തിരുവനന്തപുരം: തീവ്രവാദപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനായി രൂപീകരിച്ച ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന് കമാന്‍ഡോ വിങ് ശക്തിപ്പെടുത്തണമെന്ന കേന്ദ്രനിര്ദ്ദേശത്തോട് സര്‍ക്കാരിന് മൗനം. 2008ല്‍ മുംബൈ സ്ഫോടനത്തെത്തുടര്‍ന്ന് രൂപീകരിച്ച് ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന് കേരളത്തില്‍ തണ്ടര്‍ബോള്‍ട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നാല് ബറ്റാലിയനുകള്‍ വരെ രൂപീകരിച്ചപ്പോള്‍ കേരളത്തില്‍ നിലവിലുള്ളത് ഒരു ബറ്റാലിയന് മാത്രം. രണ്ടാമത്തെ ബറ്റാലിയന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ബറ്റാലിയന് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദ്യ ബറ്റാലിയനുവേണ്ടി പിഎസ്സി വഴി തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഡിസംബര്‍ 21ന് അവസാനിക്കുകയും ചെയ്യും. 1.25 ലക്ഷം പേരില്‍ നിന്നും സ്ക്രീനിംഗ് നടത്തിയാണ് 999 പേരുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കിയത്. ഇതില്‍ നിയമനം നല്കിയതാകട്ടെ വെറും 315 പേര്‍ക്കും.
ആയിരം പേരടങ്ങുന്നതാണ് ഒരു ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്. 200 കമാന്‍ഡോസും 475 കോണ്‍സ്റ്റബിളുമാരും 325 ഡെപ്യൂട്ടേഷന് പോലീസുകാരുമുള്പ്പെടുന്നതാണ് ഒരു ബറ്റാലിയന്. ഇതില്‍ കമാന്ഡോവിംഗിനുവേണ്ടി പിഎസ്സി 2009ല്‍ പ്രത്യേക പരീക്ഷയും പ്രത്യേക പ്രായോഗിക പരീക്ഷയും നടത്തിയാണ് 999 പേരെ തെരഞ്ഞെടുത്തത്.
ഈ ലിസ്റ്റില്‍ നിന്നും 200 പേരെ കമാന്ഡോവിലേക്ക് തെരഞ്ഞെടുത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രൊമോഷന് വേക്കന്‍സിയില്‍ 80 പേരെ എടുത്തു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയ്ക്കായി 50 പേരെക്കൂടി പിന്നീട് ലിസ്റ്റില്‍ നിന്ന് നിയമിച്ചു. നിലവിലുള്ള റാങ്ക് ലിസ്റ്റ് കാലാവധി ഡിസംബര്‍ 21ന് അവസാനിക്കുന്നതോടെ ലിസ്റ്റില്‍ ഇത്രയും കാലം കാത്തിരുന്നവര്‍ വഴിയാധാരമാകും.
പുതിയ റാങ്ക്ലിസ്റ്റ് പട്ടിക തീരുമാനിക്കുവാന്‍ ഇനി നിരവധി കടമ്പകളുണ്ട്. 2012ല്‍ ആദ്യ തണ്ടര്‍ബോള്‍ട്ടിന്റെ പരിശീലനം പൂര്ത്തിയാക്കിയവേളയില് തന്നെ ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന് രണ്ടാമത്തെ ബറ്റാലിയന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പിന്നീട് ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശവും വന്നു. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളില്‍ നാല് ബറ്റാലിയന് സേന വരെ രൂപീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കോടികളുടെ ഫണ്ടാണ് ബറ്റാലിയന് രൂപീകരണത്തിന് ലഭിക്കുന്നത്. ആദ്യ ബറ്റാലിയനു തന്നെ 36 കോടിയോളം രൂപയാണ് അനുവദിച്ചത്. 75 ശതമാനം കേന്ദ്രസര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ഫണ്ട് വകയിരുത്തേണ്ടത്. മാവോയിസ്റ്റ് സംഘടനകളുടെയും ഭീകരവാദ സംഘടനകളുടെയും സജീവ സാന്നിധ്യം കേരളത്തിലുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണസംഘടനകള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ട് ആവശ്യമായ ഫണ്ടും അനുമതിയും ലഭ്യമായിട്ടും തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ ബറ്റാലിയനുകള്‍ സംസ്ഥാനത്ത് രൂപീകരിക്കാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: