കോട്ടയം: ശബരിമലയിലും പമ്പയിലും വര്‍ഷങ്ങളായി സേവനസന്നദ്ധസംഘടനകള്‍ നടത്തിവരുന്ന അന്നദാനം ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താനും കച്ചവടക്കാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുതകുംവിധം ദേവസ്വംബോര്‍ഡ് ആവിഷ്കരിച്ചിരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അന്നദാനസംഘങ്ങള് പിരിവുനല്‍കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ശബരിമല ശ്രീഅയ്യപ്പധര്മ്മപരിഷത്ത് ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി, പന്തളം എന്നീ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സേവന പ്രവര്ത്തനത്തിനുവരുന്ന ശബരിമല സേവന സന്നദ്ധ സംഘടനകള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ സര്‍ക്കാരും ദേവസ്വം മന്ത്രിയും അടിയന്തിരമായി ഇടപെടണമെന്ന് അയ്യപ്പധര്‍മ്മ പരിഷത്ത് ജനറല്‍ സെക്രട്ടറി അയര്‍ക്കുന്നം രാമന്നായര് അഭ്യര്‍ത്ഥിച്ചു.
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലും പമ്പയിലും മാത്രമല്ല, പ്രധാന ഇടത്താവളങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരവും പരിശോധനാവിധേയമാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കണം. മണ്ഡല മകരവിളക്ക് കാലത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അയര്‍ക്കുന്നം രാമന് നായര്‍ കോ- ഓര്‍ഡിനേറ്ററായും തിരുപ്പൂര്‍ മുരളി, മുരളീധരപ്പണിക്കര്‍, ആറുമാനൂര്‍ ഉണ്ണികൃഷ്ണന്, ഗോപി കൊടുങ്ങല്ലൂര്‍, രമേശന് നായര്‍, ടികെആര്‍ പണിക്കര്‍, ആര്.കെ. ഉണ്ണിത്താന്, കെ.ആര്. ഹരികൃഷ്ണന്, തഞ്ചാവൂര്‍ ശ്രീധരശാസ്ത്രികള് എന്നിവരടങ്ങുന്ന കര്‍മ്മസമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: