തിരുവനന്തപുരം: അഴിമതിയിലൂടെ കോടികളുടെ അനധികൃത സമ്പാദ്യം നേടിയ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ രാഷ്ട്രീയ അധികാര ബന്ധങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സൂരജ് ചുമതല വഹിച്ചിരുന്ന വിവിധ വകുപ്പുകളില്‍ അദ്ദേഹത്തിന്റെ കാലത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
വകുപ്പുകളുടെ ചുമതലക്കാരായിരുന്ന മന്ത്രിമാരും ഉന്നത രാഷ്ട്രീയ നേതൃത്വവുമാണ് സൂരജിന് സംരക്ഷണം നല്‍കിയിരുന്നത്. ഇവര്‍ക്കും അഴിമതിയിലുള്ള പങ്ക് വ്യക്തമാണ്. സൂരജ് കൈയ്യാളിയിരുന്ന വകുപ്പുകളുടെ മന്ത്രിമാരെ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവന്നാലെ മുഴുവന്‍ അഴിമതി കഥകളും പുറത്ത് വരികയുള്ളു.
സൂരജിനെതിരായ അന്വേഷണവും മന്ത്രി മാണിക്കെതിരായ കോഴ ആരോപണവും സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. മാണിയുടെ കോഴക്കേസ് അന്വഷണം പെട്ടന്ന് അവസാനിപ്പിച്ച് തീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. തെളിവുകള്‍ നിരവധി ഉണ്ടായിട്ടും കോടതിയില്‍ അതൊന്നും നല്‍കാതെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് പ്രതിപക്ഷത്തിന്റെ കൂട്ടുമുണ്ട്. ശരിയായ അന്വഷണം നടക്കരുതെന്നും സത്യങ്ങള്‍ മുഴുവന്‍ പുറത്ത് വരരുത് എന്നുമുള്ള താല്പര്യം പ്രതിപക്ഷത്തിനുമുണ്ട്. അവര്‍ക്ക് കൂടി വേണ്ടിയാണ് കേസ് അട്ടിമറിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: