ന്യൂദല്‍ഹി: കോടികളുടെ ശാരദാ ചിട്ടിതട്ടിപ്പ് കേസന്വേഷണത്തിന്റെ ഭാഗമായി നാലു കമ്പനികളില്‍ നിന്നുമാത്രം 2500 കോടി രൂപ കണ്ടെടുത്തെന്ന് കേന്ദ്ര ഏജന്‍സി. പോന്‍സി നെറ്റ്വര്‍ക്ക് വഴി നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്ത പണം ശാരദാ ഗ്രൂപ്പ് 279ല്‍ അധികം കമ്പനികളിലായി നിക്ഷേപിച്ചിരിക്കുന്നതായും കണ്ടെത്തി.
എന്നാല്‍ ഇവയില്‍ ഭൂരിഭാഗം കമ്പനികളിലും ശാരദാ ഗ്രൂപ്പ് നേരിട്ടല്ല നിക്ഷേപം നടത്തിയിട്ടുള്ളത്. കഴിവര്‍ഷം പുറത്തുവന്ന കേസ് ഏറെ വിവാദം സൃഷ്ടിച്ചതോടെയാണ് കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഗുരുതര അന്വേഷണ തട്ടിപ്പ് ഏജന്‍സി (എസ്എഫ്ഐഒ) അന്വേഷണം ഏറ്റെടുത്തത്.
ഇതിന്റെ ഭാഗമായി ശാരദാ ഗ്രൂപ്പിന് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയ നാല് കമ്പനികളില്‍ നിന്ന് 2500 കോടി രൂപയുടെ നിക്ഷേപമാണ് കണ്ടുകെട്ടിയത്. മറ്റു കമ്പനികളിലേക്കുകൂടി അന്വേഷണം വ്യാപിക്കുന്നതോടെ തുക ഇനിയും ഉയരുമെന്നാണ് അന്വേഷണ ഏജന്‍സി കണക്കുകൂട്ടുന്നത്.
പശ്ചിമബംഗാളിലും അയല്‍ സംസ്ഥാനങ്ങളിലുമായി മൂന്ന് ലക്ഷത്തോളം ഏജന്റുമാരെ നിയമിച്ചാണ് ശാരദാ ഗ്രൂപ്പ് ഇത്രയും തുകയുടെ നിക്ഷേപം നേടിയെടുത്തത്. ഈ പണം വിവിധകമ്പനികളിലായി നിക്ഷേപിച്ച് പൂഴ്ത്തിവെക്കുകയായിരുന്നു. കേസില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കം നിരവധി ത്രിണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
അതേസമയം, ശാരദാ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഒന്നുപോലും ഇതുവരെ ചിട്ട്ഫണ്ട്സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്ത് ചിട്ടി ഇടപാടുകള്‍ നടത്തുന്നത് 1982ലെ ചിട്ടിഫണ്ട് ആക്ട് പ്രകാരമാണ്. എന്നാല്‍ ശാരദ ഗൂപ്പ് ഈ നിയമ പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് വെളിപ്പെടുത്തിയത്.
പണംതട്ടിപ്പ് ഇടപാടായ പൊന്‍സി സ്കീം വഴിയാണ് ശാരദ ഗ്രൂപ്പ് കോടികള്‍ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തത്. 45 ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് അതിന്റെ 50 ശതമാനവും 90 ദിവസത്തിനുള്ളില്‍ 100 ശതമാനവും തുക തിരിച്ചുനല്‍കുമെന്നാണ് ഈ പദ്ധതിയുടെ വാഗ്ദാനം. ഇത്തരത്തില്‍ ലഭിച്ച പണം ധനവാണിഭസ്ഥലങ്ങളിലും റിയല്‍ എസ്റ്റേറ്റിലുമായി ശാരദാ ഗ്രൂപ്പ് നിക്ഷേപം നടത്തുകയായിരുന്നു.
ഇത്തരത്തില്‍ ജനങ്ങളില്‍ നിന്നും പണം തട്ടിയെടുത്ത് മറ്റ് കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടും കമ്പനിയുടെ വരുമാനം വര്‍ധിച്ചാതായി കാണിക്കേണ്ടതിനു പകരം കമ്പനി നഷ്ടത്തിലാണെന്നാണ് നികുതി വകുപ്പിനേയും മാധ്യമങ്ങളേയും ബോധിപ്പിച്ചിരുന്നതെന്നും എസ്എഫ്ഐഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശാരദാ ഗ്രൂപ്പിനെതിരെ വ്യാജരേഖ നിര്‍മ്മാണം അടക്കം 20ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാരദാ പ്രിന്റിങ് ആന്‍ഡ് പബ്ലിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ബംഗാള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബല്‍ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.
കൂടാതെ പശ്ചിമബംഗാള്‍ മന്ത്രിയടക്കം ഉന്നത പോലീസ് ഒദ്യോഗസ്ഥരും ഫുട്ബോള്‍ ക്ലബുകളും ശരദാഗ്രൂപ്പില് നിന്നും പണം കൈപ്പറ്റിയിരുന്നതായും എസ്എഫ്ഐഒ പുറത്തുവിട്ടിരുന്നു.
എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ശാരദാ ഗ്രൂപ്പ് ഉടമ സുദീപ്ത സെന്‍ 160 കമ്പനികളുടെ ഡയറക്ടറാണ്.
ഇതുകൂടാതെ മകന് ശുഭോജിത് സെന്‍ 64 കമ്പനികളുടേയും ഡയറക്ടറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ശാരദാ ഗ്രൂപ്പ് എക്സിക്യൂട്ടീവുകള്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നും എസ്എഫ്ഐഒ കേന്ദ്രത്തിന് നിര്‍ദ്ദേശം വെച്ചിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി ഉന്നതര്‍ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചതായും കേന്ദ്ര അന്വേഷണ ഏജന്‍സി അറിയിച്ചു.
ഇത്തരത്തില്‍ യഥാര്‍ത്ഥ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇനിയും ലഭിക്കാത്തതുമൂലം എസ്എഫ്ഐഒക്ക് ശാരദാ ഗ്രൂപ്പിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ വിഷമം നേരിട്ടതായും എസ്എഫഐഒ കുറ്റപ്പെടുത്തി. 500 പേജിന്റെ റിപ്പോര്‍ട്ടാണ് കേന്ദ്ര ഏജന്‍സി തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: