ബാങ്കിങ് ഇതര പണമിടപാടു (എബിഎഫ്സി) മേഖലയിലെ അച്ചടക്കരാഹിത്യത്തെക്കുറിച്ച് ഏറെ മുറവിളികള്‍ ഉയര്‍ന്നിട്ടും ഈ നവംബര്‍ 10-ന് പുതിയ നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവന്ന റിസര്‍വ് ബാങ്ക് കാര്യമായ മാറ്റങ്ങള്‍ ഒന്നും അവതരിപ്പിച്ചിട്ടില്ല.
2011- ആഗസ്റ്റിലെ ഉഷ തോറാട് കമ്മിറ്റിയുടെയും 2014 ജനുവരിയിലെ നചികേത് മോര് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. എങ്കില്പിന്നെ ഈ തീരുമാനം എന്തുകൊണ്ട് ഇത്രകാലം വൈകിയെന്നത് ദുരൂഹംതന്നെയാണ്.
ഏറെക്കാലം മുമ്പുകിട്ടിയ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന നിയന്ത്രണ ഭേദഗതികള്‍ നടപ്പാക്കാന്‍ വേണ്ടി 2014 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പണമിടപാടുസ്ഥാപനങ്ങള്ക്കുള്ള രജിസ്ട്രേഷന് നിര്ത്തിവെച്ചതെന്തിനെന്നതും വ്യക്തമല്ല.
ഈ പുതിയ നിയന്ത്രണങ്ങള്‍ വാസ്തവത്തില്‍ കൊല്‍ക്കത്തയിലെ ശാരദാ ചിട്ടിത്തട്ടിപ്പിനെത്തുടര്ന്നുണ്ടായ ആസൂത്രിതമല്ലാത്ത നടപടികളല്ലേ? ഇത് യഥാര്‍ത്ഥത്തില്‍ വിപണിയിലെ യഥാര്‍ത്ഥ ആവശ്യമെന്തെന്ന് തിരിച്ചറിയുന്നതില്‍ അധികൃതര്‍ക്കുള്ള പിടിപ്പുകേടാണു വ്യക്തമാക്കുന്നത്. ഒരുവശത്ത് ഉല്‍പ്പാദന മേഖലയില്‍ സാമ്പത്തിക സഹായം ചെയ്യാന്‍ എന്ബിഎഫ്സികളോടാവശ്യപ്പെടുന്നു, മറുവശത്ത് അവിടത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കുഴപ്പങ്ങള്‍ ഉണ്ടാകുംവരെ കാക്കുന്നു. എന്നാല്‍ അപ്പോള്‍പോലും ഈ മേഖലയിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ക്കു സമഗ്രമായ പരിഹാരം കാണുന്നുമില്ല.
2010-ല്‍ മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങളുടെ കാര്യത്തിലും സാമനമായ സ്ഥിതി നാം നേരിട്ടു. ആന്ധ്രയിയെ ‘വെലുഗു’ വിഷയം ക്രമാതീതമായി പെരുപ്പിച്ച് അപ്രഖ്യാപിത നിരോധനം മൈക്രോ ഫിനാന്‍സിങ് രംഗത്തുകൊണ്ടുവന്നു. പിന്നീട് മാലേഗാം കമ്മിറ്റി റിപ്പോര്‍ട്ടുപ്രകാരം നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ കുഴപ്പക്കാരായ വമ്പന്മാര് പാവങ്ങളുടെ കോടികള്‍ കൊള്ളയടിച്ചുകഴിഞ്ഞിരുന്നു. മേഖലയുടെ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ആ നിര്‍ദ്ദേശങ്ങള്‍ പര്യാപ്തമായില്ലായിരുന്നൂതാനും.
നിലവിലുള്ള സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ ഉടച്ചുവാര്‍ക്കലും തട്ടിപ്പുകള്‍ തടയാന്‍ വ്യക്തവും കൃത്യവുമായ മാര്‍ഗ്ഗദര്‍ശനങ്ങളുമാണ് ആവശ്യം. എന്നാല്‍ അടിസ്ഥാന വിഷയങ്ങളില്‍ ആര്‍ബിഐ മിണ്ടാതെ, നിഷ്ക്രിയമായിരിക്കുകയാണ്.
ബാങ്കുകളെപ്പോലെയോ അതിലും വിചിത്രമായോ പൊതുധനം തട്ടിയെടുക്കുകയും പണമിണപാടുകള്‍ നടത്തുകയും ചെയ്യുന്ന എന്‍ബിഎഫ്സികളായ വമ്പന്മാര്ക്കും ബാങ്കുകളുടെ നിയമങ്ങളും ചട്ടങ്ങളും ബാധകമാക്കണമെന്ന് ഞാന്‍ എപ്പോഴും വാദിക്കാറുണ്ട്. പുതിയ നിയന്ത്രണങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ആസ്തി വെളിപ്പെടുത്തല്‍ കാര്യങ്ങളില്‍ മാത്രം നാമമാത്രമായി പരിഗണിച്ചിട്ടുണ്ട്.
ആസ്തിയുടെ കാര്യത്തില്‍ നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം സ്വീകരിക്കാത്ത, സുപ്രധാനമായ എന്‍ബിഎഫ്സികളെയും ആസ്തി വെളിപ്പെടുത്തല്‍ കാര്യത്തില്‍ മറ്റുബാങ്കുകള്ക്കൊപ്പം നിയമങ്ങള്‍ക്കു കീഴില്‍ കൊണ്ടുവരുന്നത് നല്ലകാര്യമെന്നതില് സംശയമില്ല.
എന്നാല്‍, നിക്ഷേപം സ്വീകരിക്കാത്ത സുപ്രധാന എന്‍ബിഎഫ്സികള്‍ തുടങ്ങാനുള്ള ആസ്തി നിരക്ക് 100 കോടിയില്‍നിന്ന് 500 കോടിയാക്കിയത് ശരിയോ? ഈ മേഖലയിലെ അസാധാരണമായ വളര്‍ച്ചയാണ് ഇതിനു കാരണമായി പറയുന്നത്. ഈ തീരുമാനത്തിലൂടെ 500 കോടിവരെ ആസ്തിയുള്ള എന്‍ബിഎഫ്സികള്‍ക്ക് മുമ്പ് 100 കോടി ആസ്തിയുള്ള സ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ അനുഭവിക്കാനാവും. മാത്രമല്ല, 2018 മാര്‍ച്ച് 31 വരെ വമ്പന്മാര്ക്ക് പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ സമയവും അനുവദിച്ചിരിക്കുന്നു.
സ്വകാര്യപണമിടപാട് മേഖലയിലെ ഒട്ടുമിക്ക സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളും വായ്പാ-നിക്ഷേപ രംഗത്തെ അടിസ്ഥാന ധാര്‍മ്മിക മൂല്യങ്ങളും ചട്ടങ്ങളും കാറ്റില്പ്പറത്തുന്നതിനുള്ള പഴുതുകള്‍ മാര്‍ഗ്ഗരേഖകളില്‍ കണ്ടെത്തി വിനിയോഗിച്ചുവരുന്നു. ഇത്തരം അതിക്രമങ്ങള്‍ നിയമാനുസൃതമാക്കാനെന്നവണ്ണം, ആര്‍ബിഐ ഈ സ്ഥാപനങ്ങളുടെ സ്വര്‍ണ്ണവായ്പയ്ക്കുള്ള പ്രാഥമിക മൂലധനം 12 ശതമാനത്തില്‍നിന്ന് 10 ആക്കി ചുരുക്കിയിരിക്കുന്നു. ഈ മേഖലയില്‍ പൊതു സ്വഭാവവും നിയമവും കൊണ്ടുവരാനാണിത് എന്നാണു കാരണം പറയുന്നത്. എന്നാല്‍ ഈ മേഖലയിലെ മറ്റു സ്ഥാപനങ്ങള്‍ക്ക് ഈ വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയപ്പോള്‍ സ്വര്‍ണ്ണ വായ്പാ കമ്പനികള്‍ക്ക് ഈ ഇളവ് അമ്പരപ്പിക്കുന്നതാണ്.
ചെറുകിടക്കാരായ എല്ലാ ബാങ്കിതര സ്ഥാപനങ്ങള്‍ക്കും സമാനമായ മൂലധന മാനദണ്ഡം കൊണ്ടുവന്നത് സ്വാഗതാര്‍ഹമാണ്. പുതിയ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സ്വന്തം ആസ്തി രണ്ടു കോടിരൂപ വേണമെന്നാണ് ചട്ടം. പക്ഷേ, 1999 -നു മുമ്പുള്ള സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം മതിയായിരുന്നു. പുതിയ നിയമപ്രകാരം നിലവിലുള്ള ചെറുസ്ഥാപനങ്ങള്‍ 2017 മാര്‍ച്ച് 31-ന് മുമ്പ് സ്വകീയ ആസ്തി രണ്ടു കോടിയാക്കണം. ഇതുവഴി, എല്ലാ ചെറുസ്ഥാപനങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കാന്‍ രണ്ടരവര്‍ഷം കാത്തിരിക്കണമെങ്കിലും, പഴയവയും പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളും ഏറ്റെടുക്കുന്ന പ്രവണതയ്ക്കും ഒരു കുതിരക്കച്ചവടങ്ങള്‍ക്കും പരിധിവരെയെങ്കിലും അറുതി വരും എന്നാശിക്കാം.
ഒരേ ഗ്രൂപ്പിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളുടെയും സ്വത്ത് ഒന്നിച്ചുകണക്കാക്കി സ്വകീയ ആസ്തി നിര്‍ണ്ണയിക്കും എന്നത് ചില സ്വര്ണ്ണവായ്പാ ഉടമസ്ഥര്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയാനിടയാക്കിയേക്കും. മറ്റുചില ഗുണകരമായ നിര്‍ദ്ദേശങ്ങള്‍-പുതുക്കിയ വെളിപ്പെടുത്തല്‍ മാനദണ്ഡം, വായ്പാ-നിക്ഷേപ സംയോജന മാനദണ്ഡങ്ങള്‍, ആസ്തി വെളിപ്പെടുത്തല്‍ മാറ്റങ്ങള്‍, കോര്‍പ്പറേറ്റ് ഭരണ സംവിധാധന മാറ്റങ്ങള്‍ എന്നിവയില്‍ ഒതുങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: