തിരുവനന്തപുരം: കുവൈറ്റില്‍ തൊഴില്‍ നഷ്ടപ്പെട്ട 450ഓളം മലയാളി നഴ്സുമാരുടെ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്. കുവൈറ്റില്‍ തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന മലയാളി നഴ്സുമാരുടെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ കണ്ടു.
പ്രശ്നം പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകളുണ്ടാകുമെന്ന് ഉറപ്പു നല്കിയ സുഷമാ സ്വരാജ് ഇതു സംബന്ധിച്ച് കുവൈറ്റ് ഇന്ത്യന്‍ എമ്പസിയിലെ ഉദ്യോഗസ്ഥര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്കി. കുവൈറ്റിലെ അല്‍-എസ്സെ മെഡിക്കല്‍ ആന്റ് സയന്റിഫിക് എക്വിപ്മെന്റ് കമ്പനിയുടെ കരാര്‍ പ്രകാരം കുവൈറ്റ് സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍. ഈ കമ്പനിയാണ് ആരോഗ്യമേഖലയിലേക്കാവശ്യമായ നഴ്സുമാരെയും മറ്റും നല്‍കിയിരുന്നത്.
2003 മുതല്‍ ജോലി ചെയ്യുന്ന നഴ്സുമാരും ഇക്കൂട്ടത്തിലുണ്ട്. കമ്പനിക്ക് കുവൈറ്റ് ആരോഗ്യ മേഖലയിലുണ്ടായിരുന്ന കരാര്‍ നഷ്ടപ്പെടുകയും നഴ്സുമാരുടെ കരാര്‍ കാലാവധി കഴിഞ്ഞമാസം 26ന് അവസാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവരുടെ താമസ സ്ഥലങ്ങള്‍ ഒഴിഞ്ഞുകൊടുക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
കുവൈറ്റ് ആരോഗ്യമേഖലയില്‍ നിന്ന് ലൈസന്‍സ് നേടുകയും മതിയായ പ്രവൃത്തി പരിചയമുള്ളവരുമാണ് 450 ഓളം നഴ്സുമാര്‍.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെയും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെയും ഇവര്‍ സമീപിച്ചെങ്കിലും ആശാവഹമായ ഇടപെടല്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ കണ്ടത്. ഇന്ത്യയിലും കുവൈറ്റിലും ബാങ്കുകളില്‍ ഉള്‍പ്പടെ ബാധ്യതകളുള്ളവരാണ് നഴ്സുമാരില്‍ അധികം പേരും. അതിനാല്‍ തൊഴിലില്ലാതെ ഇവര്‍ക്ക് കുവൈറ്റില്‍ പിടിച്ചു നില്‍ക്കാനാകില്ല. കേരളത്തിലേക്ക് വന്നാല്‍ പെട്ടന്ന് തൊഴില്‍ ലഭിക്കുന്ന സാഹചര്യവുമില്ല.
ഇവരില്‍ കൂടുതല്‍ പേരും കേരളത്തില്‍ തൊഴില്‍ നേടാനുള്ള പ്രായപരിധി കഴിഞ്ഞവരുമാണ്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നിരവധി തൊഴിലവസരങ്ങള്‍ ഇപ്പോള്‍ ഉണ്ട്. ആ സാഹചര്യത്തില്‍ അവര്‍ക്ക് അവിടെ തന്നെ തൊഴില്‍ ലഭ്യമാക്കാനുള്ള അടിയന്തര ഇടപെടലുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് വി.മുരളീധരന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ സ്വാശ്രയ ബിഎഡ് സെന്ററുകള്‍ തുടരുന്നതിന് യുജിസി മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വി.മുരളീധരന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്വാശ്രയ ബിഎഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് യുജിസി മാനദണ്ഡമനുസരിച്ച് ശമ്പളം നല്കാത്തതിനാല് അടച്ചുപൂട്ടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ മൂന്ന് മാസത്തെ സമയം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് മുരളീധരന്, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പ് കേന്ജ്ര മന്ത്രി നല്‍കിയതായി വി.മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: