ശബരിമല: സന്നിധാനത്ത് ഉണ്ണിയപ്പം നിര്‍മ്മാണത്തില്‍ അപാകത. രണ്ടര ലക്ഷത്തില്‍പരം അപ്പം ഉപയോഗശൂന്യമായതായാണ് കണ്ടെത്തിയിരിക്കുന്നത്. കരാറുകാരനെ രക്ഷിച്ച് ദേവസ്വം ജീവനക്കാരെ ബലിയാടാക്കാനണ് ഇപ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കം നടക്കുന്നത്. 8.5 ലക്ഷം രൂപാ ദേവസ്വത്തിന് നഷ്ടമുണ്ടായതായി കാട്ടി 12 ദേവസ്വം ജീവനക്കാരോട് അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മാളികപ്പുറത്തിന് സമീപം പാചക വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പക്കാരയില്‍ നിന്നുള്ള ഉല്‍പ്പാദനത്തിനാണ് അപാകത കണ്ടെത്തിയിരിക്കുന്നത്. അപ്പം ആവശ്യത്തിന് സംഭരിച്ചിട്ടുള്ളതിനാല്‍ ഈമാസം 21 ന് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.തുടര്‍ന്ന് കണക്കെടുപ്പിനായി നടത്തിയ പരിശോധനയില്‍ വേവാത്തതും കരിഞ്ഞതുമായ 35 ചാക്ക് അപ്പം കണ്ടെത്തിയിരുന്നു.
എന്നാല്‍ നവംബര്‍ 12 നും 20 നും ഇടയിലായി അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ നിര്‍മ്മാണത്തിലെ അപാകതകാട്ടി അപ്പം സ്പെഷ്യല്‍ ഓഫീസര്‍ക്ക് നാല് കത്തുകള്‍ നല്‍കിയിരുന്നു. ഇതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച് നടപടീ സ്വീകരിച്ചിരുന്നെങ്കില്‍ ദേവസ്വം അധികൃതര്‍ സൂചിപ്പിക്കുന്ന 8.5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുമായിരുന്നില്ല.
70 കിലോ അരി, 30 കിലോ ശര്‍ക്കര ആനുപാതികമായി ചുക്കുപൊടി, ജീരകപ്പൊടി എന്നിങ്ങനെയാണ് അപ്പത്തിനായി ഉപയോഗിക്കുന്നത് കദളിപ്പഴം ചേര്‍ക്കണമെങ്കിലും അത് ഉപയോഗിക്കാറില്ല. പൂപ്പലുണ്ടായി അപ്പം വേഗം ചീത്തയാവാതിരിക്കാന്‍ പഴം ഒഴിവാക്കുകയാണ് പതിവ്. ഒരു കൂട്ടില്‍ നിന്നും 845 അപ്പമാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത് ലഭിക്കാതെ വരുമ്പോള്‍ അപ്പം നിര്‍മ്മാണത്തിലെ കണക്കുകള്‍ തെറ്റും.
തുടക്കത്തില്‍ അപ്പം നിര്‍മ്മാണത്തിന് കരാറുകാരന് തിരുവനന്തപുരം സ്വദേശി തങ്കുകുട്ടന്‍ എന്നയാളായിരുന്നു. 12-ാം തീയതിയാണ് അദ്ദേഹം കരാര്‍ പ്രകാരം അപ്പം നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ 14ന് ഉദയന്‍ എന്നയാള്‍ ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തോടെ കരാര്‍ നേടാനെത്തി. ദേവസ്വം അധികൃതര്‍ ഉദയനെ കരാറുകാരനാക്കിക്കൊണ്ട് തങ്കുക്കുട്ടനെ ഒഴിവാക്കി. 21 ന് കണക്കെടുത്തപ്പോള്‍ അപ്പം നിര്‍മ്മാണത്തിനുപയോഗിച്ച കൂട്ട് പ്രകാരം 11500 അപ്പം കുറവായിരുന്നു എന്ന് പറയുന്നു.
ആദ്യകരാറുകാരന് 60000ത്തോളം അപ്പം നല്‍കിയതായാണ് കണക്ക്. എന്നാല്‍ മൊത്തം കണക്കെടുക്കുമ്പോള്‍ ആദ്യകരാറുകാരന്റെ ഉത്തരവാദിത്വം ഏല്‍ക്കാനാവില്ലെന്ന് നിലവിലുള്ളയാള്‍ വ്യക്തമാക്കിയതായും സൂചനയുണ്ട്.
കണക്കെടുത്ത കാലയളവില്‍ മൂന്ന് ഷിഫ്റ്റുകളിലായി ജോലിനോക്കിയ 12 ജീവനക്കാര്‍ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവനക്കാരുടെ കുറവും പരിചയമില്ലായ്മയുമാണ് അപ്പം നിര്‍മ്മാണത്തില്‍ അപകതയുണ്ടാക്കുന്നതെന്ന് തൊഴിലാളികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. അപ്പം നിര്‍മ്മാണത്തിന്റെ എല്ലാവിഭാഗങ്ങളിലുമായി 150 ജീവനക്കാരെങ്കിലും ഒരേസമയം വേണ്ടതുണ്ട്.ഈ അവസരത്തില്‍ ഹൈക്കോടതിയുടെ ഉത്തരവുമായെത്തിയ പുതിയ കരാറുകാരന് 25തൊഴിലാളികളുമായാണ് അപ്പനിര്മ്മാണത്തിനെത്തിയതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: