ന്യൂദല്‍ഹി: അയ്യായിരത്തിലധികം വര്‍ഷത്തെ ബൗദ്ധിക ശക്തികൊണ്ടാണ് ഭാരതം ലോകത്തെ കീഴടക്കേണ്ടതെന്ന് ദലൈലാമ. ആദ്യകാല തത്വചിന്തകളില്‍ ശക്തവും പ്രബലവുമായത് ഭാരതീയ തത്വചിന്തയായിരുന്നെന്നും ദലൈലാമ പറഞ്ഞു. പ്രഥമ ലോകഹിന്ദു കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവിന്റെ കാര്യത്തില്‍ വളരെ സമ്പുഷ്ടമായിരുന്നു ഭാരതം. ആ ഭാരതത്തെയാണ് ലോകം അംഗീകരിച്ചത്. അഹിംസയുടേയും മതസൗഹാര്ദ്ദത്തിന്റേയും വക്താക്കളായി മാറേണ്ടത് ഭാരതീയരാണ്. ഭാരതത്തിന്റെ സാംസ്ക്കാരിക പാരമ്പര്യമൂല്യങ്ങള്‍ പാലിക്കാനും നിലനിര്‍ത്താനുമുള്ള കേന്ദ്രങ്ങളാണ് കൂടുതലായി വേണ്ടത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായി ക്ഷേത്രങ്ങള്‍ കൂടുതലായി ഉണ്ടാക്കുന്നതിനു പകരം ഹിന്ദു സാംസ്ക്കാരിക നിലയങ്ങള്‍ പണിയാന്‍ ശ്രദ്ധിക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കണം, ദലൈലാമ പറഞ്ഞു.
ദേഷ്യം, ആര്‍ത്തി, ഭയം തുടങ്ങിയ വികാരങ്ങളാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. ഇത്തരം വികാരങ്ങളെ അടക്കാന്‍ ആവശ്യമായത് അറിവാണ്. അത്തരം അറിവ് ലോകത്തിനു നല്കുന്നതില് ഒന്നാമതായിരുന്നു ഭാരതം.
വെല്ലുവിളികളുണ്ടായാല്‍ മാത്രമേ വികസനവും വരൂ. വൃത്യസ്ഥമായ ചിന്തകളാണ് വികസനം കൊണ്ടുവരുന്നത്. പ്രാചീന ഭാരതം ബുദ്ധമതത്തിന്റെ ഗുരുസ്ഥാനത്താണെന്നു പറഞ്ഞ ദലൈലാമ അധുനിക ഭാരതത്തെ ആ സ്ഥാനത്തു കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചു. ആധുനിക ഭാരതം പാശ്ചാത്യവല്ക്കരിക്കപ്പെട്ടതാണ് കാരണം. ഇതു മാറേണ്ടതുണ്ട്. പ്രാചീന സംസ്ക്കാരവും തത്വചിന്തയും നിലനിര്‍ത്താന്‍ ശ്രമമുണ്ടാകണം, ദലൈലാമ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഹിന്ദുസമൂഹത്തിന്റെ അഭിവൃദ്ധിക്കായി ഒരുമിച്ചു ചേരേണ്ട കൃത്യമായ സമയം ഇതാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ശരിയായ സമയമെന്നത് മറ്റു പരിസ്ഥിതികളെ ആശ്രയിച്ചല്ല മറിച്ച് ആ പ്രവര്‍ത്തനം ആരംഭിച്ചതു മുതലാണെന്നും സര്‍സംഘചാലക് പറഞ്ഞു. ലക്ഷ്യം നേടുന്നതുവരെ ആരംഭിച്ച പ്രവര്‍ത്തനം തുടരണമെന്നും മോഹന്‍ഭാഗവത് പറഞ്ഞു.
വിശ്വഹിന്ദുപരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍, ശ്രീലങ്ക നോര്‍ത്ത് പ്രൊവിന്‍സ് മുഖ്യമന്ത്രി ജസ്റ്റിസ് സി.വി വിഘ്നേശ്വരന്, വിഎച്ച്പി പ്രസിഡന്റ് രാഘവ റെഡ്ഡി എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്, സിനിമാ സംവിധായകരായ പ്രിയദര്ശന്, മേജര്‍ രവി, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായര്‍, എം.ഡി നാലപ്പാട്ട് തുടങ്ങിയവര്‍ വിവിധ സെമിനാറുകളില്‍ പങ്കെടുത്തു. 50 രാജ്യങ്ങളില്‍ നിന്നായി 1800 പേരാണ് മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 86 പേര് സമ്മേളനത്തിന് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: