കാക്കനാട്(കൊച്ചി): വീണ്ടുമൊരു മണ്ഡലകാലം കൂടി വന്നിട്ടും തൃക്കാക്കര ഒലിമുകളില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനു സമീപമുള്ള ശബരിമല ഇടത്താവളത്തിനു മുന്നില്‍ ബോംബ് സ്ഫോടനം നടന്നിട്ട് ഒരുവര്‍ഷം തികയാറായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കളക്ടറേറ്റിലെ ബോംബ് സ്ഫോടനത്തെ ക്കുറിച്ചു ഒരുതുമ്പും കിട്ടിയിട്ടില്ല.
ജനുവരി 6 നു രാത്രി 10.20 നാണ് ഇടത്താവളത്തോട് ചേര്‍ന്ന സര്‍വീസ് റോഡില്‍ ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പ്രതിഷേധിച്ചു ഹൈന്ദവ സംഘടനകള്‍ ഒന്നടങ്കം തൃക്കാക്കരയില്‍ ഹര്‍ത്താല്‍ നടത്തി. സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു.
കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപം പച്ചക്കറിക്കടയില്‍ ജോലിക്ക് നിന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദംമൂലം വിട്ടയക്കുകയാണ് ഉണ്ടായത്.
സ്ഫോടനം നടക്കുമ്പോള്‍ ഇടത്താവളത്തില്‍ ഉണ്ടായിരുന്ന കാസര്‍കോഡ് നിന്ന് ടവേരയില്‍ വന്ന ഏഴംഗസംഘം അയ്യപ്പന്മാരെയും തമിഴ്നാട്ടില്‍നിന്നും വന്ന ഇരുപതംഗ സംഘത്തെയും ചുറ്റിപ്പറ്റി പോലീസ് എരുമേലിയിലും പമ്പയിലും അന്വേഷണം നടത്തിയതല്ലാതെ കേസില്‍ പുരോഗതിയുമുണ്ടായില്ല.ഒരു ഘട്ടത്തില്‍ കേസ് ഹൈന്ദവ സംഘടനകള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ നീക്കമുണ്ടായി. തൃക്കാക്കര എസിപി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള 13 അംഗ ടീമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം അയല്‍ ജില്ലകളിലേക്കും കൂടി വ്യാപിപ്പിക്കണമെന്നും ഇടത്താവളത്തിനു കൂടുതല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്, അയ്യപ്പ സേവാ സംഘം ഉപാധ്യക്ഷന്‍ സതീഷ് കാക്കനാട് എന്നിവര്‍ ആവശ്യപ്പെട്ടു.
കാക്കനാട് കളക്ടറേറ്റില്‍ സ്ഫോടനം നടന്നിട്ട് അഞ്ച് വര്‍ഷം കഴിയുന്നു. 2009 ജൂലൈ 10 ന് വൈകിട്ട് 3നായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. കളക്ടറേറ്റിലെ എ വണ്‍ ബ്ലോക്കിലെ അഞ്ചാം നിലയിലായിരുന്നു സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അമോണിയം നൈട്രേറ്റ്, ഡിറ്റണേറ്റര്‍ ബാറ്ററികള്‍ തുടങ്ങിയവ സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയിരുന്നു.
ജില്ലാ ഭരണസിരാകേന്ദ്രത്തില്‍ നടന്ന ബോംബ് സ്ഫോടനത്തിലെ ഒരു പ്രതിയെപ്പോലും അഞ്ചുവര്‍ഷത്തിനിടെ പിടികൂടാന്‍ പോലീസിനായില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഭീകര സംഘടനകളില്‍പ്പെട്ട പലരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഉന്നതരാഷ്ട്രീയ ഇടപെടലുകള്‍മൂലം അന്വേഷണം പ്രഹസനമായിത്തീര്‍ന്നു. പ്രതികള്‍ പലരും വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
രണ്ടു സ്ഫോടനങ്ങള്‍ക്കും പിന്നില്‍ മുസ്ലിം ഭീകര സംഘടനകള്‍ക്കുള്ള പങ്ക് തള്ളിക്കളയാനാവില്ല. തൃക്കാക്കരയില്‍ തീവ്രവാദ ബന്ധമുള്ള, ഉന്നത രാഷ്ട്രീയസ്വാധീനമുള്ളവര്‍ പല രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലീസ് ഭയപ്പെടുന്നു. സിവില്‍ സ്റ്റേഷന് ഉള്‍പ്പെെട തന്ത്രപ്രധാനമായ സ്ഥലങ്ങളിലെ സുരക്ഷാ പാളിച്ചകള്‍ ഇവരുടെ നുഴഞ്ഞുകയറ്റത്തിന് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: