വിശ്വഹിന്ദുപരിഷത്ത് സുവര്‍ണ ജൂബിലി രഥയാത്രയ്ക്ക് ഇന്ന് തുടക്കം
ലോകം ഇരുളിലാണ്ടുകിടന്ന ഒരു കാലഘട്ടത്തില്‍ വെളിച്ചത്തിന്റെ ഉറവ ഒരു നീര്‍ച്ചാലായി ഒഴുകി ലോകത്തെ ആശ്ലേഷിച്ചു. അതാണ് സനാതനധര്‍മ്മം.
ലോകാ സമസ്താ സുഖിനോ ഭവന്തു; അസതോമാ സദ്ഗമയ – തമസോമാ ജ്യോതിര്‍ഗമയ തുടങ്ങിയ മഹത്തായ സന്ദേശങ്ങള്‍ ലോകം ശ്രവിച്ചു.
ആദ്ധ്യാത്മികതയുടെ പുതിയ ചക്രവാളം രൂപംകൊണ്ടു. അവിടെ വേദങ്ങള്‍, ഉപനിഷത്തുകള്‍,പുരാണങ്ങള്‍,ശാസ്ത്രങ്ങള്‍,കലകള്‍ തുടങ്ങിയതെല്ലാം ഉയിര്‍ക്കൊണ്ടു, പ്രത്യാശയുടെ നാമ്പുകള്‍ മുളച്ചു. ജനത മനസ്സുകൊണ്ടെഴുതി ”ഋണ്വന്തു വിശ്വേ അമൃതസ്യ പുത്രാഃ”. യാതൊന്നും പകരമിച്ഛിക്കാതെ നാം ലോകത്തിലേക്കയച്ച ഓരോ മംഗളവിചാരവും അന്തകാരനിബിഢമായ ജനമനസ്സിന്റെ ചങ്ങലക്കണ്ണികള്‍ ഓരോന്നായി പൊട്ടിച്ച് പവിത്രാത്മാക്കളാക്കി. ഇതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്്.
എന്നാല്‍ കഴിഞ്ഞ ആയിരത്താണ്ടുവര്ഷത്തെ ചരിത്രം നമുക്കത്ര ശുഭകരമായിരുന്നില്ല. പാശ്ചാത്യചിന്തകളെ ആശ്ലേഷിക്കുകയും പൗരാണികസംസ്കാരത്തിന്റെ അന്തസ്സത്തയെ നിഷേധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഹൈന്ദവസമൂഹത്തിന്റെ മനസ്സ് പറിച്ചുനടപ്പെട്ടു.
ഇതേസമയം കേരളത്തില്‍ ധാരാളം സാമൂഹ്യപരിഷ്കര്‍ത്താക്കളും ആദ്ധ്യാത്മികാചാര്യന്മാരും ജന്മമെടുത്തു. അയ്യാ വൈകുണ്ഠസ്വാമി, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, ശുഭാനന്ദ ഗുരുദേവന്, അയ്യങ്കാളി, മന്നത്തു പത്മനാഭന്, കേളപ്പജി, ടി.കെ. മാധവന്, പണ്ഡിറ്റ് കറുപ്പന്, സുബ്രഹ്മണ്യം തിരുമുമ്പ്, കുമാരനാശാന് തുടങ്ങി നിരവധിപേരുടെ പ്രവര്‍ത്തനങ്ങള്‍ സ്മരണീയമാണ്.
ഇത്തരം ചരിത്രയാഥാര്‍ത്ഥ്യങ്ങളെ മഥനംചെയ്ത ഒരു വ്യക്തി നാഗപ്പൂരില്‍ ജനിച്ചു. ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗേവാര്‍. 1925-ല്‍ ആര്‍എസ്എസ് അദ്ദേഹത്താല്‍ സ്ഥാപിതമായി. ”നമ്മുടെ വിശാലവും പൗരാണികവുമായ സമാജത്തിന്റെ പ്രശ്നങ്ങള്‍ നിരവധിയാണ്.
അതുകൊണ്ട് ജനമനസ്സില്‍ വേദന ഉളവാകുന്നത് സ്വാഭാവികമാണ്. പ്രശ്നത്തിന് കുറുക്കുവഴികളില്ല”. ഈ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു ഡോക്ടര്‍ജി എന്നു ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആ ദേശാഭിമാനി. 1940-ല്‍ അദ്ദേഹം ദിവംഗതനായി. മാധവസദാശിവഗോള്വല്ക്കര് അഥവാ പൂജനീയ ഗുരുജി ആര് എസ് എസ്സെന്ന ആ ബോധിവൃക്ഷത്തെ കൂടുതല്‍ കരുത്തുറ്റതാക്കി. ഭാരതം മരിച്ചാല്‍ ആദ്ധ്യാത്മികതയുടെ തിരി കെടും. വിശ്വശാന്തിയുടെ പ്രാര്‍ത്ഥന ഇവിടെയാണ് ഉണര്‍ന്നത്. ആദ്ധ്യാത്മികതകൊണ്ട് നാം ലോകത്തെ കീഴടക്കണം എന്ന വിവേകാനന്ദന്റെ ആഹ്വാനവും അഖണ്ഡാനന്ദസ്വാമിയുടെ ശിഷ്യനായിരുന്ന ഗുരുജിയെ സ്വാധീനിച്ചിട്ടുണ്ടാവണം.
ഭാരതത്തിന്റെ ജീവാത്മാവ് ആദ്ധ്യാത്മികതയാണ് എന്ന സത്യത്തെ ആവിഷ്ക്കരിക്കാന്‍ ജനതയെ സജ്ജരാക്കാന്‍ ഒരു സംഘടനയുടെ അനിവാര്യത മനസ്സിലാക്കിയ ഗുരുജി സമൂഹത്തിലെ ഉന്നതരായ സന്യാസിശ്രേഷ്ഠന്മാരും വ്യക്തികളുമായി സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. അങ്ങനെ ഗുരുജി നടത്തിയ നിരന്തരതപസ്സിന്റെ ഫലമായി ആദ്ധ്യാത്മിക ഗംഗ വീണ്ടും ഒഴുകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു. പുതിയ സൂര്യോദയം ദൃശ്യമായി.
1964 ആഗസ്റ്റ് 29-ന് ജന്മാഷ്ടമിദിനത്തില്‍ ബോംബെയിലെ സാന്ദീപനി സാധനാലയത്തില്‍ പൂജ്യ ചിന്മയാനന്ദജിയുടെ അദ്ധ്യക്ഷതയില്‍ ഡോ. കെ.എം. മുന്‍ഷി, ഗുരുജി, സി.പി. രാമസ്വാമി അയ്യര്‍, മാസ്റ്റര്‍ താരാസിംഗ്, മൈസൂര്‍ മഹാരാജാ ജയചാമരാജവാഡിയാര്, ജെയിന് മുനി സുശീല്‍കുമാര്‍, ദലൈലാമ, പുരി-ശൃംഗേരി-ബദരി-ദ്വാരക കാമകോടി പീഠങ്ങളിലെ ശങ്കരാചാര്യന്മാര്, എസ്.എസ്. ആപ്തേജി, രാഷ്ട്ര സന്ത് തുകഡോജി മഹാരാജ് തുടങ്ങിയ മഹാത്മാക്കളുടെ സാന്നിദ്ധ്യത്തില്‍ വിശ്വഹിന്ദുപരിഷത്ത് എന്ന ആഗോള ഹിന്ദുസംഘടന രൂപമെടുത്തു.
ഇതായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍: ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കുക, ജാഗരൂകരാക്കുക, ഹൈന്ദവ ജീവിതമൂല്യങ്ങളുടെ രക്ഷയും വികാസവും, വിദേശഹിന്ദുക്കളുമായി ബന്ധപ്പെടുകയും അവരെ സഹായിക്കുകയും ചെയ്യുക.
1965-ലാണ് കേരളത്തില്‍ വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഗുരുവായൂരില്‍ നടന്ന ആദ്യയോഗത്തില്‍ ഭാരതകേസരി മന്നത്തു പത്മനാഭന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രനിയോഗമാണ്. മരണംവരെ അദ്ദേഹം വിശ്വഹിന്ദുപരിഷത്തിന്റെ അടുത്ത ബന്ധുവും സഹായിയും സഹകാരിയുമായിരുന്നു എന്നത് സുവര്‍ണ്ണജയന്തിയുടെ നിറവില്‍ വിസ്മരിക്കാന്‍ സാദ്ധ്യമല്ല.
1966 ജനുവരി 22, 23, 24 തീയതികളില്‍ പ്രയാഗ കുംഭമേളയില്‍ ഒന്നാമത്തെ വിശ്വഹിന്ദുസമ്മേളനം നടന്നു. ഈ യോഗത്തില്‍ 22 രാജ്യങ്ങളില്‍നിന്നായി 25,000 പ്രതിനിധികളും മുന്നൂറിലധികം സന്യാസിശ്രേഷ്ഠന്മാരും ആറുലക്ഷം ശ്രോതാക്കളും പങ്കെടുത്തു. കേരളത്തില്‍നിന്നും പി. പരമേശ്വര്‍ജിയും സന്നിഹിതനായിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ പ്രബന്ധക് സമിതി രൂപീകരിക്കപ്പെട്ടു. മൈസൂര്‍ രാജാവായിരുന്ന ചാമരാജാവാഡിയാര് അദ്ധ്യക്ഷനായും, സംഘപ്രചാരകനും ഹിന്ദുസ്ഥാന്‍ സമാചാറിന്റെ സ്ഥാപകനുമായ ദാദാസാഹബ് ആപ്തേ ജനറല്‍സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മതംമാറിപ്പോയവരുടെ തിരിച്ചുവരവിന് അംഗീകാരം നല്കി. (അതിനു മുമ്പുവരെ തിരിച്ചുവന്നാല്‍ സ്വീകരിക്കുമായിരുന്നില്ല). വിശ്വഹിന്ദുപരിഷത്തിന്റെ ബോധവാക്യം ”ധര്‍മ്മോ രക്ഷതി രക്ഷിതഃ” (ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെയും രക്ഷിക്കും) എന്നും ബോധചിഹ്നം അക്ഷയ വടവൃക്ഷം എന്നും നിശ്ചയിക്കപ്പെട്ടു.
പിന്നീട് ഹൈന്ദവസമാജത്തിന്റെ ജീര്‍ണ്ണത പരിഹരിക്കപ്പെടാന്‍ ഉതകുന്ന താഴെപ്പറയുന്ന സന്ദേശങ്ങള്‍ സമൂഹത്തിനു നല്കി: ഹൈന്ദവാ സോദരാ സര്‍വ്വേ (ഹിന്ദുക്കള്‍ എല്ലാവരും സഹോദരന്മാരാണ്), ന ഹിന്ദുഃ പതിതോ ഭവേത് (ഹിന്ദുക്കളില്‍ പതിതരായി ആരുമില്ല), മമ മന്ത്രഃ സമാനതാ (സമഭാവനയാണ് എന്റെ മന്ത്രം), ഹിന്ദുരക്ഷാ മമ ദീക്ഷാ (ഹിന്ദുധര്‍മ്മത്തിന്റെ രക്ഷയാണ് എന്റെ വ്രതം, സംഘശക്തി കലൗയുഗേ (സംഘടനാശക്തിയാണ് കലിയുഗത്തിനാവശ്യം).
ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. സംഘടിച്ചു ശക്തരാകുവിന്, വിദ്യകൊണ്ടു പ്രബുദ്ധരാകുവിന് എന്നീ ശ്രീനാരായണഗുരുദേവചിന്തകളുടെ അന്തസ്സത്തയെയും മന്നത്തു പത്മനാഭന് ആദ്യം സ്ഥാപിച്ച ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിന് എന്‍എസ്എസ് ഹിന്ദുകോളേജ് എന്നു നാമകരണം ചെയ്തതിലൂടെ അദ്ദേഹം ഉയര്‍ത്തിവിട്ട ഹൈന്ദവ ഏകീകരണം എന്ന ഭാവനയെയും സാക്ഷാത്കരിക്കാന്‍ ഉതകുന്ന ആശയങ്ങളാണ് വിശ്വഹിന്ദുപരിഷത്ത് ഈ ഉദ്ബോധനവാക്യത്തിലൂടെ സമാജത്തിനു നല്‍കിയത്. ഈ ആശയപൂര്ത്തീകരണത്തിനുതകുന്ന കര്‍മ്മപദ്ധതികള്‍ക്ക് വിശ്വഹിന്ദുപരിഷത്ത് രൂപം നല്കി.
ഹിന്ദുസമാജത്തെ സുസംഘടിതവും സുശക്തവും ആത്മാഭിമാനപ്രചോദിതവുമാക്കുക, ഹിന്ദുധര്‍മ്മത്തെക്കുറിച്ച് അജ്ഞരായി കഴിയുന്ന ഹിന്ദുക്കളെ സനാതനധര്‍മ്മ മൂല്യങ്ങളില്‍ അവബോധമുള്ളവരാക്കുക, ജാതിചിന്ത, അസ്പൃശ്യത, ഉച്ചനീചത്വം, അന്ധവിശ്വാസം, അനാചാരം എന്നിവ തുടച്ചുനീക്കുക, സനാതനധര്‍മ്മത്തെ സംരക്ഷിക്കുക, പ്രചരിപ്പിക്കുക, ഹിന്ദുധര്മ്മത്തില്നിന്നും വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരിക, നിര്‍ദ്ധനരും നിരാലംബരുമായവര്‍ക്ക് ആശ്വാസവും സഹായവും നല്കാന് ജീവകാര്യണ്യപ്രവര്ത്തനങ്ങള് ആവിഷ്കരിച്ചു നടപ്പിലാക്കുക, അനാചാരങ്ങള്‍ നീക്കുന്നതോടൊപ്പം കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സമൂഹത്തെ തയ്യാറാക്കുക. തുടങ്ങിയ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കാനുള്ള നിസ്വാര്‍ത്ഥ പരിശ്രമമാണ് ഇക്കാലമത്രയും വിശ്വഹിന്ദുപരിഷത്ത് ചെയ്തുപോരുന്നത്.
സുവര്‍ണ്ണജയന്തി (50-ാം വാര്‍ഷികം) ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍, എണ്‍പതോളം വിദേശരാജ്യങ്ങളില്‍ ഹിന്ദുസമാജത്തിന് ഒരു കൈത്താങ്ങായി വിശ്വഹിന്ദുപരിഷത്ത് വളര്‍ന്നിരിക്കുന്നു. ഭാരതത്തില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത തരത്തില്‍ സംഘടിത സമാജശക്തിയായി അത് മാറിക്കഴിഞ്ഞു.
1979-ല്‍ പ്രയാഗയില്വെച്ചു നടന്ന രണ്ടാംലോക ഹൈന്ദവസമ്മേളനത്തില്‍ ഒരുലക്ഷം പ്രതിനിധികളാണ് പങ്കെടുത്തത്. ഭാരതത്തിലെ ഹൈന്ദവരില്‍ പുത്തന്‍പ്രതീക്ഷയും ആത്മവിശ്വാസവും നല്കിയ ഏകാത്മതായാത്രയിലൂടെ പവിത്ര ഗംഗയെ ജനഹസ്തങ്ങളില്‍ എത്തിച്ചു. കോടാനുകോടി ഹൈന്ദവജനതയുടെ ആത്മചേതനയെ തട്ടിയുണര്ത്താന് ഇതിലൂടെ കഴിഞ്ഞു. കേരളത്തില്‍ നടന്ന നിലയ്ക്കല്‍ പ്രക്ഷോഭം ഹിന്ദുക്കളിലുണ്ടാക്കിയ ആത്മവിശ്വാസത്തിന്റെ തിരിനാളം ഇന്നും ജ്വലിച്ചുനില്‍ക്കുകയാണ്. കുരിശുകൃഷിക്ക് വിരാമമിടാന്‍ കഴിഞ്ഞ ആ ഐതിഹാസിക സമരം നടന്നത് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലാണ്. ദല്‍ഹിയില്‍ നടന്ന വിരാട്ഹിന്ദുസമ്മേളനം, സന്യാസിമാരുടെ കൂട്ടായ്മയായ ധര്മ്മസംസത്, അമേരിക്കയില്‍ വെച്ചു നടന്ന ലോക ഹൈന്ദവസമ്മേളനം തുടങ്ങിയവയെല്ലാം ചരിത്രസംഭവങ്ങളാണ്.
ഭാരതത്തിലെ രാഷ്ട്രീയ ഭൂപടത്തിലുണ്ടാക്കിയ അത്ഭുതകരമായ പ്രതിഭാസങ്ങള്ക്കുവരെ കാരണഭൂതമായ ശ്രീരാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ആണിക്കല്ല് വിശ്വഹിന്ദുപരിഷത്ത് എന്ന മഹാപ്രസ്ഥാനമാണ്. 1528 മുതല്‍ 1949 വരെ 76-ഓളം യുദ്ധങ്ങള്‍ ക്ഷേത്രവിമോചനത്തിനുവേണ്ടി നടന്നു. 1980-കളിലാണ് വിശ്വഹിന്ദുപരിഷത്ത് ഈ വിഷയം ഏറ്റെടുക്കുന്നത്. ശ്രീരാമജാനകി രഥയാത്ര, ശിലാപൂജ തുടങ്ങിയ കര്‍മ്മപദ്ധതിയിലൂടെ ഈ പ്രക്ഷോഭത്തെ ജനകീയവല്‍ക്കരിക്കുന്നതില്‍ വിശ്വഹിന്ദുപരിഷത്ത് വിജയിച്ചു. 1989-ല്‍ നടന്ന ശിലാന്യാസം, ”നഃ ഹിന്ദു പതിതോ ഭവേത്” എന്ന ബോധവാക്യത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു. അധഃസ്ഥിതസമൂഹത്തില് ജനിച്ച കാമേശ്വര് ചൗപാലിന്റെ കൈകളാല്‍ ആദ്യശില സ്ഥാപിച്ചു. ഹൈന്ദവസമൂഹത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനത്തിന് അത് സാക്ഷ്യംവഹിച്ചു.
ഭാരതത്തിലെ സന്യാസിമാരെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനഫലമായി സന്യാസിമാരുടെ കൂട്ടായ്മ രൂപപ്പെടുത്താന്‍ കഴിഞ്ഞു. അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ ശക്തിസ്രോതസ്സും വഴികാട്ടിയും സന്യാസിമാരായിരുന്നു. എല്ലാവിഭാഗം ജനങ്ങളെയും പൂജാരിമാരാക്കാനുള്ള ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി അബ്രാഹ്മണരെ പൂജാവിധികള്‍ പഠിപ്പിക്കുകയും ഉപനയനകര്‍മ്മത്തിലൂടെ പൂജാരിമാരായി ഉയര്‍ത്തിക്കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍തന്നെ 3000-ലധികം പേരെ ഇത്തരത്തില്‍ നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിമാരായി അയക്കാന്‍ സാധിച്ചു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. മതപരിവര്‍ത്തനത്തിന്റെ വെല്ലുവിളികളെ ചെറുക്കാനും മതംമാറിയവരെ തിരിച്ചുകൊണ്ടുവരാനും ഹിന്ദുക്കളില്‍ ഹിന്ദു ധാര്‍മ്മികാവബോധം സൃഷ്ടിക്കാനും കഴിഞ്ഞതിന്റെ ഫലമായി ലക്ഷക്കണക്കിനാളുകളെ സ്വധര്‍മ്മത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ഗോസംരക്ഷണത്തിന്റെ ഭാഗമായി 10 ലക്ഷത്തിലധികം കന്നുകാലികളെ അറവുശാലകളില്‍നിന്നു മോചിപ്പിക്കാനും സംരക്ഷിക്കാനും സാധിച്ചു.
പശുവളര്‍ത്തല്‍ ലാഭകരമാക്കുന്നതിനുവേണ്ടി ഭാരതത്തില്‍ 400-ലധികം പഞ്ചഗവ്യ ഔഷധനിര്‍മ്മാണകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളെ സംരക്ഷിക്കാനും അതിലൂടെ ജനങ്ങളില്‍ സാമൂഹ്യഭക്തി വളര്‍ത്തിയെടുക്കാനും, ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് ഉതകുന്നതരത്തില്‍ നവീകരിക്കാനും വിശ്വഹിന്ദുപരിഷത്തിന് കഴിഞ്ഞിട്ടുണ്ട്. വനവാസി, പിന്നാക്കമേഖലകളില്‍ 52000 ല്‍ അധികം ഏകല്വിദ്യാലയങ്ങള് നടന്നുവരുന്നു. അവരുടെ തനതായ ആചാരാനുഷ്ഠാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. ഇന്ന് ഈ മേഖലയില്‍ അവഗണിക്കാനാവാത്ത ശക്തിയാണ് വിശ്വഹിന്ദുപരിഷത്ത്.
കേരളത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 600 ല്‍ അധികം ഏകല്‍ വിദ്യാലയങ്ങളാണ് ഇങ്ങനെ ആരംഭിച്ചിട്ടുള്ളത്. സേവനരംഗത്ത് പ്രതീക്ഷ നല്കുന്ന വിധത്തില്‍ 12 ബാല-ബാലികാശ്രമങ്ങള് നടന്നുവരുന്നുണ്ട്. നിരാലംബരും നിര്‍ദ്ധനരുമായ കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്കുവേണ്ട വിദ്യാഭ്യാസം നല്കുന്ന കേന്ദ്രങ്ങളാണവ. അന്നദാനം, ചികിത്സാസഹായം,വിദ്യാഭ്യാസസഹായം, സ്കോളര്‍ഷിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിശ്വഹിന്ദുപരിഷത്ത് ചെയ്തുവരുന്നു. രക്തദാനം, അവയവദാനം എന്നിവ യുവജനസംഘടനയായ ബജ്രംഗദളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ലോകത്തെവിടെയുമുള്ള ഹിന്ദുക്കള്‍ക്ക് സഹായഹസ്തമായ ഹിന്ദുഹെല്‍പ്പ് ലൈന്‍, ആരോഗ്യരംഗത്ത് പുത്തന്‍ പ്രതീക്ഷ നല്കുന്ന ആരോഗ്യഹെല്പ്പ് ലൈന്‍ എന്നിവ വിശ്വഹിന്ദുപരിഷത്ത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന പദ്ധതികളാണ്. അമ്മമാരെയും പെണ്‍കുട്ടികളെയും സാംസ്കാരികമുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനം ദീര്‍ഘകാലമായി നടന്നുവരുന്നു. സ്ത്രീശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമൂഹജീവിതത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും, ഇക്കാലത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കുകയുമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം കുടുംബഭദ്രത ഉറപ്പുവരുത്തുകയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: