സിനിമയ്ക്ക് ഭാഷവേണമെന്ന് നിര്‍ബന്ധമുണ്ടോ? ഭാഷയറിയാത്തത് സിനിമാസ്വാദനത്തിന് തടസ്സമാകുമോ? രണ്ടു ചോദ്യത്തിനും ഉത്തരം ഇല്ല എന്നുതന്നെയാണ്.
സിനിമാസ്വാദനത്തിന് ഭാഷ ഒരിക്കലും തടസ്സമാകാറേയില്ല. ഏതുഭാഷയിലുമുള്ള സിനിമ കാണാനും രസിക്കാനും ശരാശരിയെങ്കിലും ആസ്വാദന നിലവാരമുള്ള ഒരു പ്രേക്ഷകന് കഴിയും.
അത് ഏതു നാട്ടിലെ സിനിമയായാലും ആസ്വദിക്കാമെന്നതാണ് ചലച്ചിത്രാസ്വാദനത്തിന്റെ പ്രത്യേകത. ശബ്ദമില്ലാത്ത സിനിമയില്‍ നിന്നാണ് ഇന്ന് കാണുന്ന ആധുനിക ശബ്ദവിന്യാസങ്ങളുടെ മാസ്മരികതയിലേക്ക് സിനിമ എത്തിയത്. ശബ്ദമില്ലാത്ത സിനിമയും പ്രേക്ഷകര്‍ അങ്ങേയറ്റത്തെ ആസ്വാദന നിലവാരത്തോടെയാണ് സ്വീകരിച്ചത്.
നിശബ്ദസിനിമയുടെ രംഗങ്ങള്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ചരിത്രവുമുണ്ട്. മൗനത്തിലൂടെയും ആശയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമെങ്കിലും ദൃശ്യങ്ങള്‍ കൊണ്ടുമാത്രം പ്രേക്ഷക മനസ്സിനെ ഉദ്വേഗഭരിതമാക്കാന്‍ കഴിയുമെന്ന തിരിച്ചറിവു നല്കലായിരുന്നു അത്.
ശബ്ദമില്ലായ്മയിലൂടെയും വിസ്മയം തീര്‍ക്കാമെന്ന തിരിച്ചറിവ്. 2012ല്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ‘ദ റിംഗ്’ ശബ്ദമില്ലാത്ത സിനിമയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനെ വിസ്മയിപ്പിച്ച ചലച്ചിത്രം. ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായിരുന്ന സര് ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്കോക്കിന്റെ മാന്ത്രിക ഭാവനയില്‍ വിരിഞ്ഞതാണ് ‘’ദി റിംഗ്’.
ബ്രിട്ടീഷ് ചലച്ചിത്ര മേഖലയില്‍ നിശ്ശബ്ദ ചിത്രങ്ങളിലും ശബ്ദചിത്രങ്ങളിലും പ്രവര്‍ത്തിച്ച ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്കോക്ക് 1956ല്‍ ഹോളിവുഡിലേക്ക് മാറി. നിശ്ശബ്ദചിത്രങ്ങളില്‍ തുടങ്ങി ശബ്ദചിത്രങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കടന്നുപോയി കളര്‍ ചിത്രങ്ങള്‍ വരെയെത്തിനില്‍ക്കുന്ന 60 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ അന്‍പതിലധികം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അവയില്‍ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്നതാണ് അദ്ദേഹത്തിന്റെ നിശബ്ദ ചിത്രങ്ങള്‍.
2012ലെ തിരുവനന്തപുരം ചലച്ചിത്രമേളയിലെ ‘ദി റിംഗ്’ കാണികള്‍ക്ക് അപൂര്‍വ്വമായൊരുനുഭവമാണ് സമ്മാനിച്ചത്. നിശബ്ദചിത്രങ്ങളുടെ കാലത്തുനിന്ന് നഷ്ടപ്പെട്ടുപോയ ചലച്ചിത്രമായിരുന്നു ഇത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചിത്രം കണ്ടെത്തി പുതുക്കിയത്. സിനിമ സ്ക്രീനില്‍ നടക്കുമ്പോള്‍ സ്റ്റേജില്‍ അതിനൊപ്പം പശ്ചാത്തല സംഗീതം ഒരുക്കിയതാണ് സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. ലണ്ടനില്‍ നിന്നെത്തിയ സംഗീതജ്ഞരാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ആ സംഗിതമില്ലായിരുന്നുവെങ്കിലും സിനിമ അംഗീകരിക്കപ്പെടുമായിരുന്നു.
ശബ്ദവും ഭാഷയുമില്ലാത്ത സിനിമയുടെ ഭംഗി എത്രത്തോളമെന്ന് ആ സിനിമ കാണാന്‍ അവസരം ലഭിച്ച ഓരോ പ്രേക്ഷനും മനസ്സില്‍ കുറിച്ചിട്ടു. ശബ്ദ സിനിമകള്‍ വെള്ളിത്തിര കീഴടക്കാത്ത കാലത്താണ് ആല്‍ഫ്രെഡ് ജോസഫ് ഹിച്ച്കോക്കിന്റെ നിശബ്ദ സിനിമകളുണ്ടായതെന്ന് വേണമെങ്കില്‍ പറയാം. അന്നത്തെ സാഹചര്യത്തിനനുസരിച്ച് അദ്ദേഹം സിനിമയെടുത്തെന്നും. 1987ല്‍ പുറത്തിറങ്ങിയ കമലഹാസന്റെ ‘പുഷ്പകവിമാനം’ എന്ന സിനിമ എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും ഭേദിച്ചാണ് ഇന്ത്യയിലും വിദേശത്തും സ്വീകരിക്കപ്പെട്ടത്.
‘പുഷ്പകവിമാന’ത്തിനും ശബ്ദവും ഭാഷയുമുണ്ടായിരുന്നില്ല. സിംഗീതം ശ്രീനിവാസറാവു സംവിധാനം ചെയ്ത സിനിമ പുതിയ അനുഭവമാണ് സമ്മാനിച്ചത്. മികച്ച ജനപ്രിയ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ‘പുഷ്പകവിമാന’ത്തിനു ലഭിക്കുകയും ചെയ്തു.
ഓരോ വര്‍ഷവും നൂറുകണക്കിന് അന്യഭാഷാ ചിത്രങ്ങളാണ് കേരളത്തിലെ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അതെല്ലാം നമ്മുടെ മലയാള സിനിമകളെ പിന്നിലാക്കി നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കുന്നതും. അതില്‍ ഹോളിവുഡില്‍ നിന്നുള്ള ഇംഗ്ലീഷ് സിനിമകളും ചൈനീസ് സിനിമകളുമെല്ലാമുണ്ട്. അന്യഭാഷാ ചലച്ചിത്രങ്ങളുടെ റിലീസിംഗിനനുസരിച്ച് മലയാള സിനിമകളുടെ റിലീസിംഗ് തീയതി മാറ്റിയ ചരിത്രം പോലുമുണ്ട്.അത്രയ്ക്ക് സ്വീകാര്യത അന്യഭാഷാ ചലച്ചിത്രങ്ങള്‍ക്ക് മലയാളി പ്രേക്ഷകര്ക്കിടയിലുണ്ടെന്നതാണ് അത് വ്യക്തമാക്കുന്നത്.
സിനിമയുടെ ഭാഷയെക്കുറിച്ച് ഇത്രയ്ക്ക് വിശദീകരിക്കാന്‍ പ്രത്യേകമായൊരു കാരണമുണ്ട്. വിഖ്യാത ചലച്ചിത്രകാരന് അടൂര്ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഇക്കാലമത്രെയും സിനിമാസ്വാദനത്തില്‍ പുലര്‍ത്തിവന്ന സാമാന്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് ഇതത്രെയും വിശദീകരിച്ചത്. ഇംഗ്ലീഷറിയാത്തവനും സാധാരണക്കാരനും ചലച്ചിത്രമേളകള്‍ കാണേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സിനിമയെക്കുറിച്ച് അറിവുള്ളവര്‍ മാത്രം സിനിമ കണ്ടാല്‍മതിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെക്കുറിച്ച് ഏതുതരത്തിലുള്ള അറിവാണ് പ്രേക്ഷകന് ആര്‍ജ്ജിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സിനിമയുടെ സാങ്കേതിക മേഖലകളെക്കുറിച്ച് എല്ലാ അറിവും സ്വായത്വമാക്കിയശേഷം മാത്രമേ പ്രേക്ഷകന് സിനിമാതീയറ്ററിലെത്താവൂ എന്നു ശഠിച്ചാല്‍ ആരും കാണാത്ത സിനിമയായി പെട്ടിയിലിരിക്കുന്നതില് ആദ്യത്തെ പേരുകള്‍ അടൂരിന്റെ സിനിമകളാകും. സിനിമ ആസ്വാദിക്കാനുള്ള കലയാണ്. അല്‍പ്പം ചിന്തിക്കാനും അതിലേറെ രസിക്കാനുമുള്ള കല. അത്തരത്തിലുള്ള സിനിമകള്‍ മാത്രമേ വിജയിച്ച സിനിമകളായിട്ടുള്ളു. പ്രേക്ഷകനെ രസിപ്പിക്കാനല്ല സിനിമ ചെയ്യുന്നതെന്നൊക്കെ വേണമെങ്കില്‍ ബുദ്ധിജീവി ജാഡയോടെ പറയാം.
പ്രേക്ഷകന് അംഗീകരിക്കാത്തതും ആസ്വദിക്കാത്തതുമായ സിനിമയെ നല്ല കലാസൃഷ്ടിയായി വാഴ്ത്താനാകില്ല. ഒരു പക്ഷേ, മറ്റു പലകാരണങ്ങളാല്‍ തീയറ്ററില്‍ സിനിമ കാണാന്‍ ആളുകയറുന്നുണ്ടാകില്ല. എന്നാല്‍ മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകന്റെ മുന്നിലെത്തിയിരിക്കുമെന്നത് തീര്‍ച്ച.
അടൂരിന്റെ തന്നെ സിനിമകളുടെ പ്രത്യേകതയെടുക്കാം. അത് സംഭാഷണത്തിന്റെ പ്രാധാന്യത്തിലല്ല നിലനില്‍ക്കുന്നത്. സ്വയംവരവും കൊടിയേറ്റവും എലിപ്പത്തായവും അനന്തരവും മതിലുകളുമെല്ലാം പ്രേക്ഷകനുമായി സംവദിച്ചത് കൂടുതലും സംഭാഷണമില്ലാതെയാണ്. മൗനത്തിലൂടെ ആശയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാമെന്ന് അനുഭവിപ്പിച്ച പ്രതിഭാധനനായ സംവിധായകനാണ് അടൂര്ഗോപാലകൃഷ്ണന്.
തിരുവനന്തപുരത്ത് എല്ലാ വര്‍ഷവും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവം പ്രത്യേകതകളുള്ളതായി മാറുന്നത് അതിന്റെ ജനപ്രീതികൊണ്ടു കൂടിയാണ്. ഇത്രത്തോളം പ്രേക്ഷക പങ്കാളിത്തം നമ്മുടെ രാജ്യത്തെന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിലും ചലച്ചിത്രമേളകള്ക്കില്ല. ഓരോ വര്‍ഷവും ഇവിടെയെത്തുന്ന രാജ്യാന്തര തലത്തിലുള്ള ചലച്ചിത്ര പ്രതിഭകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. മികിച്ച സംവിധായകരുടെ ലോകോത്തര സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് നമ്മുടെ ചലച്ചിത്രമേളയില്‍ ആളുകള്‍ തിക്കിത്തിരക്കുന്നത് അതില്‍ ഇക്കിളി രംഗങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന അടൂരിന്റെ വാദവും അംഗീകരിക്കാന്‍ കഴിയില്ല. ഒരു ചെറിയ ശതമാനം അത്തരക്കാരുണ്ടാകാം. എന്നാല്‍ ചലച്ചിത്രമേളയിലെത്തുന്നവരെയെല്ലാം അത്തരത്തില്‍ വിലയിരുത്തുന്നത് നല്ലതല്ല.
ചില സിനിമകള്‍ കാണാന്‍ വലിയ തിരക്കുണ്ടാകുന്നുണ്ടെങ്കില് ഇക്കിളിയുള്ള സിനിമകള്‍ കണ്ടെത്തി മേളയില്‍ നിന്നൊഴിവാക്കിയാല്‍ പോരെ? അതു സാധിക്കാതെ വരുന്നത് അത്തരത്തിലുള്ള സിനിമകളും കലാമൂല്യത്തില്‍ മെച്ചപ്പെട്ടവയാണെന്നതിനാലാണ്.
വിദ്യാഭ്യാസമുള്ളവനുമാത്രം ആസ്വദിക്കാനുള്ളതല്ല ചലച്ചിത്രമേളകള്‍. നമ്മുടെ നാട്ടിലെ തൊഴിലാളികളും വിദ്യാര്‍ത്ഥികളും സാധാരണക്കാരുമെല്ലാം സിനിമ ആസ്വദിക്കാന്‍ കഴിവുള്ളവരാണ്. ഇംഗ്ലീഷ് സബ്ടൈറ്റില്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള, വിദ്യാഭ്യാസമുള്ളവര്‍ക്കു വേണ്ടിമാത്രമാണ് ചലച്ചിത്രോത്സവം എന്നുണ്ടെങ്കില്‍ അത്തരം മേളകള്‍ നമുക്കാവശ്യമില്ല.
സിനിമ ആസ്വാദിക്കാന്‍ വിദ്യാഭ്യാസം തടസ്സമേയല്ലെന്ന് അടൂരും ചലച്ചിത്ര അക്കാദമിയും ആദ്യം മനസ്സിലാക്കണം. നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹമുള്ള സാധാരണക്കാരന് തീയറ്ററില്‍ പോയി പണം കൊടുത്ത് സിനിമകാണണമെന്നാണ് അടൂരിന്റെ മറ്റൊരു വാദം. അങ്ങനെ സംഭവിക്കുന്നതുകൊണ്ടാണ് അടൂര്ഗോപാലകൃഷ്ണന് ഉള്‍പ്പടെയുള്ള സംവിധായകര്‍ക്ക് നമ്മുടെ കൊച്ചുകേരളത്തില്‍ വീണ്ടും വീണ്ടും സിനിമയെടുക്കാന്‍ കഴിയുന്നത്. എന്നാല്‍, ശരാശരി ആസ്വാദകനെങ്കിലും കാണാന്‍ പര്യാപ്തമായ തരത്തില്‍ എത്ര സിനിമകള്‍ മലയാളത്തിലുണ്ടാകുന്നുണ്ടെന്നുകൂടി അദ്ദേഹം ചിന്തിക്കുന്നത് നന്ന്.
സിനിമ ഉണ്ടാക്കുന്നവര്‍ക്ക് വേണ്ടിയാണ് ചലച്ചിത്രമേളയെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. ഒന്നു ചിന്തിച്ചാല്‍ അതൊരു സാധ്യതയാണ്. ചലച്ചിത്രമേളയിലെത്തുന്ന വിദേശ സിനിമകള്‍ ഒന്നും നമ്മുടെ നാട്ടിലെ സാധാരണ പ്രേക്ഷകനെ കാണിക്കാതിരുന്നാല്‍ കേരളത്തിലെ സംവിധായകര്ക്കതൊരു വലിയ സാധ്യതയാണ് തുറന്നിടുന്നത്. വിദേശത്തിറങ്ങിയ വിഖ്യാതസിനിമകള്‍ അതേപടി പകര്‍ത്തി കേരളത്തില്‍ വലിയ സംവിധായകരായി വിലസുന്നവരുണ്ട്. അത്തരക്കാര്ക്കുവേണ്ടിയാണോ ചലച്ചിത്രമേള?.
പ്രേക്ഷക സാന്നിധ്യമാണ് തിരുവനന്തപുരം ചലച്ചിത്രമേളയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. സിനിമകാണാന്‍ തിക്കിത്തിരക്കുന്ന പ്രേക്ഷകര്‍ തിരുവനന്തപുരം ചലച്ചിത്രോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ തള്ളലില്‍ ഒരു പക്ഷേ, അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ക്ക് സീറ്റുകള്‍ ലഭ്യമായില്ലെന്നു വരും.
പലപ്പോഴും അദ്ദേഹവും നിലത്തിരുന്ന് സിനിമ കണ്ട അവസരമുണ്ടായിട്ടുണ്ട്. ഇവിടെ നല്ല സിനിമയും പ്രേക്ഷകനും മാത്രമേയുള്ളു. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമെന്ന വേര്‍തിരിവ് ഇല്ല. അനാവശ്യ നിയന്ത്രണങ്ങള്‍ ചലച്ചിത്രമേളയുടെ സല്‍പ്പേരിന് കളങ്കമാകുമെന്ന് മനസ്സിലാക്കിയാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: