ന്യൂദല്‍ഹി: പ്രഗതിമൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ കുടുംബശ്രീ ഭക്ഷണശാല വെള്ളി മെഡല്‍ നേടി. ഇതോടെ മേളയില്‍ കേരളം മൂന്ന് മെഡലുകള്‍ക്ക് അര്‍ഹമായി.
മികച്ച പവലിയനുള്ള വെങ്കല മെഡലിന് കേരള പവലിയന് നേരത്തെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിന്റെ വനിതാ സംരംഭമായ ‘കഫേ കുടുംബശ്രീ’ ഭക്ഷണശാല മേളയിലെ ഫുഡ് കോര്‍ട്ടില്‍ മികച്ച രുചികൂട്ടുകള്‍ ഒരുക്കി നാടന്‍ വിഭവങ്ങള്‍ വിളമ്പിയതിനാണ് വെള്ളിമെഡല്‍ ലഭിച്ചത്.
ഐടിപിഒ അധികൃതര്‍ ഫുഡ് കോര്‍ട്ട് രണ്ടിലെ കുടുംബശ്രീ ഭക്ഷണശാലയിലെത്തി അവാര്‍ഡ് വിവരം അറിയിക്കുകയായിരുന്നു. സമാപന ദിവസമായ 27 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. കഴിഞ്ഞ അന്താരാഷ്ട്ര വ്യാപാരമേളയിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ കൂടിയാണ് ‘കഫേ കുടുംബശ്രീ’.
ഫുഡ് കോര്‍ട്ട് രണ്ടിലെ 12, 13 സ്റ്റാളുകളില്‍ സജ്ജീകരിച്ച ‘കഫേ കുടുംബശ്രീ’യില്‍ ഇലയട, പഴം പൊരി, കപ്പ, ഉഴുന്നു വട, പായസം തുടങ്ങിയ മലയാളത്തനിമയാര്‍ന്ന വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്. 20 രൂപയ്ക്ക് ഇലയടയും, 30 രൂപയ്ക്ക് പായസവും സന്ദര്‍ശകര്‍ക്ക് നല്കുന്ന ‘കഫേ കുടുംബശ്രീ’യില്‍ മലബാറിന്േറതു മാത്രമായ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
‘കഫേ കുടുംബശ്രീ’ നടത്തുന്ന ഭക്ഷണശാലയിലെ വിഭവങ്ങള്‍ സന്ദര്‍ശകരുടെ പ്രിയപ്പെട്ടതായി കഴിഞ്ഞു. കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായ കഫേ കുടുംബശ്രീ എഴുന്നൂറിലധികം കാറ്ററിംഗ്/റസ്റ്റോറന്റ് സംരഭകരുടെ ഉല്പന്നങ്ങളുടെ പൊതു ബ്രാന്റാണ്.
കേരളത്തിലെ പ്രാദേശികവും പരമ്പരാഗതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കഫേ കുടുംബശ്രീയില്‍ ചിക്കന്‍ സുക്ക, കപ്പ കാന്താരി, കപ്പ മീന്‍കറി, കപ്പ ബിരിയാണി, പിടിയും കോഴിയും, പാലപ്പം സ്റ്റ്യൂ, നാടന്‍ പാല്‍പ്പായസം, മിനി സദ്യ എന്നിവയുമുണ്ട്. എറണാകുളത്ത് നിന്നുള്ള ഷൈബി പൗലോസിന്റെ നേതൃത്വത്തില്‍ 11 വനിതകളാണ് കഫേ കുടുംബശ്രീയില്‍ വിഭവങ്ങള്‍ ഒരുക്കുന്നത്.
കേരളത്തില്‍ നാല്പതോളം കഫേ കുടുംബശ്രീ യൂണിറ്റുകളുമുണ്ട്. 700 ലധികം യൂണിറ്റുകളെ കഫേ കുടുംബശ്രീ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള പരിശീലനങ്ങളും നടന്നു വരുന്നുണ്ട്. ഭക്ഷണശാലകള്‍, വിവാഹ സദ്യയ്ക്ക് ഉള്‍പ്പെടെയുള്ള കാറ്ററിംഗ് സര്‍വ്വീസുകള്‍, മിനി കഫേകള്‍, കാന്റീനുകള്‍, സ്ഥിരം ഫുഡ്കോര്‍ട്ടുകള്‍, മിനി കണ്വെന്ഷന് സെന്റ്റുകള്‍, ടൂറിസ്റ്റ് അമിനിറ്റി സെന്ററുകള്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ കഫേ കുടുംബശ്രീയിലെ സ്ത്രീ സംരംഭകര്‍ കേരളത്തില്‍ നടത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 44 ലധികം സംസ്ഥാനതല ഭക്ഷ്യമേളകളും കഫേ കുടുംബശ്രീ നടത്തി.
കുടുംബശ്രീ വനിതാ കൂട്ടായ്മകള്‍ വഴി കഫേ കുടുംബശ്രീ ആരംഭിക്കുന്നതിനുള്ള സംരംഭകത്വ പരിശീലനവും തൊഴില്‍ നൈപുണ്യ പരിശീലനവും സംസ്ഥാന കുടുംബശ്രീ മിഷന് വഴി നല്‍കുന്നുണ്ട്. കൂടാതെ ആവശ്യമായ വായ്പാ സൗകര്യവും നല്‍കുന്നുണ്ട്.
കഴിഞ്ഞ അന്താരാഷ്ട്ര വ്യാപാരമേളയിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ കൂടിയായ കഫേ കുടുംബശ്രീയ്ക്ക് കുമരകത്തെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി യു.എന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കഫേ കുടുംബശ്രീയുടെ പ്രഗതിമൈതാനിയിലെ സ്റ്റാള്‍ ഇതിനകം തന്നെ ഹരമായി കഴിഞ്ഞു. കേരളത്തിന്റെ ഭക്ഷണം തേടിയെത്തുന്നവര്‍ക്ക് കൊതിയൂറും വിഭവങ്ങള്‍ കഴിച്ച് മടങ്ങാനുള്ള അസുലഭാവസരമാണ് കഫേ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: