ന്യൂദല്‍ഹി: സിഗരറ്റിന്റെ ചില്ലറ വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രാജ്യത്ത് സിഗരറ്റിന്റെ ചില്ലറ വില്പന നിരോധിച്ചു കൊണ്ടുള്ള കരട് നിര്‍ദേശവും കേന്ദ്രആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്തണമെന്നും 2003ലെ പുകയില നിയന്ത്രണ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നു കനത്തതുക പിഴ ഈടാക്കണമെന്നുമുള്പ്പെടെയുള്ള വിദഗ്ധ സമിതി ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ രാജ്യസഭയില്‍ എഴുതിതയ്യാറാക്കി നല്കിയ മറുപടിയില്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കൂടിയ പിഴശിക്ഷ നല്‍കാനും സമിതി ശുപാര്‍ശ ചെയ്യുന്നു. സമിതി ശുപാര്‍ശകള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണെന്നും പാര്‍ലമെന്റിന്റെ അനുമതിയോടെ മാത്രമേ ശുപാര്‍ശകള്‍ നടപ്പാക്കുകയുള്ളൂവെന്നും നദ്ദ പറഞ്ഞു.
സിഗരറ്റ് വില്‍പ്പനയുടെ 70 ശതമാനവും ചില്ലറവില്പ്പനയായാണ്. പത്തു സിഗരറ്റുകളുള്ള പായ്ക്കറ്റിന് 190 രൂപ നല്കി വാങ്ങാന്‍ സാധാരണക്കാര്‍ക്ക് സാധിക്കില്ല.ചില്ലറ വില്‍പ്പന നിരോധിച്ചാല്‍ സിഗരറ്റ് ഉപഭോഗത്തില്‍ പത്തുമുതല്‍ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പ്രതിവര്‍ഷം 25,000 കോടി റവന്യൂവരുമാനമാണ് സിഗരറ്റ് വിപണിയില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്നത്.
യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ കണക്കുപ്രകാരം ഭാരതീയര്‍ വലിച്ചുതീര്‍ക്കുന്ന സിഗരറ്റിന്റെ എണ്ണം 2012ല്‍ മാത്രം പതിനായിരം കോടിയായിരുന്നെന്നാണ് കണക്ക്. പുകവലി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതോടെ പ്രമുഖ സിഗരറ്റ് ഉത്പാദകരായ ഐടിസിയുടെ ഓഹരി വിലയില്‍ അഞ്ചുശതമാനത്തിന്റെ ഇടിവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: