ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്ന് ഭാരതം ആവശ്യം ഉന്നയിച്ചു.
നിലവിലുള്ള സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ കാലാവധി 2016ല്‍ അവസാനിക്കുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഎന്‍ പൊതുസഭയ്ക്കാവണം മേല്‍ക്കൈ ഉണ്ടാകേണ്ടതെന്ന നിലപാടാണ് ഭാരതത്തിനുള്ളത്.
നിലവില്‍ അഞ്ച് സ്ഥിരാംഗങ്ങളുള്ള യുഎന്‍ രക്ഷാസമിതിയുടെ അഭിപ്രായങ്ങള്‍ക്കാണ് സെക്രട്ടറി ജനറലിന്റെ തെരഞ്ഞെടുപ്പില്‍ പ്രാമുഖ്യമുള്ളത്. ഇവര്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയെ മറ്റു രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയാണ് പതിവ്.
യുഎന്‍ പൊതുസഭയുടെ പ്രവര്‍ത്തനങ്ങളെ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഭാരതംവിശദീകരിക്കുന്നുണ്ട്. ആഗോള സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ 193 അംഗങ്ങളുള്ള യുഎന്‍ പൊതുസഭയാണെന്നും അതുകൊണ്ടുതന്നെ പൊതുസഭയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കണമെന്നും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗമായ ഭാരത സ്ഥാനപതി അശോക് മുഖര്‍ജി ആവശ്യപ്പെട്ടു.
യുഎന്‍ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റണമെന്ന ആവശ്യം വിവിധ രാഷ്ട്രങ്ങളില്‍ നിന്നും, സാമൂഹ്യസംഘടനകളില്‍ നിന്നും ഉയരുന്നുണ്ട്. വണ്‍ ഫോര്‍ സെവന് ബില്ല്യണ്‍ എന്ന എന്‍ജിഒകളുടെ കൂട്ടായ്മയാണ് സെക്രട്ടറി ജനറലിന്റെ തെരഞ്ഞെടുപ്പില്‍ അഴിച്ചു പണി വേണമെന്ന ആവശ്യവുമായി മുന്‍നിരയിലുള്ളത്.
ലോകവ്യാപകമായി ഏഴ് ബില്ല്യണ്‍ ജനങ്ങളുടെ ജീവിതത്തിലെ നിര്‍ണായക ശബ്ദമായ യുഎന്‍ സെക്രട്ടറി ജനറലിനെ അഞ്ചു രാജ്യങ്ങള്‍ മാത്രം ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന രീതിയെ ഈ കൂട്ടായ്മ ചോദ്യം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: