തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്നും ധനകാര്യമന്ത്രി കെ.എം. മാണി ഒരു കോടി കോഴ വാങ്ങിയെന്ന ആരോപണം നിയമസഭയെ പ്രക്ഷുബ്ധമാക്കും. ഡിസംബര്‍ ഒന്നിനാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. കെ.എം. മാണിയെ മന്ത്രിയായിരുത്തി സഭാ നടപടികള്‍ നടത്താന്‍ സമ്മതിക്കേണ്ടെന്ന് പ്രതിപക്ഷം നിശ്ചയിച്ചു.സഭയ്ക്കുപുറത്ത് ഈ വിഷയത്തില്‍ നിലപാടെടുക്കുന്നതില്‍ പ്രതിപക്ഷത്തുണ്ടായ ഭിന്നത ഏറെ വിവാദമുണ്ടാക്കിയതാണ്.
ഇടതുമുന്നണിയെ നയിക്കുന്ന സിപിഎം കെ.എം. മാണിയെ സംരക്ഷിക്കുന്ന നിലാപാടെടുക്കുന്നു എന്നായിരുന്നു ആരോപണം. മാണി രാജിവയ്ക്കണം, ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് സിപിഐ തീരുമാനമെടുത്തിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടും ഈ വിധം കര്‍ക്കശമായിരുന്നു. എന്നാല്‍ മാണിയുടെ രാജി ആവശ്യപ്പെടാന്‍ ആദ്യം സിപിഎം തയ്യാറായില്ല. സമഗ്രാന്വേഷണം വേണം എന്ന് ആദ്യംപറഞ്ഞ സിപിഎം പിന്നീട് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാക്കി. കോടതിയുടെ നിരീക്ഷണത്തിലാകണം അന്വേഷണം എന്നും കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണി യോഗം ചേരാന്‍ തന്നെ മൂന്നാഴ്ച കാത്തിരുന്നു. യോഗത്തിന് മുമ്പ് സിപിഐയും സിപിഎമ്മും കടുത്തവാക്കേറ്റത്തിലുമായി.ഒടുവില്‍ നവംബര്‍ 17 ന് ചേര്‍ന്ന മുന്നണിയോഗം ഒത്തുതീര്‍പ്പായി. ഒരുമിച്ച് സമരം നടത്താനും നിശ്ചയിച്ചു. തെരുവില്‍ യോജിച്ച് മികച്ച പ്രകടനം കാഴ്്ചവയ്ക്കുന്നത് നഷ്ടപ്പെടുത്തിയ ഇടതുപക്ഷം നിയമസഭയില്‍ കാണാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. നിയമസഭ ചേരുമ്പോള്‍ പുറത്ത് സമരം നടക്കും.
അകത്തും സമരം ശക്തമായി തുടങ്ങും. കെ.എം. മാണി രാജിവയ്ക്കാതെ സഭചേരാന്‍ വിടില്ലെന്ന തീരുമാനമെടുത്തതായി സിപിഐ നിയമസഭാ കക്ഷിനേതാവ് സി. ദിവാകരന് വ്യക്തമാക്കി.
ഗവണ്മെന്റ് സെക്രട്ടറി ടി.ഒ.സൂരജിന്റെ ഭീഷണിയും അഴിമതി രാജാക്കന്മാരായ രണ്ടുപേരുകള്‍ സഭയില്‍ പറയുമെന്ന് മുന്‍മന്ത്രി ഗണേശ്കുമാര്കൂടി പറഞ്ഞതോടെ നിയമസഭാ സമ്മേളനം എങ്ങനെ തുടങ്ങും അവസാനിക്കുന്നതെങ്ങനെ എന്നൊക്കെയാണ് പൊതുവെ പരക്കുന്ന ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: