തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മദനി മുഖ്യപ്രതിയായ ബംഗളൂരു സ്ഫോടനകേസ്, പ്രധാന സാക്ഷികളെ സ്വാധീനിച്ച്, അട്ടിമറിക്കുന്നു. മൊഴിമാറ്റിച്ചതിന് തെളിവുകളുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദംമൂലം പ്രോസിക്യൂഷന്‍ഭാഗം ഇത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടില്ല. കേസില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ജാമ്യം തുടരാമെന്നും സുപ്രീംകോടതി വിധിച്ചതും മദനിയുടെ നീക്കങ്ങള്‍ക്ക് അനുകൂലമായി.
ഭീകര സംഘടനകളുമായി ബന്ധമുള്ള അബ്ദു ഉസ്താദ്, യൂസഫ് എന്ന മണി, അന്‍വര്‍ കരിം, മറ്റൊരു സാക്ഷി ജോസ് വര്‍ഗീസ് എന്നിവരെയാണ് സ്വാധീനിച്ച് മൊഴിമാറ്റിച്ചത്. കൂറുമാറ്റ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് മദനിയുടെ പ്രൈവറ്റ് സെക്രട്ടറിയും അടുത്ത അനുയായി കൂടിയായ അഭിഭാഷകനും പിഡിപിയുടെ ഒരു ജില്ലാ പ്രസിഡന്റുമാണ്. എങ്ങനെ മൊഴിനല്‍കണമെന്ന് സാക്ഷികളെ പഠിപ്പിച്ചത് സിപിഎം സഹയാത്രികനും മാറാട് കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുകയും ചെയ്ത ഒരു അഭിഭാഷകനാണ്.
കണ്ണൂര്‍ സ്വദേശി അബ്ദു ഉസ്താദ് ഹൈദരാബാദിലെ നൂറിഷാ തരീഖത്ത് പ്രവര്‍ത്തകനാണ്. കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ എന്‍ഐഎ കോടതി മുമ്പാകെ തനിക്ക് മദനിയെ അറിയാമെന്നും മറ്റൊരു ഭീകരനായ അബ്ദുള്‍ ജബ്ബാറുമൊത്ത് മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും സത്യവാങ്മൂലം നല്‍കിയിരുന്നു. ഇയാള്‍ ഒക്ടോബര്‍ 17ന് വിചാരണ വേളയില്‍ തനിക്ക് മാധ്യമങ്ങളിലൂടെ മാത്രമേ മദനിയെ പരിചയമുള്ളൂവെന്നാണ് സത്യവാങ്മൂലം നല്‍കിയത്. സത്യവാങ്മൂലം നല്‍കുന്നതിന് മുന്‍പ് മദനിയുടെ അനുയായിയായ അഷ്റഫും അഭിഭാഷകനും കൂടിയാണ് അബ്ദുവിനെ സമീപിച്ച് മൊഴിമാറ്റിച്ചത്. അബ്ദു ബംഗളൂരുവില്‍ ചെന്ന് മദനിയുടെ അഭിഭാഷകനെ കണ്ടു. ഇതിന്റെ വിശദവിവരങ്ങള്‍ പ്രോസിക്യൂഷന് മുമ്പാകെ ഉണ്ടായിരുന്നു. എന്നാല്‍ കോടതിയെ ബോധിപ്പിച്ചില്ല.
യൂസഫ് എന്ന മണി കൂറുമാറുന്നതിന് തലേന്ന് ജൂണ്‍ 19ന് വ്യാജപ്പേരില്‍ പരപ്പന അഗ്രഹാര ജയിലിലെത്തി മദനിയെ കണ്ടു. ജൂണ്‍ 20ന് യൂസഫ് മൊഴിമാറ്റി. യൂസഫിന്റെ ജയില്‍ സന്ദര്‍ശനം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നുവെങ്കിലും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞില്ല.
അന്‍വര്‍ കരീമിനെ മദനിയുടെ അഭിഭാഷകനുമുന്നിലെത്തിച്ചത് പിഡിപി എറണാകുളം ജില്ലാ നേതാവായിരുന്നു.
മദനിയുടെ വീട്ടില്‍ കര്ട്ടന് വര്‍ക്കുകള്‍ ചെയ്തിരുന്ന അന്‍വര്‍ മദനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ കേട്ടതായി മൊഴിനല്‍കിയത് മാറ്റി പറയുകയായിരുന്നു.
മദനി താമസിച്ചിരുന്ന ബംഗളൂരുവിലെ വീടിന്റെ ഉടമസ്ഥയുടെ സഹോദരന് ജോസഫ് വര്‍ഗ്ഗീസും കൂറുമാറി. തടിയന്റവിട നസീറും മദനിയും തമ്മില്‍ സ്ഫോടനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് വാടക വാങ്ങാന്‍ എത്തിയ താന്‍ കേട്ടുവെന്ന് മൊഴി നല്കിയ ജോസ് വര്‍ഗ്ഗീസിന് മദനിയെ തനിക്ക് പത്രത്തിലൂടെ വായിച്ചറിവ് മാത്രമേയുള്ളൂവെന്നു പറഞ്ഞു.
മറ്റ് രണ്ടു സാക്ഷികളെ വന്‍പ്രതിഫലം വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ മദനിയുടെ അനുയായികള്‍ സമീപിച്ചിട്ടുണ്ട്.
മറ്റൊരു സുപ്രധാന തെളിവും പ്രോസിക്യൂഷന് കോടതിയില്‍ മറച്ചുവച്ചു. ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി അബ്ദുള്‍ ജബ്ബാര്‍, ഭാര്യക്ക് ഉറുദുവില്‍ എഴുതിയ കത്തില്‍, എന്തെങ്കിലും ബുദ്ധിമുട്ടുവന്നാല്‍ സൂഫിയ മദനിയെ കണ്ടാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് കണ്ടെടുത്ത ഈ കത്ത് നിര്‍ണ്ണായക തെളിവാണ്. അബ്ദുള്‍ ജബ്ബാര്‍ കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചിരുന്നതും മദനിയും അബ്ദുള്‍ ജബ്ബാറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.
പ്രോസിക്യൂഷന് ഭാഗം കോടതിയില്‍ ഇത്തരം നിലപാട് എടുത്തതിനു പിന്നില്‍ യുഡിഎഫിലെ പ്രമുഖ രാഷ്ട്രീയനേതാവും കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: