കോട്ടയം: രാത്രി കാലങ്ങളില്‍ ലോഡ്ജുകളില്‍ റൂമെടുത്ത ശേഷം അവിടെ തന്നെ മോഷണം നടത്തുന്ന മൂന്നുപേരെ ഷാഡോ പൊലീസ് പിടികൂടി. ചെങ്ങളം മൂന്നു മൂലയില്‍ പുത്തന്‍ വീട്ടില്‍ (ചിറയില്‍) മുഹമ്മദ്കുട്ടിയുടെ വീട്ടില്‍ താമസിക്കുന്ന സിയാദിന്റെ മകന് തക്കുടു എന്ന പേരില്‍ അറിയപ്പെടുന്ന അസറുദ്ദീന് (20), താഴത്തങ്ങാടി പള്ളിക്കോണം ഭാഗം കിഴക്കേടത്ത് ചിറയില്‍ വീട്ടില്‍ മജീദിന്റെ മകന് അജ്മല്‍ (24), ആലുവയിലെ മാര്‍ക്കറ്റ് റോഡിന് സമീപമുള്ള മനയത്ത് വീട്ടില്‍ ഫറൂക്ക് അബ്ദുള്ളയുടെ മകന് റഫീക്ക് (25) എന്നിവരെയാണ് മറ്റൊരു സ്ഥലത്ത് മോഷണം നടത്താന്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ ടൗണില്‍ വച്ച് പൊലീസ് പിടികൂടിയത്.
നഗരത്തിലെ പല ലോഡ്ജുകളിലും രാത്രികാലങ്ങളില്‍ റൂമെടുത്തുകഴിഞ്ഞ് അവിടെ ഇരുന്ന് മോഷണവും പിടിച്ചുപറിയും മയക്കുമരുന്നു വില്‍പ്പനയും പോലൂള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന് ശേഷം അതിരാവിലെ തന്നെ റൂം ഒഴിഞ്ഞു പോവുകയാണ് ഇവരുടെ ശീലം. ഒരു ആഴ്ച്ചക്ക് മുന്‍പ് ശാസ്ത്രി റോഡിലുള്ള കണ്ടത്തില്‍ ലോഡ്ജില്‍ ഇവര്‍ റൂം എടുത്തിരുന്നു. അന്നേ ദിവസം റിസപ്ഷനില്‍ ഇരുന്ന ജീവനക്കാരനെ മദ്യം കൊടുത്ത് മയക്കിയ ശേഷം ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവിടെ നിന്നും പണമൊന്നും ലഭിച്ചില്ല. പിന്നീടാണ് ഇവര്‍ അവിടെ സിസി ടിവി സ്ഥാപിച്ചിരിക്കുന്നതായി കണ്ടത്.
ഇത് പ്രവര്‍ത്തനരഹിതമാക്കാന്‍ അവര്‍ അതിന്റെ വയറുകളും മറ്റും മുറിച്ചു കളയുകയാണുണ്ടായത്. അതിനുശേഷം ലോഡ്ജിലെ മറ്റൊരു മുറി കുത്തിത്തുറന്ന് അവിടെ നിന്നും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ച ശേഷം തിരികെയെത്തി അവിടുത്തെ രജിസ്റ്ററില്‍ അവരുടെ അഡ്രസ്സും മറ്റും എഴുതിയിരുന്ന പേജ് കീറി എടുത്തു. അതിനു ശേഷമാണ് അവിടെ നിന്നും കടന്നത്. ഇതിലെ പ്രധാന മോഷ്ടാവായ തക്കുടുവിന്റെ പേരില്‍ കുമരകം പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കൈവശംവച്ചതിന് കേസുണ്ട്. ഇവരുടെ സംഘത്തിലുള്ള മറ്റ് ആള്‍ക്കാരെക്കുറിച്ച് അന്വേഷിച്ചു വരുകയാണ്. ഇവര്‍ക്ക് മറ്റു ചില മോഷണ കേസുകളുമായും ബന്ധമുണ്ടെന്നാണ്് അറിയാന്‍ സാധിച്ചത്. അതിനെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോട്ടയം ഡിവൈഎസ്പി വി. അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് എസ്ഐ ടി.ആര്. ജിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാലചന്ദ്രന്, ഷാഡോ പൊലീസുകാരായ എഎസ്ഐ ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ്, ഐ. സജികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: