാസിര്‍ഹട്ട് സൗത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കടുത്ത ത്രികോണ മത്സരത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദീപേന്ദു ബിശ്വാസിനെ 1,586 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഷമിക് ഭട്ടാചാര്യ തോല്‍പ്പിച്ചത്. ഏറ്റവും ശ്രദ്ധേയമായ കാര്യം നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ട സിപിഎം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ടു എന്നതാണ്. പശ്ചിമബംഗാളില്‍ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടന്ന ഒരു സിറ്റിംഗ് സീറ്റില്‍ ഏതെങ്കിലും ഒരു സിപിഎം സ്ഥാനാര്‍ത്ഥിക്ക് ഈ ഗതി വരുന്നത്.
ബാസിര്ഹട്ടിലേത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയമായി പരിമിതപ്പെടുത്തി കാണാനാവില്ല. എല്ലാക്കാലത്തും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണിത്. 1967 ലും 1969 ലും സിപിഎമ്മിലെ എ.ബി. ബന്ദോപാധ്യായ ജയിച്ചിട്ടുള്ള ഈ മണ്ഡലത്തില്‍ 1977 മുതല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചുപോരുന്നത്. ബാസിര്‍ഹട്ട് ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന 18 നിയമസഭാ മണ്ഡലങ്ങളിലൊന്നായ ബാസിര്‍ഹട്ട് സൗത്തില്‍നിന്ന് എട്ടുതവണയും ജയിച്ചുകയറിയത് സിപിഎമ്മിന്റെ നാരായണ്‍ മുഖര്‍ജിയാണ്. ഇവിടെയാണ് ഇക്കുറി സിപിഎമ്മിന്റെ മൃണാള്‍ ചക്രവര്‍ത്തിക്ക് 24,884 വോട്ട് മാത്രം ലഭിച്ച് കെട്ടിവെച്ച കാശ് നഷ്ടമായത്. ബിജെപി സ്ഥാനാര്‍ത്ഥി നേടിയ 71,002 വോട്ടിന്റെ അടുത്തുപോലും എത്താന്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കായില്ല.
പശ്ചിമബംഗാളില്‍ ബിജെപി നേടിയ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയവും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയവും മമതയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയനുസരിച്ച് 23 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. ഇതില്‍ മമതാ ബാനര്‍ജി പ്രതിനിധീകരിക്കുന്ന ഭവാനിപ്പൂര്‍ മണ്ഡലവും ഉള്‍പ്പെടുന്നു. അസന്‍ സോളില്‍ ബിജെപി പരാജയപ്പെടുത്തിയ ദോല സെന്‍ മമതയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനായാണ് അറിയപ്പെടുന്നത്. ബാസിര്‍ഹട്ട് സൗത്ത് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ദീപേന്ദു ബിശ്വാസിനെ ഏതുവിധേനയും ജയിപ്പിച്ചെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ അടവുകളും പയറ്റി. തൃണമൂല്‍ നേതാവ് മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും മന്ത്രിമാരുമടങ്ങുന്ന ഒരുഡസനോളം പേരാണ് മണ്ഡലത്തില്‍ തമ്പടിച്ചത്. എന്നാല്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥി ഷമിക് ഭട്ടാചാര്യ ഇവിടെ വിജയിച്ചു.
സാങ്കേതികമായ അര്‍ത്ഥത്തില്‍ ബംഗാളിലെ പ്രതിപക്ഷം സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിയാണെങ്കിലും നിയമസഭയ്ക്ക് പുറത്ത് അത് ബിജെപിയാണ്. മമതയ്ക്ക് ബദലായി ഇന്ന് ജനങ്ങള്‍ കാണുന്നത് ബിജെപിയെയാണ്. മമതയുടെ കടുത്ത ന്യൂനപക്ഷ പ്രീണനം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുന്നു. ബദ്ധശത്രുവായി കണ്ടിരുന്ന സിപിഎമ്മുമായി ചേരാന്‍ മമത താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. അപ്രസക്തമായി കഴിഞ്ഞ കോണ്‍ഗ്രസിലെ ഒരുവിഭാഗം മമതയ്ക്കൊപ്പം ചേരുകയും അവശേഷിക്കുന്നവര്‍ എവിടേക്ക് പോകണമെന്നറിയാതെ തികഞ്ഞ ആശയക്കുഴപ്പത്തിലുമാണ്. ആത്മവീര്യം തകര്‍ന്ന ഇടതു പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്കുള്ള അണികളുടെ ഒഴുക്ക് തുടരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഎമ്മിന്റേയും സഖ്യകക്ഷികളുടെയും കുറഞ്ഞത് അഞ്ച് ജില്ലകളിലെയെങ്കിലും പാര്‍ട്ടി ഓഫീസുകളില്‍ ബിജെപി പതാക ഉയരുകയുണ്ടായി. വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ 12,000 സിപിഎം പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേക്കേറിയത്. ഇവരില്‍ സിപിഎം നിയന്ത്രിക്കുന്ന വെസ്റ്റ് മിഡ്നാപൂര്‍ ജില്ലാ പരിഷത്തിന്റെ മുന്‍ സഭാധികാരി അന്താരാ ഭട്ടാചാര്യയും ഉള്‍പ്പെടുന്നു. ബംഗാളിലെ സിപിഎം ഇപ്പോള്‍ ചാറ്റര്‍ജിമാരുടെയും ബാനര്ജിമാരുടെയും മാത്രം പാര്‍ട്ടിയായി അധഃപതിച്ചിരിക്കുന്നു.
ബംഗാളി ഭദ്രലോക് മാര്‍വാഡികളുടെ പാര്‍ട്ടിയായി കണ്ടിരുന്ന ബിജെപിക്ക് ഹിന്ദി സംസാരിക്കുന്ന കുടിയേറ്റക്കാരില്‍ മാത്രമാണ് ഇതുവരെ പ്രബലമായ സ്വാധീനമുണ്ടായിരുന്നത്. എന്നാല്‍ ഈ ചിത്രം ഇപ്പോള്‍ നാടകീയമെന്നോണം മാറുകയാണ്. ബിജെപിയുടെ ജനകീയ അടിത്തറ വികസിക്കുന്നതിന്റെ പ്രതിഫലനമാണ് പാര്‍ട്ടി നേടുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍. ഇത് ഒരര്‍ത്ഥത്തില്‍ മഹത്തായ ഒരു തിരിച്ചുവരവാണ്. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിയായിരുന്നു. 1951-52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പുകളില്‍ ജനസംഘം നേടിയ മൂന്ന് സീറ്റില്‍ രണ്ടും ബംഗാളില്‍നിന്നായിരുന്നു. ഇതിലൊന്ന് ശ്യാമപ്രസാദ് മുഖര്‍ജി ജയിച്ച കല്‍ക്കത്ത സൗത്ത് മണ്ഡലമായിരുന്നു. മുഖര്‍ജിയുടെ അകാല മരണമാണ് ജനസംഘത്തിന്റെ ബംഗാളിലെ സ്വാഭാവിക വളര്‍ച്ച തടസപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദി തരംഗം ഈ തടസം തട്ടിമാറ്റിയിരിക്കുകയാണ്. ഈ മാറ്റത്തിന്റെ വക്താവായാണ് ബാബുള്‍ സുപ്രിയോ എന്ന ഗായകന് കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചിരിക്കുന്നത്. 2016ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ‘മമത മുക്ത ബംഗാള്‍’ ലക്ഷ്യംവെയ്ക്കുന്ന ബിജെപിക്ക് സുപ്രിയോ നേട്ടം കൊണ്ടുവരും. ഒരു ഒഎന്‍വി കവിതയുടെ ശീര്‍ഷകം നമുക്ക് ഇങ്ങനെ മാറ്റാം. ”പാടുക ഹേ ബാബുള്‍ ഗായക”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: