2014-നവംബര്‍ 12 വരെ 14098 പേര്‍ക്ക് എബോള രോഗം സ്ഥിരീകരിക്കുകയും 5160 പേര് വിവിധരാജ്യങ്ങളിലായി മരണമടയുകയും ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടുചെയ്തു. ഈ വര്‍ഷമാദ്യം മരണം വെറും ഇരുന്നൂറും മുന്നൂറും ആയിരുന്ന സ്ഥാനത്തെ കണക്കാണിത്.
ലോകത്തില്‍ ഇതുവരെ ഗ്വിനിയ, ലൈബീരിയ (6525 പേര് മരിച്ചു), സിയാറലിയോണ്‍, മാലി, നൈജീരിയ, സെനഗല്‍, സ്പെയിന്, അമേരിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ എന്നിവിടങ്ങളില്‍ എബോള രോഗംമൂലം ജനങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ(ഡിആര്‍സി)യിലെ യെംബുക്കു എന്ന ഗ്രാമത്തിലെ എബോള നദിയുടെ തീരത്തെ ആളുകളിലാണ് 1976 ല്‍ ലോകത്ത് ആദ്യമായി എബോള രോഗം തിരിച്ചറിയുന്നത്. എബോള നദിയുടെ തീരത്തുള്ളവര്‍ക്ക് രോഗം വന്നതിനാലാണ് എബോള എന്ന പേര് ഈ രോഗത്തിനുണ്ടായത്.
രോഗംവന്ന് ആദ്യം മരിച്ചത് ഒരു സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. എബോള വൈറസ് ഡിസീസ് (ഇവിഡി)എന്നതാണ് എബോള രോഗത്തിന്റെ ശരിയായ പേര്. 1976 ന് ശേഷം ഈ രോഗം ലോകത്ത് പൊട്ടിപ്പടരുന്നത് 2014 ലാണ്. ഇതുവരെ പത്തുലക്ഷത്തിലധികം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. രോഗത്തിന്റെ ചികിത്സ ഇനിയും അന്യമാണ്. അതിനാല്‍ തന്നെ രോഗംവന്നാല്‍ മരണം ഏതാണ്ട് ഉറപ്പാണ്. രോഗപ്രതിരോധ നടപടികള്‍ എടുക്കാത്ത സ്ഥലങ്ങളില്‍ രോഗം അതിവേഗം പടരുകയാണ്. രോഗം നിയന്ത്രിക്കാനുള്ള മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങിയെങ്കിലും 2015 ഫെബ്രുവരിയോടെ മാത്രമേ അതിന്റെ പ്രാഥമിക റിസള്‍ട്ട് പുറത്തുവരികയുള്ളൂ.
രോഗം ബാധിച്ച ചിമ്പാന്‍സി കുരങ്ങ്, ഗറില്ലകള്‍, മുള്ളന്‍പന്നി, പന്നി, വവ്വാലുകള്‍ എന്നിവയിലെ സ്രവങ്ങളിലൂടെയാണ് രോഗം മനുഷ്യനിലെത്തിയെതെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ മനുഷ്യന്റെ സ്രവങ്ങള്‍ തന്നെയാണ് പ്രധാനമായും എബോള രോഗം പകരുവാന്‍ കാരണമായിട്ടുള്ളത്. രോഗിയുടെ വിയര്‍പ്പ്, രക്തം, മലം, ശുക്ലം, തുപ്പല് തുടങ്ങിയ ദ്രാവകങ്ങളില്‍ രോഗമില്ലാത്തവര്‍ സ്പര്‍ശിച്ചാല്‍ രോഗം ഉറപ്പാണ്. മരിച്ചവര്‍ക്ക് അവസാന ചുംബനം നല്കിയവരില് രോഗം പടര്‍ന്നത് ഇതിന് തെളിവാണ്.
രോഗം ബാധിച്ച ഒരാളുടെ അടുത്ത് ഇരുന്നതുകൊണ്ട് മാത്രം രോഗം ഉണ്ടാവണമെന്നില്ല. ശരീരങ്ങള്‍ മുട്ടുകയാണെങ്കില്‍ എബോള രോഗിയില്‍നിന്നും രോഗം പകരും. വായുവിലൂടെ എബോള രോഗം പകരുന്നതായി ഇതുവരെ അറിവില്ല. എന്നാല്‍ രോഗിയുടെ തുമ്മല്‍, ചുമ എന്നിവയിലൂടെ പുറത്തുവരുന്ന ദ്രവങ്ങള്‍ രോഗമില്ലാത്ത ആളുകളുടെ ശരീരത്തുവീണാല്‍ രോഗം ഉണ്ടാകും. കാട്ടുതീപോലെ രോഗം പടരാനുള്ള സാധ്യത കുറവാണ്. കാരണം രോഗിയും ധാരാളം ജനങ്ങളും ഒന്നിച്ച് സ്പര്‍ശനം ഉണ്ടാകുകയെന്നത് വിരളമാണെന്നതിലാണിത്. രോഗിയുടെ സ്രവങ്ങള്‍, സംസാരിക്കുമ്പോള്‍ പുറത്തുവരുന്ന തുപ്പല് പോലും മണ്ണിലോ വായുവിലോ മുറിവിലോ വീഴുകയാണെങ്കില്‍ രോഗമില്ലാത്തവര്‍ക്ക് രോഗം ഉണ്ടാകും.
രോഗം തിരിച്ചറിയാത്ത രോഗലക്ഷണങ്ങള്‍ പുറത്തറിയാത്ത, രോഗാണുവാഹകരായ ആളുകളാണ് രോഗം പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. രോഗം വന്ന് സുഖപ്പെട്ടു എന്ന് പറയുന്നവരില്‍നിന്നും രോഗം പകരാവുന്നതാണ്. രോഗം അറിഞ്ഞ സ്ഥലങ്ങളിലെ ദമ്പതികളുടെ യാത്ര ബ്രിട്ടീഷ് എയര്‍വേയ്സ് അതുകൊണ്ടുതന്നെ അനുവദിക്കുന്നില്ല. രോഗം പടരുന്നത് കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. രോഗബാധിതരായവര്‍ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതും കളിക്കളങ്ങളില്‍ വ്യായാമം ചെയ്യുന്നതും കൂടുതല്‍ പേരിലേക്ക് എബോള എത്തിപ്പെടാന്‍ കാരണമാകുന്നുണ്ട്.
രോഗിയുടെ ഛര്‍ദ്ദി അവശിഷ്ടങ്ങള്‍ മുട്ടുകയോ മുറിവുകളിലോ കണ്ണിലോ വായിലോ വീഴുകയോ ചെയ്യുമ്പോള്‍ രോഗം പിടിപെടും. എബോള ബാധിച്ച അമ്മയുടെ മുലപ്പാലില്‍ എബോള വൈറസ് സാന്നിദ്ധ്യം തീര്‍ച്ചയായും ഉണ്ട്. അതിനാല്‍ കുഞ്ഞുങ്ങളില്‍ രോഗം എത്തിപ്പെടുന്നു. ശുക്ലത്തില്‍ രോഗാണുള്ളതിനാല് വേഴ്ച വഴിയും രോഗിയില്‍നിന്ന് രോഗം പകരാന്‍ സാധ്യത ഏറെയാണ്. രോഗം മാറിയ പുരുഷന്മാരില് 61 ദിവസം കഴിഞ്ഞിട്ടും ശുക്ലത്തില്‍ എബോള വൈറസ് കണ്ടെത്തിയിട്ടുണ്ട്. രോഗം പിടിപെട്ട് അതില്‍നിന്ന് രക്ഷപ്പെട്ടാലും ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുവാനാണ് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്നത്.
രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ രണ്ടാഴ്ചകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനിയോടെ തുടങ്ങുന്നതാണ് എബോള രോഗം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയെ ക്ഷീണിപ്പിച്ച് അവശരാക്കും. ശരീരത്തിനകത്തും പുറത്തും രക്തസ്രവം ഉണ്ടാകും. പേശി വേദന, തലവേദന, തൊണ്ടവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ തുടര്‍ന്നുണ്ടാകും. കരളും കിഡ്നിയും പിന്നീട് തകരാറിലാക്കും. വയറുവേദന, സന്ധികളില്‍ വേദന, തളര്‍ച്ച, ചുമ, തൂക്കം, അമിതമായി ഭാരം കുറയല്‍, നെഞ്ചുവേദന, ഭക്ഷണത്തിന് താല്‍പ്പര്യക്കുറവ്, വിളര്‍ച്ച എന്നിവയും എബോള വൈറസ് ഡിസീസിന്റെ പ്രധാനലക്ഷണങ്ങളാണ്. തുടര്‍ന്ന് ഉമിനീരിറക്കുമ്പോള്‍ തൊണ്ടയില്‍ കടുത്ത വേദന, ശ്വാസതടസം, കണ്ണ് ചുവക്കുക, തൊലി വരണ്ടുപോകുക എന്നീ രോഗലക്ഷണങ്ങള്‍ കാണപ്പെടും കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കേസുകളില്‍ രക്ഷപ്പെടുക വിരളമാണ്.
80 ശതമാനം രോഗികളും മരിക്കുന്നതായാണ് കണ്ടുവരുന്നത്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗംബാധിച്ച് മരിക്കുന്ന അവസ്ഥയാണിന്നുള്ളത്. മുഖംമറയ്ക്കുന്നതിനുള്ള കവചം, മുഖംമൂടികള്‍, കൈയുറകള്‍, ഗൗണുകള്‍ മറ്റ് സുരക്ഷിതത്വത്തിനുള്ള സാമഗ്രികള്‍ ഉപയോഗിക്കാത്തത് ഡോക്ടര്‍മാരിലും നഴ്സുമാരിലും മറ്റു ആരോഗ്യപ്രവര്‍ത്തകരിലും രോഗം എത്തുന്നതിന് കാരണമാകുന്നു. ക്ഷയം, ചിക്കന്‍പോക്സ്, അഞ്ചാംപനി എന്നീ രോഗങ്ങള്‍ ബാധിച്ചവരെ പ്രത്യേകം ചികിത്സിക്കുവാന്‍ മാറ്റി താമസിപ്പിക്കുന്നതുപോലെ എബോള രോഗികളെയും മാറ്റി താമസിപ്പിക്കണം. മലേറിയ, എച്ച്ഐവി, അതിസാരം എന്നിവ പിടിപെട്ട് ലോകത്തില്‍ മരണസംഖ്യ വളരെയേറെയാണ്. എന്നാല്‍ എബോള ഈ ഗണത്തില്‍ പുതിയതാണെങ്കിലും ചികിത്സിക്കുന്നവര്‍ക്കും പരിചരിക്കുന്നവര്‍ക്കും രോഗംബാധിക്കുന്നത് എബോള രോഗത്തിലാണധികം.
കഴിഞ്ഞ ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍ 20000 നഴ്സുമാര്‍ രണ്ടുദിവസത്തെ സമരത്തിനാണ് ആഹ്വാനം ചെയ്തത്. എബോള രോഗം തടയുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആശുപത്രികള്‍ ചെയ്യുന്നില്ലെന്ന ആക്ഷേപമായിരുന്നു കാരണം. സമരം 88 ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് തടയുവാന്‍വേണ്ട സാമഗ്രികളും ട്രെയിനിംഗുകളും പ്രതിരോധ സംവിധാനങ്ങളും ഒരുക്കുവാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ അമേരിക്കയിലെ 10 ലക്ഷം നഴ്സുമാര്‍ ഒന്നടങ്കം സമരം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മറ്റു രോഗങ്ങള്‍ അല്ല എബോളയാണെന്ന് സ്ഥിരീകരിക്കുവാനുള്ള ടെസ്റ്റുകള്‍ നടത്തുവാനുള്ള സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും ഒരുക്കുക സാധ്യമല്ലെങ്കിലും പ്രധാനപ്പെട്ട ആശുപത്രികളിലെങ്കിലും ഇതിനുള്ള സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണ്.
എലിസടെസ്റ്റ്, ഇലക്ട്രോണ്‍ മൈക്രോസ്കോപിക് പഠനങ്ങള്‍, ആര്‍ടിപിസി ബയോഅസ്സേ, സിറം ന്യൂട്രലൈസേഷന് ടെസ്റ്റ്, ആന്റിജന്‍ പരിശോധന എന്നിവയിലൂടെ എബോള രോഗം തിരിച്ചറിയാനാകും. ഈ ടെസ്റ്റുകള്‍ വഴി മലേറിയ, റിക്കറ്റ് ഡിയോസിസ്, പ്ലേഗ്, മസ്തിഷ്ക ജ്വരം, കോളറ എന്നീ അസുഖങ്ങളല്ല എന്നുറപ്പിക്കാനാകും. എബോളയ്ക്കെതിരെ വാക്സിന് നിര്‍മാണം അതിവേഗത്തില്‍ നടക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ വക്താവ് അവകാശപ്പെട്ടിട്ടുണ്ട്. ഗ്ലാസ്ക്കോസ്മിത്ത് ക്ലൈ(ജിഎസ്കെ)നിലും കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയിലും വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ മാലി, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്.
ഗ്വിനിയായിലെ ഡോങ്കെ എബോള സെന്ററില്‍ ഏന്റ്ട്രപ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോപ്പിക്കല്‍ മെഡിസിന്റെ മേല്‍നോട്ടത്തില്‍ രക്തവും പ്ലാസ്മയും രോഗം ബാധിച്ച് സുഖമായ രോഗികളില്‍നിന്നും ശേഖരിച്ചുള്ള പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ എബോളക്കെതിരെ ആന്റിവൈറല്‍ ഡ്രഗ് ഉല്‍പ്പാദിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
വൈറസിന്റെ വിഭജിച്ച് പെരുകുവാനുള്ള കഴിവ് നഷ്ടപ്പെടുത്തുവാനുള്ള ഗുളികകള്‍ ഇവര്‍ 140 രോഗികളില്‍ പരീക്ഷിച്ചിട്ടുണ്ട്. ഗ്വിനിയായില്‍ 400 രോഗികളില്‍ പുതിയ മരുന്നുകള്‍ പരീക്ഷിച്ച് നിരീക്ഷിച്ചുവരികയാണ്. എബോള രോഗത്തിന്റെ വേഗത്തിലുള്ള പകര്‍ച്ച ഒരു പരിധിവരെ തടയാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. ഏറ്റവും പുതിയ എബോള വായുവിന്റെ പേര് സിഎച്ച്എഡി 3 എന്നാണ്. ഒരു ബ്രിട്ടീഷ് കമ്പനിയാണിത് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യറാക്കിയിരിക്കുന്നത്. ഫാവിപരാവിര് എന്ന ഔഷധം ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെഡിസിന് എബോളയ്ക്കെതിരെ പരീക്ഷണ വിധേയമാക്കി വരികയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 20000 ത്തോളം പേരെങ്കിലും ജോലിനോക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് ആളുകള്‍ എബോള രോഗവാഹകരായി നാട്ടില്‍ എത്തുവാന്‍ വളരെയേറെ സാധ്യതയുണ്ട്. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകള്‍ അതിനാല്‍ തന്നെ ജാഗ്രതയിലാകേണ്ടത് അത്യാവശ്യമാണ്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെയും രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുള്ള ലോകത്തിലെ മറ്റു രാജ്യങ്ങളില്‍നിന്നും കേരളത്തിലെത്തുന്നവരെയും എബോള രോഗത്തിനായി നിരീക്ഷണ വിധേയരാക്കണം. എബോള വൈറസ് തിരിച്ചറിയുവാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെങ്കിലും ഒരുക്കേണ്ടതായിട്ടുണ്ട്. 2015 ല്‍ മാത്രമാണ് രോഗചികിത്സക്കുള്ള മരുന്നുപരീക്ഷണം പൂര്‍ത്തിയാകൂ എന്നും ഓര്‍ക്കണം. അതുകൊണ്ട് പ്രശ്നം വളരെ ഗുരുതരമാണ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന രോഗികളെ ചികിത്സിക്കുവാനും മാറ്റിതാമസിപ്പിക്കുവാനും സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഉണ്ടാക്കണം.
രോഗംബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നും വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതും തല്ക്കാലം നിര്‍ത്തിവെയ്ക്കണം. ഭാരതത്തിലെ ദല്‍ഹിയിലുള്ള റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും പൂനെയിലെ വൈറസ് ഗവേഷണ സെന്ററിലും മാത്രമാണ് എബോള വൈറസ് തിരിച്ചറിയുവാനുള്ള ടെസ്റ്റ് സംവിധാനങ്ങളുള്ളത്. ഭാരതത്തിലെ ജനസാന്ദ്രതയുള്ള രാജ്യത്ത് ഇത് തികച്ചും അപര്യാപ്തമാണ്. എബോള രോഗം നാട്ടില്‍ കണ്ടെത്തുന്നതിനുമുമ്പ് തന്നെ നമ്മുടെ ആരോഗ്യവിഭാഗം ഉണര്ന്നുപ്രവൃത്തിക്കണം. 2014 ല്‍ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലാണ് എബോള രോഗം കണ്ടെത്തിയതെങ്കില്‍ 2015 ല്‍ ലോകത്ത് രോഗം പടര്‍ന്നുപിടിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ താക്കീത് മുഖവിലയ്ക്കെടുത്ത് എബോളയ്ക്കെതിരെ പ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പരിശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: