“ഏകീകൃത സിവില്‍ നിയമമെന്നത് രാഷ്ട്രത്തിന് മുഴുവന്‍ ബാധകമായ ഭരണഘടനയുടെ കല്പനയാണ്. അതിനെ എതിര്‍ക്കുക എന്നുവച്ചാല്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണര്‍ത്ഥം.” ഈ വാക്കുകള്‍ ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരുടേതാണ്.
ഭാരത ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ ‘രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമായ ഒരു ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്’എന്നു പറയുന്നുണ്ട്.
എന്നാല്‍ 1949 നവംബര്‍ 26ന് ഭാരത ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടിട്ട് നാളിതുവരെയായിട്ടും ഭരണഘടനയിലെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടില്ല. എന്നുമാത്രമല്ല ഒരു ജനത-ഒരു രാഷ്ട്രം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുസിവില്‍ നിയമത്തെക്കുറിച്ച് ഭരണഘടന വിഭാവനം ചെയ്തതെങ്കില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മില്‍ത്തല്ലിച്ചും അനര്‍ഹമായ സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തും പ്രീണിപ്പിച്ച് സ്വാര്ത്ഥലക്ഷ്യ പൂര്‍ത്തീകരണമാണ് രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കന്മാരിലും ബഹു ഭൂരിഭാഗവും നാളിതുവരെ നടത്തിയിട്ടുള്ളത്.
യഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി മുദ്രകുത്തി അവഹേളിക്കാനാണ് ഈ കൂട്ടര് എല്ലായിപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ഭാരതത്തില്‍ ഏകീകൃതമായി സിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചും അതിനു അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഇനിയെങ്കിലും ഗൗരവതരമായ ചര്‍ച്ചകളും ബോധവല്‍ക്കരണവും ആവശ്യമായിരിക്കുന്നു.
ഭരണഘടനയിലെ 370-ാം വകുപ്പ് മൂലം ജമ്മുകശ്മീര്‍ സംസ്ഥാനത്തിന് ഗുണത്തേക്കാളേറെ ദോഷമാണുള്ളതെന്ന വസ്തുത കശ്മീര്‍ ജനതയെ മനസ്സിലാക്കിക്കാനും 370-ാം വകുപ്പ് ഭരണഘടനയില്‍നിന്നും നീക്കംചെയ്യണമെന്ന ആവശ്യം കശ്മീര്‍ ജനതയുടെ ഭാഗത്തുനിന്ന് തന്നെ ഉയര്‍ത്താനും ബോധവല്‍ക്കരണത്തിലൂടെ കഴിഞ്ഞു എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്.
നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന നാടാണ് ഭാരതം. ‘വസുധൈവ കുടുംബകം എന്നും ‘കൃണ്വന്തോ വിശ്വമാര്യം’ എന്നുമുള്ള മഹത്തായ സന്ദേശം ഉദ്ഘോഷിച്ചിട്ടുള്ള ഭാരതത്തിന് വൈവിധ്യങ്ങളുടെ പേരില്‍ ഒരിക്കലും ഒന്നിനേയും തള്ളിപ്പറയാനാവില്ല.
വിവിധ ജാതി, മത, ഭാഷ, വേഷ രീതി പുലര്‍ത്തുന്ന ജനങ്ങളുള്ള ഭാരതം പല വര്‍ണ്ണങ്ങളും സുഗന്ധങ്ങളുമുള്ള പൂക്കളാല്‍ നിറഞ്ഞ ഒരു പൂന്തോട്ടം പോലെയാണ്. അപ്പോഴും ഒന്നായി നിര്‍ത്തുന്നത് ഒരു രാഷ്ട്രം ഒരു ജനത എന്ന ചിന്തയാണ്. ലോകത്ത് മറ്റെല്ലാവരും ഒന്നില്‍മാത്രം കേന്ദ്രീകരിക്കുമ്പോള്‍ ഏകത്വം വിസ്മരിക്കാതെ തന്നെ നാനാത്വത്തെ പുല്കുകയാണ് ഭാരതം ചെയ്യുന്നത്.
നമ്മുടെ ഭരണഘടനയ്ക്കനുസരിച്ച് ഭാരതത്തില്‍ ജീവിക്കുന്ന എല്ലാ ജനങ്ങളും ഭരണഘടനയ്ക്ക് മുന്പില് – നിയമത്തിനു മുന്പില് – സമന്മാരാണ്. ദേശീയോദ്ഗ്രഥനം, ദേശീയഐക്യം, തുല്യനീതി എന്നീ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലാണ് ഡോ.ബി.ആര് അബേദ്കറെപ്പോലുള്ള മഹാന്മാരായ ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഭരണഘടനയ്ക്ക് രൂപംനല്കിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും സഹകരണത്തോടും വര്‍ത്തിക്കേണ്ടത് ഏതൊരു രാഷ്ട്രത്തിന്റേയും നിലനില്‍പ്പിന്റെ അടിസ്ഥാനമാണ്. അതിനാലാണ് ‘രാഷ്ട്രങ്ങള്‍ തകരുന്നത് പുറത്തുനിന്നുള്ള വെല്ലുവിളി കൊണ്ടല്ല, മറിച്ച് ആന്തരിക ശൈഥല്യം കൊണ്ടാണെന്ന് ആര്‍നോള്‍ഡ് ടോയന്‍ബി പറഞ്ഞിട്ടുള്ളത്.
ഭരണഘടനയ്ക്കുമുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയുന്ന ഭാരതത്തില്‍ ഒരേ കാര്യത്തില്‍ വ്യത്യസ്ത സിവില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നത് ‘ഒരു രാഷ്ട്രം, ഒരു ജനത, ഒരു നിയമം’ എന്ന സങ്കല്പ്പ ത്തിന് വിരുദ്ധമാണ്. പൊതുസിവില്‍നിയമം നടപ്പിലാക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ നിയമാവലികള്‍ മറ്റ് വിഭാഗങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിട്ടല്ല. എല്ലാ വിഭാഗങ്ങളിലേയും നല്ല വശങ്ങള് സ്വാംശീകരിച്ച് ജനതയ്ക്ക് ഉപകാരപ്രദമാകുന്ന നിയമം സൃഷ്ടിക്കലാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു രാഷ്ട്രം എന്ന് അഭിമാനംകൊള്ളുന്ന നമുക്ക് നമ്മുടെ നിയമങ്ങളും ഏകതയിലധിഷ്ഠിതമാക്കേണ്ടതുണ്ട്. വ്യത്യസ്ത വ്യക്തി നിയമങ്ങളാല്‍ നയിക്കപ്പെടുന്ന വിരുദ്ധസമൂഹമല്ല നമുക്ക് വേണ്ടത്. മറിച്ച് എല്ലാ മതങ്ങളുടേയും നന്മയെ സ്വാശീകരിച്ചുകൊണ്ടുള്ള പൊതുനിയമ വിധേയമായ വൈവിധ്യസമൂഹമാണ്.
വ്യക്തിനിയമങ്ങള്‍ക്ക് പകരം പൊതുനിയമങ്ങള്‍ ഉണ്ടാകണം. വിവാഹ, കുടുംബ, പിന്തുടര്ച്ച, ദത്തെടുക്കല്‍ നിയമങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത നിയമങ്ങള്‍ സൃഷ്ടിക്കുന്ന വൈരുദ്ധ്യം ചെറുതൊന്നുമല്ല. മതത്തിന്റെ പേരില്‍ ഈ നിയമങ്ങളില്‍ മാറ്റംവരുത്താന്‍ അനുവദിക്കില്ലായെന്നു പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭരണ ഘടനയ്ക്കെതിരായാണ് ശബ്ദിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങളില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളോട് ഒരു വിവേചനവും പാടില്ലായെന്നു പറയുന്ന ഭരണഘടനയ്ക്കുടമകളാണ് നാം.
ഒരു സ്ത്രീയും തന്റെ ഭര്‍ത്താവിന്റെ പല ഭാര്യമാരില്‍ ഒരാളായി ഇരിക്കാന്‍ ആഗ്രഹിക്കില്ലായെന്ന വസ്തുത വിവാഹത്തിലെ വ്യക്തി നിയമത്തിനുവേണ്ടി വാദിക്കുന്നവര്‍ മറക്കാതിരിക്കുക. ലോകത്തെ 20 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ 1994ല്‍ ലാഹോറില്‍ ഒത്തുകൂടി വ്യക്തി നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് അതിനാലാണ്. വിവാഹത്തിനും പിന്തുടര്ച്ചയ്ക്കുമൊക്കെ വ്യക്തിനിയമത്തെ മുറുകെ പിടിക്കുന്നവര്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വ്യക്തിനിയമം ബാധകമാക്കണമെന്നാവശ്യപ്പെടാത്തത് ബോധപൂര്‍വ്വമാണ്.
ഏകീകൃത വിവാഹനിയമം നടപ്പിലാക്കുന്നത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25ല്‍ വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനും 29ലെ പ്രത്യേക സംസ്കാരം കാത്തുസൂക്ഷിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലും തെറ്റിദ്ധാരണ പരത്തലുമാണ്.
മതസ്വാതന്ത്ര്യം നിബന്ധനകള്‍ക്ക് വിധേയമാണെന്നുള്ളതും സാമ്പത്തിക, രാഷട്രീയ, മതേതര കാര്യങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള സര്‍ക്കാരിന്റെ അധികാരങ്ങളെ ഹനിക്കുന്നതല്ലായെന്നും ഭരണഘനടയില്‍ തന്നെ പറഞ്ഞിട്ടുളളതാണ്. 44-ാം അനുച്ഛേദം മുഴുവന്‍ സമൂഹത്തിനു വേണ്ടിയുള്ളതാണെങ്കില്‍ 25 തികച്ചും വ്യക്തിപരമാണെന്ന് ഓര്‍ക്കണം.
നമ്മുടെ നീതിയന്യായ കോടതികള്‍ നിരവധി വിധിന്യായങ്ങളിലൂടെ ഈ വസ്തുത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. 1987ല്‍ കേരള പോലീസ് സേനയിലെ കോണ്‍സ്റ്റബിളായിരുന്ന മുഹമ്മദ്കുട്ടി നല്കിയ കേസില്‍ കേരളാ ഹൈക്കോടതിയും 1984ല്‍ ആനന്ദമാര്‍ഗ്ഗികള്‍ നല്കിയ കേസില്‍ സുപ്രീം കോടതിയും ഭരണഘടനയിലെ ഈ തത്വമാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. മതാചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും നാടാണ് ഭാരതം.
അത്തരത്തിലുള്ള നിരവധി ആചാരങ്ങള്‍ നിയമംമൂലം നിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു. സതി ആചാരം, ശൈശവ വിവാഹം, നരബലി, ജന്തുബലി എന്നിങ്ങനെ എത്രയോ ആചാരങ്ങള്‍. അന്ധവിശ്വാസ നിരോധന നിയമം പോലും പാസ്സാക്കുകയുണ്ടായി മഹാരാഷ്ട്രയില്‍.
സാമൂഹ്യ പരിഷ്ക്കരണത്തിനുവേണ്ടി വിട്ടുവീഴ്ചയക്ക് തയ്യാറാവുക എന്നത് എല്ലാ വിഭാഗങ്ങളുടേയും ഉത്തരവാദിത്തമാണ്. ഘട്ടംഘട്ടമായെങ്കിലും ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റീസ് എം.സി.ഛംഗഌ അഭിപ്രായപ്പെട്ടതും അതുമൂലമാണ്. ഇംറാന കേസില്‍ ഫത്വ പുറപ്പെടുവിച്ച മുസ്ലീം മതമേലദ്ധ്യക്ഷന്മാരുടെ നടപടിക്കെതിരെ 2014ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായവും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.
ഭാരതീയരുടെ ഇടയില്‍ സാമൂഹിക-സാമ്പത്തിക നീതിയ്ക്കായി എകീകൃത സിവില്‍ നിയമത്തിനുവേണ്ടി നിലകൊള്ളാന്‍ എല്ലാ ഭാരതീയരും മതഭേദമന്യേ തയ്യാറാവേണ്ടിയിരിക്കുന്നു. സംഘടിത വോട്ടുബാങ്കിനുവേണ്ടി മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളേയും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തുന്ന മതമേലദ്ധ്യക്ഷന്മാരെയും ഒറ്റപ്പെടുത്തണം. പുരുഷമേധാവിത്ത മനോഭാവികളായ മതമേലദ്ധ്യക്ഷന്മാരുടെ കടുംപിടുത്തംമൂലം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്.
1985ല്‍ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ഷാബാനോ കേസില്‍ വിധിയുണ്ടായപ്പോള്‍ ഇതേ മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്നാണ് സുപ്രീം കോടതി വിധിയെ അട്ടിമറിച്ച് പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയത്. ഇംറാനയ്ക്കെതിരെ ഫത്വ പുറപ്പെടുവിച്ചതും ഇക്കൂട്ടര്‍ തന്നെയാണ്.
മംഗള്യാന് വിജയകരമായി പൂര്‍ത്തിയാക്കിയ നാടാണ് ഭാരതം. നാം വീണ്ടും ലോകത്തിന് വഴികാട്ടിയാകും എന്ന ചിന്ത സജീവമായി നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഈ രാജ്യത്തെ ജനങ്ങളെല്ലാം ഒരു രാഷ്ട്രം – ഒരു ജനത – ഒരു നിയമം എന്ന സങ്കല്പത്തില് ഒത്തൊരുമിച്ച് കഴിയാനാവശ്യമായ പൊതുസിവില്‍നിയമം നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഭരണകര്‍ത്താക്കളും അതിനുള്ള വേദിയൊരുക്കാന്‍ പൗരജനങ്ങളും തയ്യാറാകേണ്ട സമയം സംജാതമായിരിക്കുന്നു.
സരളാമുഡ്ഗല് കേസില്‍ 1995ല്‍ സുപ്രീംകോടതി നടത്തിയ അഭിപ്രായ പ്രകടനം ഇപ്രകാരമായിരുന്നു: “80 ശതമാനത്തിലധികം വരുന്ന പൗരന്മാരെ ഏകീകൃത വ്യക്തിനിയമത്തിന് കീഴില്‍ ഇപ്പോള്‍ തന്നെ കൊണ്ടുവന്നുകഴിഞ്ഞെന്നിരിക്കെ ഭാരതം ഒട്ടാകെയുള്ള പൗരന്മാര്ക്ക് ബാധകമാകുന്ന ഏകസിവില്‍കോഡ് കൊണ്ടു വരുന്നത് നീട്ടിക്കൊണ്ടു പോകുന്നത് എന്തു കാരണത്തിലാണെങ്കിലും നീതീകരിക്കാനാവില്ല.”
സ്വച്ഛ് ഭാരത് പോലെ, മേക്ക് ഇന്‍ ഇന്‍ഡ്യ പോലെ, ഏകീകൃത സമൂഹത്തിന് ഏകീകൃത സിവില്‍ നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: