പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച നെഹ്റു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചത് സ്വാഭാവികം.
നെഹ്റുവിന്റെ സംഭാവനകളെ അനുസ്മരിക്കുകയെന്നതിനെക്കാള് നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ ഭാരതത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ ആദരിക്കുന്നതനോടുള്ള അമര്‍ഷമാണ് ഇങ്ങനെയൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ സോണിയാ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. നെഹ്റു മരിച്ചശേഷമുള്ള 47 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ഇങ്ങനെയൊന്നും തോന്നാതിരുന്ന കോണ്‍ഗ്രസിന് ഇപ്പോഴുണ്ടായിരിക്കുന്ന ഈ വെളിപാട് രാഷ്ട്രീയപ്രേരിതമാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല.
ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ 55 ‘ലോക നേതാക്കള്‍’ ക്ഷണിക്കപ്പെട്ട കോണ്‍ഫറന്‍സ് പക്ഷെ ശ്രദ്ധേയമായത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭാവംകൊണ്ടാണ്. കോണ്‍ഗ്രസ് ഇങ്ങനെയൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നതിനും വളരെമുമ്പ് നിശ്ചയിച്ചതാവണം മോദിയുടെ പത്ത് ദിവസത്തെ വിദേശസന്ദര്‍ശനം. ക്ഷണം ലഭിച്ചിരുന്നെങ്കില്‍ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു ലോകനേതാവ് എന്നനിലയ്ക്ക് വിദേശ രാജ്യങ്ങളില്‍ മോദി നടത്തിക്കൊണ്ടിരിക്കുന്ന ജൈത്രയാത്ര മാറ്റിവച്ച് കോണ്‍ഗ്രസിന്റെ നെഹ്റു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമായിരുന്നു എന്ന് കരുതാനാവില്ല.
ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും നരേന്ദ്രമോദി അംഗീകരിക്കുന്നതും ആദരിക്കുന്നതും ജവഹര്‍ലാല്‍ നെഹ്റുവിനേക്കാള് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സംഭാവനകളെയാണ്. പ്രധാനമന്ത്രിയായതിനുശേഷം മോദിക്കുണ്ടായ ഒരു ബോധോദയമല്ല ഇത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബറില്‍ അഹമ്മദാബാദില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ.മന്മോഹന് സിംഗുമായി വേദിപങ്കിട്ടുകൊണ്ട് മോദി ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതുമാണ്. സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മുഖം വ്യത്യസ്തമാകുമായിരുന്നു എന്നാണ് മോദി അന്ന് പ്രഖ്യാപിച്ചത്.
കാഴ്ചപ്പാട്, കാര്യശേഷി, നേതൃഗുണം, സംഘടനാ സാമര്‍ത്ഥ്യം, രാജ്യസ്നേഹം എന്നിങ്ങനെ ഏത് നിലയ്ക്കുനോക്കിയാലും രാഷ്ട്രീയനേതാവും ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ സ്ഥാനം വിശ്വപൗരനാവാന്‍ ശ്രമിച്ച് രാജ്യത്തിന് കനത്തവില കൊടുക്കേണ്ടിവന്ന നെഹ്റുവിന് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലായിരുന്നു. ഇരുവരും ഇടപെട്ട ഏത് രംഗവുമെടുത്ത് പരിശോധിച്ചാലും ഈ സത്യം തെളിഞ്ഞുകാണാം. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തെ ഛിന്നഭിന്നമാക്കുക എന്ന ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വ തന്ത്രം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ പൊളിക്കാന്‍ കഴിഞ്ഞ അതിമാനുഷനായിരുന്നു പട്ടേല്‍. ‘നവഭാരത ശില്‍പ്പി’ എന്ന വിശേഷത്തിന് അര്‍ഹനായ ഒരേയൊരു നേതാവ്. ബ്രിട്ടീഷുകാരുടെ തന്ത്രത്തില്‍ കുടുങ്ങി നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ പലഘട്ടത്തിലും തുരങ്കം വെയ്ക്കാന്‍ ശ്രമിച്ച നെഹ്റുവിനെ നവഭാരത ശില്‍പ്പി എന്ന് വിശേഷിപ്പിക്കുമ്പോള്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നും.
ഭരണപരമായെടുത്താല് ഇന്നുകാണുന്ന ഭാരതം സ്വാതന്ത്ര്യത്തിനുമുമ്പ് നിലവിലുണ്ടായിരുന്നില്ല. 200 വര്‍ഷത്തോളം നീണ്ട കണ്ണില്‍ച്ചോരയില്ലാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍നിന്ന് 565 നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് 1947 ല്‍ സ്വതന്ത്രഭാരതത്തെ രൂപപ്പെടുത്തിയതിന്റെ ബഹുമതി മറ്റാരെക്കാളും പട്ടേല്‍ എന്ന ഉരുക്കുമനുഷ്യനും നയതന്ത്രജ്ഞനും അവകാശപ്പെട്ടതാണ്. ‘രാഷ്ട്രപിതാവാ’യി ആദരിക്കപ്പെടുന്ന മഹാത്മാഗാന്ധിയുടെയും ‘നവഭാരത ശില്‍പ്പി’യായി കൊണ്ടാടപ്പെടുന്ന നെഹ്റുവിന്റെയും സ്വാധീനവലയത്തിനുപുറത്ത് ഇതിഹാസപുരുഷനായി നലനില്‍ക്കാന്‍ പട്ടേലിന് ഇന്നും കഴിയുന്നത് രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ വഹിച്ച പങ്കുകൊണ്ടാണ്. ”അങ്ങേയറ്റം വിശ്വസ്തനും ദൃഢചിത്തനും ധീരനും” എന്നാണ് ഗാന്ധിജി പട്ടേലിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
”ഭാരതത്തിന്റെ നിര്‍മാതാവും സംയോജകനും… നമ്മുടെ സ്വാതന്ത്ര്യസമര ഭടന്മാരുടെ മഹാനായ തേരാളി… പതറുന്ന മനസ്സുകളെ പുനരുജ്ജീവിപ്പിച്ച കരുത്തിന്റെ ഗോപുരം” എന്നൊക്കെയാണ് പട്ടേലിനെക്കുറിച്ച് നെഹ്റു പറഞ്ഞിട്ടുള്ളത്. ഗാന്ധിജിപോലും മാതാവ് എന്ന് വിളിക്കുന്ന ഒരു രാഷ്ട്രത്തിന്റെ പിതാവായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിലെ വൈരുദ്ധ്യം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുപോലെയാണ് യഥാര്‍ത്ഥ രാഷ്ട്ര നിര്‍മാതാവ് എന്ന് നെഹ്റു തന്നെ വിശേഷിപ്പിക്കുന്ന പട്ടേലിനെ വിസ്മരിച്ച് ‘നവഭാരത ശില്‍പ്പി’യെന്ന പദവി നെഹ്റുവിന് ചാര്‍ത്തിക്കൊടുക്കുന്നത്. ‘ട്രസ്റ്റ് വിത്ത് ഡസ്റ്റിനി’ എന്നൊക്കെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ നെഹ്റു വാചാലനാവുന്നുണ്ടെങ്കിലും ഭാരതം എന്ന മഹത്തായ രാഷ്ട്രം വിധിയെ മുഖാമുഖം നേരിട്ടത് ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ കരുത്തിലാണ്.
നെഹ്റുവല്ല, പട്ടേലാണ് ഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രിയാവേണ്ടിയിരുന്നത് എന്ന അഭിപ്രായം ബിജെപിക്കുണ്ട്. എന്തുകൊണ്ടും പട്ടേല്‍ അര്‍ഹിക്കുന്ന സ്ഥാനമായിരുന്നു അത്. ”അടുത്ത പാര്‍ട്ടി (കോണ്‍ഗ്രസ്)പ്രസിഡന്റ് എന്നനിലയ്ക്ക് പ്രവിശ്യാ കോണ്‍ഗ്രസ് കമ്മറ്റികള്‍ സര്‍ദാറിനെയാണ് പിന്തുണച്ചത്. എന്നാല്‍ ജവഹര്‍ലാലിനെ പിന്‍ഗാമിയാക്കണമെന്ന് പിതാവായിരുന്ന മോത്തിലാല്‍ നെഹ്റു, ഗാന്ധിജിക്ക് എഴുതുകയായിരുന്നു. താന്‍ മരിക്കുന്നതിനുമുമ്പ് മകന് കോണ്‍ഗ്രസ് പ്രസിഡന്റായി കാണാന്‍ മോത്തിലാല്‍ ആഗ്രഹിച്ചു. മോത്തിലാല്ജിയുടെ അന്ത്യാഭിലാഷം സഫലമാവണമെന്ന ഗാന്ധിജിയുടെ നിലപാടിനെ എന്റെ പിതാവ് അംഗീകരിക്കുകയായിരുന്നു… എന്റെ പിതാവും ജവഹര്‍ലാലും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിക്കാന്‍ മൃദുലസാരാ ഭായിക്കും റാഫി അഹമ്മദ് കിദ്വായിക്കും നെഹ്റുവിനുമേലുണ്ടായ സ്വാധീനം കാരണമായിട്ടുണ്ട്”, എന്നാണ് പട്ടേലിന്റെ മകള്‍ മണിബെന്‍ പട്ടേല്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
നെഹ്റു കുടുംബത്തില്‍ മോത്തിലാല്‍ നെഹ്റു മാത്രമാണ് ബുദ്ധമാനായി ഉണ്ടായിരുന്നത് എന്നാണ് പറയാറുള്ളത്. സമര്‍ത്ഥനായ അഭിഭാഷകനായിരുന്ന മോത്തിലാല്‍ മകന് നെഹ്റുവിനെ മനസ്സില്‍ വച്ച് ആനന്ദഭവനും മറ്റും രാഷ്ട്രത്തിന് സമര്‍പ്പിച്ച് ഗാന്ധിജിയെ വൈകാരികമായി ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പല ചരിത്രകാരന്മാര്ക്കും അഭിപ്രായമുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുവരുന്ന വ്യക്തിയാവും പ്രധാനമന്ത്രിയാവുക എന്ന കാര്യം ഉറപ്പുള്ളതുകൊണ്ടാണ് നെഹ്റുവിനെ പിന്‍ഗാമിയായി വാഴിക്കാന്‍ മോത്തിലാല്‍ ഗാന്ധിജിയില്‍ സ്വാധീനം ചെലുത്തിയത്. ഗാന്ധിജിയോടുള്ള ആദരവുകൊണ്ടും ഉപജാപത്തിലൂടെ ഏതെങ്കിലും സ്ഥാനങ്ങള്‍ പിടിച്ചെടുക്കണമെന്ന ചിന്താഗതിയില്ലാത്തതുകൊണ്ടും നെഹ്റുവിനുവേണ്ടി വഴിമാറുകയായിരുന്നു പട്ടേല്‍ എന്നതിന് തെളിവുകള്‍ ഏറെയുണ്ട്.
കോണ്‍ഗ്രസ് ആരോപിക്കുന്നതുപോലെ പ്രഥമ പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്ഥാനത്തെ നരേന്ദ്രമോദി സര്‍ക്കാരോ ബിജെപിയോ ഒരിക്കലും ചോദ്യംചെയ്തിട്ടില്ല. നെഹ്റുവിന്റെ 125-ാം ജന്മദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ദേശീയസമിതി രൂപീകരിക്കുകയും നവംബര്‍ 14 മുതല്‍ 19 വരെ രാജ്യത്തെമ്പാടുമുള്ള സ്കൂളുകളില്‍ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായ ബാല്‍ സ്വച്ഛ് മിഷന് സംഘടിപ്പിക്കുകയും ചെയ്തു.ഇതിനുപുറമെ ചാച്ചാ നെഹ്റുവിനെക്കുറിച്ച് പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനായി മറ്റ് നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പക്ഷേ കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തി. നെഹ്റുവിനെ മോദി സര്‍ക്കാര്‍ ശിശുക്കളുടെ നേതാവായി ഒതുക്കികളയുമോയെന്ന ഭയം കോണ്‍ഗ്രസിനുണ്ട്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ നേതാവുമായിരുന്നു. നെഹ്റുവിനെ അനുസ്മരിക്കാന്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടി പരിപാടിയില്‍ ആരെ ക്ഷണിക്കണം, ആരെ ക്ഷണിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം കോണ്‍ഗ്രസിനു തന്നെയാണ്. എന്നാല്‍ നരേന്ദ്രമോദി ഭാരതത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. മോദിയെ പരിപാടിക്ക് ക്ഷണിക്കാത്തതാണ് നെഹ്റു അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ മഹത്വമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത് മിതഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തമാണ്.
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായിരുന്ന ചലപതിറാവു ഒരിക്കല്‍ പരിഹസിച്ചതുപോലെ സോണിയയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോക്കസ് ആയി അധഃപതിച്ചിരിക്കുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷപദവിപോലും ലഭിക്കരുതെന്ന വാശിയോടെ ജനങ്ങള്‍ സമ്പൂര്‍ണമായി തിരസ്കരിച്ച ഇത്തരമൊരു പാര്‍ട്ടിയില്‍നിന്ന് മോദിക്ക് ക്ഷണം ലഭിക്കാതിരുന്നതും പങ്കെടുക്കാന്‍ ഇടവരാതിരുന്നതും ഭാഗ്യമെന്നേ കരുതേണ്ടൂ.
അധികാരമില്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയായി അധികകാലം നിലനില്ക്കാന് കോണ്‍ഗ്രസിനാവില്ല. ഒന്നുകില്‍ കേന്ദ്രഭരണം അല്ലെങ്കില്‍ സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളല്‍ എന്നതായിരുന്നു മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. എന്നാല്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഈ ചിത്രം മാറിമറിയുകയാണ്. പാര്‍ലമെന്റില്‍ ഔദ്യോഗിക പ്രതിപക്ഷസ്ഥാനം പോലുമില്ലാത്ത പാര്‍ട്ടിക്ക് രാജ്യത്തെ ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ ഭരണമുള്ള പ്രമുഖ സംസ്ഥാനങ്ങള്‍ കേരളവും കര്‍ണാടകവും മാത്രമാണ്.
അധികാരമില്ലാത്ത കോണ്‍ഗ്രസില്‍ സോണിയ വെറുമൊരു ഇറ്റലിക്കാരിയും മകന് രാഹുല്‍ കഴിവുകെട്ടവനും വെറുക്കപ്പെട്ടവനുമായി അധികം വൈകാതെ മാറും. എന്തുചെയ്തും ഈ അവസ്ഥ ഒഴിവാക്കാനുള്ള കുറുക്കവഴികളാണ് കോണ്‍ഗ്രസ് തേടുന്നത്. സമീപഭാവിയിലൊന്നും കോണ്‍ഗ്രസിനെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന് തെളിവാണ്. ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും കോണ്ഗ്രസിനെതിരായിരിക്കും.
എന്നാല്‍ വരാനിരിക്കുന്ന പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഈ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍നിന്ന് പലകാലങ്ങളിലായി വിഘടിച്ചുപോയ പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും ചെലവില്‍ ബിജെപിയെയും മോദിയെയും നേരിടാനാവുമോയെന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. വ്യാജഗാന്ധിമാരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് നെഹ്റു കാര്‍ഡിറക്കിയാല്‍ കോണ്‍ഗ്രസിന്റെ വകഭേദങ്ങളെയും സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും മതേതരവാദികളെയും മതന്യൂനപക്ഷവാദികളെയും ഒരേവേദിയില്‍ അണിനിരത്താനാവുമെന്നാണ് സോണിയയ്ക്ക് ലഭിച്ചിരിക്കുന്ന വിദഗ്ദ്ധോപദേശം.
നരേന്ദ്രമോദിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര നെഹ്റു കോണ്‍ഫറന്‍സ് നടത്തിയതിന്റെ ദുഷ്ടലാക്ക് ഇതാണ്. മമതമാരും രാജമാരും യെച്ചൂരിമാരുമൊക്കെ ഓടിക്കയറിയ കോണ്‍ഫറന്‍സിന്റെ വിധി പക്ഷേ പരാജയപ്പെടാനാണ്. കാരണം അധികാരത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസ് വാഴ്ത്തപ്പെട്ടവനാക്കിയ നെഹ്റു ചരിത്രം നിര്‍മിച്ച സര്‍ദാര്‍ പട്ടേല്‍ എന്ന ഇതിഹാസപുരുഷനുമുന്നില് വെറും ശിശുവായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: