ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മദിനാഘോഷത്തിന്റെ ലഹരിയിലാണ് കോണ്‍ഗ്രസ്. അതിനവര്‍ക്ക് അവകാശമുണ്ട്. ആദ്യപ്രധാനമന്ത്രിയുടെ 125-ാം ജയന്തി ആഘോഷിക്കാന്‍ രാഷ്ട്രത്തിനും അര്‍ഹതയുണ്ട്. അത് ചെയ്യുന്നുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനങ്ങളിലും പരിഭവങ്ങളിലും ആഘോഷം ഒതുക്കുന്നു. എന്നാല്‍ നെഹ്റുവിന്റെ സ്വന്തം സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാരിന്റെ പരിശ്രമം.
ക്ഷേമരാഷ്ട്രമെന്നാണല്ലോ നെഹ്രുവിന്റെ പ്രഥമ മോഹം. 17 വര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടും ആ മോഹം പൂവണിഞ്ഞില്ല. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കൂടിക്കൂടി വന്നു. പട്ടിണി സാര്‍വ്വത്രികമായി. എല്ലാറ്റിനും ക്ഷാമം. വികസനമെന്നത് നേതാക്കളുടെ പോക്കറ്റുകള്‍ക്ക് മാത്രമായി. എന്നാല്‍ ഇന്ത്യ ഉണ്ടാക്കിയതും കോണ്ഗ്രസ്സുണ്ടായതും മതേതരത്വവും രാജ്യത്തിന്റെ ഐക്യവുമെല്ലാം നെഹ്രുവിന്റെ സംഭാവനയെന്നാണ് കോണ്ഗ്രസ്സുകാര് അവകാശപ്പെടുന്നത്. നെഹ്രു ഇല്ലായിരുന്നെങ്കില്‍ ഇന്നു കാണുന്നതൊന്നും ഇവിടെ ഉണ്ടാകില്ലപോലും!
നെഹ്രു ജനിക്കുന്നതിനും നാലുവര്‍ഷം മുമ്പ് കോണ്‍ഗ്രസ് രൂപം കൊണ്ടതാണ്. കോണ്‍ഗ്രസിനെ നയിക്കാനും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാനും ലക്ഷക്കണക്കിനാളുകളുണ്ടായിരുന്നു. അവരെയൊന്നും ഓര്‍ക്കേണ്ട നെഹ്രുവിനെ മാത്രം വാഴ്ത്തിയാല്‍ മതി എന്നാണ് കോണ്‍ഗ്രസ്സുകാരുടെ വാശി. സര്‍ദാര്‍ പട്ടേലിന്റെ ജയന്തി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴുണ്ടായ എതിര്‍പ്പ് തെളിയിക്കുന്നത് അതാണ്. ഗുജറാത്തില്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതും ഇവര്‍ക്ക് സഹിക്കുന്നില്ല. മൗലാനാ അബ്ദുള്‍ കലാം ആസാദ് ജയന്തി വിദ്യാഭ്യാസ ദിനമാക്കിയതിനും എതിര്‍പ്പാണ്. ഡോ.അംബേദ്ക്കറിന് അര്‍ഹമായ ആദരവ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയും അപശബ്ദം ഉയര്‍ന്നുകഴിഞ്ഞു.
‘ഉപ്പിനെക്കാള്‍ ഉപ്പ് ഉപ്പിലിട്ടതിനോ’ കമ്മ്യൂണിസ്റ്റുകാരുടെ നിറംമാറ്റം കാണുമ്പോള്‍ അങ്ങനെ ചോദിച്ചുപോകും. നെഹ്രു ജീവിച്ചിരുന്നപ്പോള്‍ ജീവനോടെ കുഴിച്ചമൂടാന് ഓടിനടന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇപ്പോഴിതാ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നെഹ്രുവിനെ വാഴ്ത്തിപ്പാടുകയാണ്. കോണ്‍ഗ്രസ്സിന്റെ വേദിയില്‍ ഇരുപാര്‍ട്ടി നേതാക്കളും എത്തി കുശലം പറയുന്നു. വാരിപ്പുണരുന്നു. തുല്യദുഃഖിതരുടെ കൂട്ടക്കരച്ചിലെന്നല്ലാതെന്തുപറയാന്.
അതൊക്കെ അവരുടെ കാര്യം.
നെഹ്രുവിന്റെ നല്ല വശങ്ങളെ അംഗീകരിക്കുന്നത് മര്യാദയാണ്. തെറ്റായ കാര്യങ്ങളെ ശക്തമായി എതിര്‍ക്കുന്നതും ശരിയാണ്. നെഹ്രുവിനെ സ്മരിക്കുമ്പോള്‍ എന്തിന് ആര്‍എസ്എസിനെയും ബിജെപിയെയും നരേന്ദ്രമോദിയെയും പരിഹസിക്കണം! കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും അത് പതിവാക്കിയിരിക്കുന്നു. 1948-ല്‍ നെഹ്രു ഗുരുതരമായ തെറ്റു ചെയ്തു. ഗാന്ധിവധം ആരോപിച്ച് ആര്‍എസ്എസിനെ നിരോധിച്ചു. അതിനെ ആര്‍എസ്എസ് ശക്തമായി എതിര്‍ത്തു. തെറ്റ് മനസ്സിലാക്കിയ നെഹ്രു അത് പിന്‍വലിച്ചു. അഞ്ചുവര്‍ഷം തികയുന്നതിന് മുമ്പ് നെഹ്രു പ്രായശ്ചിത്തവും ചെയ്തു. 1963ലെ റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കന്‍ ആര്‍എസ്എസിനെ ക്ഷണിച്ചത് നെഹ്രുവാണല്ലോ. അതും ഗണവേഷത്തോടെ. കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങിനെയൊരവസരം നെഹ്രു നല്‍കിയിട്ടുണ്ടോ!
ഐക്യരാഷ്ട്രസഭയില്‍ നെഹ്രു നയിച്ച പ്രതിനിധി സംഘത്തില്‍ അംഗമായ അടല്‍ബിഹാരി വാജ്പേയിയെ ‘ ഇന്ത്യയുടെ ഭാവി വാഗ്ദാനം’ എന്ന് ലോകനേതാക്കളെ പരിചയപ്പെടുത്തിയത് വിസ്മൃതിയിലായിട്ടില്ല. ഇതൊക്കെ നല്ല കാര്യം. നല്ലതല്ലാത്ത നിരവധി വിഷയങ്ങളുണ്ട്. ഗാന്ധിജിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ഭാരത വിഭജനത്തിന് സമ്മതം നല്‍കിയത് ഏറ്റവും വലിയ തെറ്റ്. ജമ്മുകാശ്മീര്‍ പ്രശ്നം മറ്റൊന്ന്. മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും സ്വതന്ത്ര ഇന്ത്യയില്‍ ലയിപ്പിക്കാന്‍ പട്ടേലിന് കഴിഞ്ഞു. ജമ്മുകാശ്മീരിന്റെ കാര്യം ഞാന്‍ നോക്കാമെന്നേറ്റത് നെഹ്രുവാണ്. അതിന്നും തലവേദനയായി തുടരുന്നു.
കോണ്‍ഗ്രസ് രഹിത ഭാരതമെന്ന് നരേന്ദ്രമോദി പറഞ്ഞില്ലേ എന്നാണ് രാഹുല്‍ ചോദിക്കുന്നത്. നെഹ്രുവിന്റെ സംഭാവന വിസ്മരിക്കാനാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ ശ്രമമെന്ന് സോണിയയും.
കോണ്‍ഗ്രസ് രഹിത ഭാരതമുണ്ടാകാന് കോണ്ഗ്രസ്സുകാര് തന്നെയാണ് ശ്രമിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാവായ മുന്‍ രാജ്യസഭാംഗം തലേക്കുന്നില്‍ ബഷീര്‍ നവംബര്‍ 14ന് ‘വീക്ഷണ’ത്തില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. അതില്‍ പറയുന്നതിങ്ങനെ:
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എന്റെ പിതാവിനോടൊപ്പം നെഹ്രുജിയെ കണ്ടുമടങ്ങിയതിന്റെ ഓര്‍മ്മ ഇന്നും എന്റെ മനസ്സില്‍ വ്യക്തമായി നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഒരു നഷ്ടബോധം കൂടി മനസ് തിരിച്ചറിയുന്നു. അന്ന് ഒരു പിതാവിന് ബാലനായ മകന് ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ ഒരു പണ്ഡിറ്റ്ജി ഉണ്ടായിരുന്നു. ഇന്ന് പിതാവായ എനിക്ക് എന്റെ മകന്, പുതിയ തലമുറയ്ക്ക്, ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ അങ്ങനെ ആരുമില്ലല്ലോയെന്നതാണ് ഏറ്റവും വലിയ വര്‍ത്തമാനകാല ദുഃഖം.
രാഹുലിനെ വിളിക്കൂ പ്രിയങ്കയെ വിളിക്കൂ, കോണ്‍ഗ്രസ്സിനെ രക്ഷിക്കൂവെന്ന് ദല്‍ഹിയില്‍ മുദ്രാവാക്യം വിളി മുഴങ്ങുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ ശ്വാസം നിലനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവിന്റെ വിലയിരുത്തല്‍ വന്നിരിക്കുന്നത്.
നെഹ്രു കുടുംബമില്ലെങ്കില്‍ കോണ്ഗ്രസ്സില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. നെഹ്രു കുടുംബത്തില്‍ നെഹ്രുവിനെ പോലൊരാളില്ലെന്ന് പറയുന്നത് കോണ്‍ഗ്രസ്സുകാരാണ്. നെഹ്രുവിനെ ഉപേക്ഷിക്കുന്നത് നരേന്ദ്രമോദിയല്ല. കോണ്‍ഗ്രസ്സുകാരാണ്. ഇന്ദിരയ്ക്ക് ഇന്ദിരാ നെഹ്രു എന്ന് പേരിടുന്നതിന് പകരം ഗാന്ധിജിയുമായി പുലബന്ധമില്ലാതിരുന്നിട്ടും ‘ഇന്ദിരാഗാന്ധി’ യാക്കിയതോടെ നെഹ്രു വിസ്മൃതിയിലായി. ഇന്ന് ഗാന്ധി പേരിലറിയപ്പെടുന്നവര്ക്ക് മഹാത്മാഗാന്ധിയുമായെന്താണ് ബന്ധം? അസംബന്ധമാണത്.
നെഹ്രുവിന്റെ സ്വഭാവമെന്താണെന്നും പെരുമാറ്റമെങ്ങനെയായിരുന്നുവെന്നുമൊക്കെ നിരവധി സഹപ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഗാന്ധിജിയടക്കം. നെഹ്രുവിന്റെ സഹപ്രവര്‍ത്തകനും സ്വാതന്ത്ര്യസമരത്തിലെ അതുല്യ പ്രതിഭയുമായ നേതാജി സുഭാഷ്ചന്ദ്രബോസ് നെഹ്രുവിനെഴുതിയ കത്തില്‍ പറയുന്നത് തന്നെ അതിന്റെ ഉദാഹരണമാണ്.
”നിങ്ങള്‍ എന്നെ സംബന്ധിച്ച് തെറ്റായ ധാരണകള്‍ വച്ചുപുലര്‍ത്തിപ്പോരുന്നത് കുറെ ദിവസമായി ഞാന്‍ ശ്രദ്ധിച്ചുവരുന്നു. എനിക്കെതിരായി എവിടെയെങ്കിലും അല്പം പഴുതുകിട്ടിയാല്‍ നിങ്ങള്‍ അതുപയോഗിക്കാന്‍ മറക്കാറില്ല. സ്വന്തം കാര്യത്തില്‍ വല്ലതുമുണ്ടെങ്കില്‍ അത് നിങ്ങളുടെ ദൃഷ്ടിയില്‍പ്പെടുകയുമില്ല.
”വ്യക്തിഗതജീവിതത്തിലും പ്രവൃത്തിരംഗത്തും എല്ലായ്പ്പോഴും ഞാന്‍ നിങ്ങളെ ബഹുമാനിക്കുകയും ശ്രദ്ധിക്കയും ചെയ്തുപോന്നു. രാഷ്ട്രീയ ജീവിതത്തില്‍ എന്നും ജ്യേഷ്ഠനും നേതാവുമെന്ന നിലയ്ക്കു ആദരിച്ചുപോന്നു. ചിലപ്പോഴെല്ലാം ഉപദേശങ്ങളും സ്വീകരിക്കാറുണ്ട്. എന്നിട്ടും പൊതുസമ്മേളനങ്ങളില്‍ പരസ്യമായി പൊതുജനസമക്ഷം അപമാനിക്കാനും ചെറുതാക്കി കാണിക്കാനും നിങ്ങള്‍ മടിച്ചിട്ടില്ല. സത്യം പറയുകയാണെങ്കില്‍ പന്ത്രണ്ട് വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങള്‍ക്ക് ഏകോപിച്ചു ചെയ്യാന്‍ കഴിയാത്തത്ര ഉപദ്രവം നിങ്ങള്‍ ഒറ്റയ്ക്ക് എന്നോട് ചെയ്തിട്ടുണ്ട്.
”വര്‍ക്കിംഗ് കമ്മറ്റിയുടെ പ്രസിഡന്റ് ഞാനാണ്. എന്നെ അറിയിക്കാതെ മറ്റ് അംഗങ്ങള്‍ ഡാക്ടര് പട്ടാഭിക്ക് പിന്തുണ നല്കി. അവരുടെ പ്രവൃത്തിയില്‍ ഒരനീതിയും നിങ്ങള്‍ കണ്ടില്ല. വര്‍ക്കിംഗ് കമ്മറ്റിയംഗങ്ങളായിരുന്നുകൊണ്ട് സര്‍ദാര്‍ പട്ടേലും മറ്റുള്ളവരും ഡാക്ടര് പട്ടാഭിക്കുവേണ്ടി അഭ്യര്‍ത്ഥന പുറപ്പെടുവിച്ചു. അതും നിങ്ങളുടെ ദൃഷ്ടിയില് ദോഷമല്ല.
”സമ്മേളനത്തിന്റെ പ്രവര്‍ത്തനം നയിക്കുന്ന കാര്യത്തില്‍ ഞാന്‍ അധ്യക്ഷന്റെ കര്‍ത്തവ്യം നിറവേറ്റിയില്ല എന്നാണ് നിങ്ങളുടെ ആരോപണം. നിങ്ങള്‍ സഭയില്‍ ഹാജരുണ്ടെങ്കില്‍ അധ്യക്ഷന്റെ ജോലി ചെയ്യാന്‍ ആര്‍ക്കും സാധിക്കും? നിങ്ങളെപ്പോലെ വാചാലനായ മറ്റൊരു അംഗവുംകൂടി വര്‍ക്കിംഗ് കമ്മറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.
”സത്യം പറയേണ്ടതുള്ളതുകൊണ്ട് പറയുകയാണ്. നിങ്ങള്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ ചിലപ്പോള്‍ ‘ഉണ്ണിക്കൃഷ്ണനെ’പോലെ പെരുമാറുമായിരുന്നു. ചിലപ്പോള്‍ ക്ഷുബ്ധനായിത്തീര്ന്നിരുന്നു. നിങ്ങളുടെ ഈ സ്നായുബലംകൊണ്ടും എടുത്തുചാട്ടംകൊണ്ടും എന്തുനേട്ടമുണ്ടായി?
”നിങ്ങള്‍ക്ക് കുറേ മണിക്കൂര്‍ സമയത്തേക്ക് ഉറച്ചുനില്ക്കാന് കഴിഞ്ഞേക്കും. അതിനുശേഷം ഒഴിഞ്ഞുമാറും. സര്‍ദാര്‍ പട്ടേലിനും മറ്റുള്ളവര്‍ക്കും നിങ്ങളോടു പെരുമാറാന്‍ മനോഹരമായ ഒരു കൗശലമുണ്ട്. അവര്‍ നിങ്ങളെ ചിലയ്ക്കാന്‍ അനുവദിക്കും. അവസാനം അവര്‍ നിങ്ങളെക്കൊണ്ട് അവരുടെ താല്പര്യത്തിനൊത്ത പ്രമേയത്തിന്റെ കരട് തയ്യാറാക്കിക്കും.
”കരടു തയ്യാറാക്കാന്‍ തന്നാല്‍ പ്രമേയം എന്തായിരുന്നാലും ആരുടേതായിരുന്നാലും ശരി നിങ്ങള്‍ അതീവ സന്തുഷ്ടനായിരിക്കും. ഞാന്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ, നിങ്ങള്‍ അവസാനം സ്വന്തം യുക്തിയില്‍ കടിച്ചുതൂങ്ങും.” (നേതാജിയുടെ കഥ-എം.എന്‍.സത്യാര്‍ത്ഥി)
ഭാരതവിഭജനത്തിന് മൗണ്ട് ബാറ്റന് തയ്യാറാക്കിയ കെണി പദ്ധതി എങ്ങനെ നെഹ്രു അംഗീകരിച്ചുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെ:
“ എഡ്വിന മൗണ്ട് ബാറ്റനെപോലുള്ള സ്ത്രീകള്‍ ലോകത്തില്‍ അപൂര്‍വ്വമത്രേ. 1947 ലെ ഇന്ത്യയിലാകട്ടെ വളരെയേറെ അപൂര്‍വ്വം. നെഹ്രുവിനെ സംശയങ്ങളും മനക്ലേശങ്ങളും പിടികൂടുമ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ഉന്മേഷം പകരാന്‍ സഹാനുഭൂതിയും ബുദ്ധിവൈഭവവും പ്രസന്നതയുമുള്ള മനോഹരിയായുള്ള ആ കുലീനയെപ്പോലെ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. പലപ്പോഴും ചായ സമയത്തും മുഗള്ഗാര്ഡന്സില് ഉല്ലാത്തുമ്പോഴും അല്ലെങ്കില്‍ വൈസ്രോയി സ്വിമ്മംഗ്പൂളില് നീന്തുമ്പോഴുമെല്ലാം തന്റെ വശ്യതകൊണ്ട് നെഹ്രുവിനെ മനോവ്യഥയില്‍ നിന്ന് മുക്തനാക്കി ഏതെങ്കിലും സ്ഥിതിവിശേഷം ശരിപ്പെടുത്തിക്കൊടുക്കാനോ തന്റെ ഭര്‍ത്താവിന്റെ ശ്രമങ്ങളെ പരോക്ഷമായി സഹായിക്കാനോ അവര്‍ക്ക് കഴിഞ്ഞിരുന്നു…. അന്നുരാത്രി മൗണ്ട് ബാറ്റന് തന്നോടൊപ്പം ഒരു ഗ്ലാസ് വീഞ്ഞ് കുടിക്കാനായി നെഹ്രുവിനെ പഠനമുറിയിലേക്ക് ക്ഷണിച്ചു.
അവിടെ വച്ച് ലണ്ടനില്‍ ഭേദഗതി ചെയ്ത രൂപത്തിലുള്ള പദ്ധതിയുടെ ഒരു പകര്‍പ്പ് ഔപചാരികമായി കോണ്‍ഗ്രസ് നേതാവിന് നല്കി. കിടപ്പുമുറിയില്‍ പോയി അത് വായിക്കാന്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നും അതിന് എന്തുതരം സ്വീകരണമാണ് ലഭിക്കുക എന്ന് തന്നെ അനൗപചാരികമായി അറിയിക്കാന്‍ നെഹ്രുവിന് കഴിയുമല്ലോ. അഭിമാനത്തോടെ സന്തോഷത്തോടെയും നെഹ്രു സമ്മതിച്ചു. (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) നെഹ്രു ജന്മദിനാഘോഷങ്ങളില് നരേന്ദ്രമോദിയെയും ബിജെപിയെയും അധിക്ഷേപിക്കുമ്പോള്‍ സൗകര്യപൂര്‍വ്വം ഇങ്ങനെയുള്ള ചില എഴുത്തുകുത്തുകള്‍ വായിക്കാന്‍ രാഹുലും കോണ്‍ഗ്രസ്സുകാരും ശ്രമിക്കുന്നത് ഭാവിക്ക് ഉപകരിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: