തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭ ഇന്ത്യയിലെ വിവിധ മേഖലകളില്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ മഹനീയമാണെന്നും അവ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്നും കേരളാ ഗവര്‍ണര്‍ പി. സദാശിവം. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പ്രഖ്യാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
വിദ്യാഭ്യാസം, ആരോഗ്യം, എന്നീ മേഖലകളില്‍ ലാഭം ലക്ഷ്യമാക്കാതെ കത്തോലിക്കാ സമുദായം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. കൂടാതെ മനുഷ്യത്വപരമായ കാര്യങ്ങളില്‍ സഭ സ്വീകരിച്ച നിലപാടും ഏറെ പ്രാധാന്യമുളളതായിരുന്നു. വിശുദ്ധരായി പ്രഖ്യാപിച്ച ചാവറ അച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ചിന്തകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഭയ്ക്ക് കൂട്ടായിട്ടുണ്ട്. ചാവറ അച്ചന് ഒരു നവോത്ഥാന നായകന് കൂടിയാണ്. ചാവറ അച്ചന് നൂറ്റാണ്ടിനു മുമ്പ് തുടങ്ങി വച്ച പദ്ധതികളാണ് സര്‍ക്കാരുകള്‍ പോലും പിന്നീടുള്ള കാലഘട്ടത്തില്‍ നടപ്പാക്കിയത്. എല്ലാ സമുദായത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ കഴിയുന്ന സംസ്കൃത സ്കൂള്‍ ആദ്യമായി ആരംഭിച്ചത് ചാവറ അച്ചനാണ്.
കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം എന്ന ആശയം ആദ്യമായി നടപ്പാക്കിയതും ചാവറ അച്ചന്റെ നേതൃത്വത്തിലാണ്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്കും പ്രായമായവര്‍ക്കും താമസിക്കാനായി ചില്‍ഡ്രന്‍സ് ഹോമുകളും ഓള്ഡ്ഏജ് ഹോമുകളും നിര്‍മിച്ചു. പള്ളിയോട് ചേര്‍ന്ന് ഒരു പള്ളിക്കൂടം എന്ന ആശയം കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തു തന്നെ വന്‍ മാറ്റങ്ങളാണുണ്ടാക്കിയതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ രണ്ടു പേരെ ഒരേ സമയം വിശുദ്ധരായി പ്രഖ്യാപിക്കുന്നത് ഏറെ സന്തോഷകരമാണെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. കെ. മുരളീധരന് എംഎല്‍എ, നഗരസഭാദ്ധ്യക്ഷ അഡ്വ. കെ. ചന്ദ്രിക, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ഡോ. മാണി പുതിയിടം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: