തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയം അന്തര്‍സംസ്ഥാന വിഷയം ആയതിനാല്‍ പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ശ്രീശന് അറിയിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ക്കും ദോഷകരമല്ലാത്ത രീതിയില്‍ കാവേരിപ്രശ്നം വാജ്പേയി പരിഹരിച്ചതുപോലെ ഈ വിഷയവും പരിഹരിക്കുവാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടുകാരനായിരുന്ന സര്. സി.പി കാണിച്ച ആത്മാര്‍ത്ഥത പോലും നാളിതുവരെ കേരളം ഭരിച്ച ഒരുനേതാക്കളും കാട്ടിയിട്ടില്ല. രണ്ടുമുന്നണികളുടെയും ,ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും ഇവര്‍ കോടതികളില്‍ കേരളം കേസുകള്‍ തോല്ക്കാന് നടത്തിയ ശ്രമങ്ങളുടേയും ബാക്കിപത്രമാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും ശ്രീശന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ നിവേദനവും ബിജെപി ഇടുക്കി ജില്ലാ നേതൃത്വം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാരിന് സംസ്ഥാന നേതൃത്വം കൈമാറിയിട്ടുണ്ടെന്നും സമരംചെയ്യാതെ തന്നെ പ്രധാനമന്ത്രിയെ ഇടപെടുത്തി ഈ വിഷയം പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇടുക്കി ജില്ല ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിനു ജെ.കൈമള്‍,ജി.കൃഷ്ണന്‍കുട്ടി,സോജന് ജോസഫ്, സി.സി കൃഷ്ണന്,പി.ആര്.വിനോദ്,ബിന്ദു സജി,എം.ഐ.രവീന്ദ്രന്,വി.കെ.ബിജുപി.അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: