കോഴിക്കോട്: സ്കൂള്‍ കലോല്‍സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം കഴിയുമ്പോഴേക്ക് തര്‍ക്കത്തിന് തുടക്കം. പ്രധാനവേദി ഏതാകണമെന്നതിനെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. മാനാഞ്ചിറ മൈതാനം പ്രധാനവേദിയാകണമെന്ന നിര്‍ദ്ദേശത്തെയാണ് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം എതിര്‍ത്തിരിക്കുന്നത്. പ്രധാനവേദി സ്വപ്നനഗരിയാക്കണമെന്നാണ് എംഎല്‍എ പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടത്.
മാനാഞ്ചിറ മൈതാനം സംരക്ഷിക്കണമെന്നാണ് മേയര്‍ ചൂണ്ടിക്കാണിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ടാണ് മാനാഞ്ചിറയുടെ സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയാക്കിയത്, പ്രധാനവേദിയാകുന്നതോടെ നഗരത്തില്‍ തിരക്കേറും. പാര്‍ക്കിംഗിന് അടുത്തെങ്ങും സൗകര്യവുമില്ല,മേയര്‍ പറഞ്ഞു. പകരം സ്വപ്നനഗരിയാക്കാമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ സംഘാടക സമിതി ചെയര്മാന് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിവാദത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മന്ത്രി എ.കെ. മുനീറിനെയാണ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. മാനാഞ്ചിറ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിന്റെ പ്രതിനിധി എം.കെ. മുനീറും സ്വപ്നനഗരി ഉള്‍ക്കൊള്ളുന്ന പ്രദേശം സിപിഎം എംഎല്‍എ. എ. പ്രദീപ്കുമാറിന്റെ മണ്ഡലത്തിലുമാണ്. വേദിമാറ്റുന്നതോടെ ചെയര്മാന് സ്ഥാനവും മാറുമെന്നതാണ് സിപിഎം കണക്കാക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കലോല്‍സവ വേദി പെട്ടെന്ന് കോഴിക്കോട്ടേക്ക് മാറ്റിയത് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം വിമര്‍ശിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പ്രധാനവേദിയെക്കുറിച്ചുള്ള വിവാദം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: