കൊച്ചി: അധികാരമൊഴിഞ്ഞ ശേഷം ആദ്യമായി കൊച്ചിയിലെത്തുന്ന മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കാത്തിരിക്കുന്നത് ഭരണ പരാജയത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ഏറ്റവുമധികം കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയത് കൊച്ചിയിലായിരുന്നുവെങ്കിലും ഒന്നു പോലും ഫലം കണ്ടില്ല. പതിനായിരക്കണക്കിന് കോടികളാണ് ഇത്തരത്തില്‍ തുലച്ചത്.
മൂവായിരം കോടിയിലേറെയാണ് വല്ലാര്‍പാടം ടെര്‍മിനലിനു യുപിഎ സര്‍ക്കാര്‍ തുലച്ചത്. കൊച്ചിയിലെ പഴയ തുറമുഖത്തിന്റെ ചെലവില്‍ നടത്തിയ കപ്പല്‍ചാല്‍ നിര്‍മ്മാണവും മറ്റും ഇതിനുപുറമേ. അമിതമായ നിരക്കും കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകളും വല്ലാര്‍പാടം ടെര്‍മിനലിന് തിരിച്ചടിയായി.
കൊച്ചി പുറംകടലില്‍ എണ്ണപര്യവേഷണത്തിനെന്ന പേരിലും കോടികളാണ തുലച്ചത്. റിലയന്‍സിന്റെ ഉപകരണങ്ങള്‍ വാടകക്കെടുത്ത് ഒഎന്‍ജിസി നടത്തിയ എണ്ണ പര്യവേഷണം ഒടുവില്‍ പരിഹാസ്യമായ നിലയില്‍ അവസാനിക്കുകയായിരുന്നു. ഇതിന്റെമറവില്‍ മന്മോഹന് സര്‍ക്കാരിന്റെ ഭാഗമായിരുന്ന പലരും നേട്ടമുണ്ടാക്കുകയും ചെയ്തു.
അയ്യായിരം കോടിയിലേറെ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ എല്‍എന്‍ജി ടെര്‍മിനലും പരാജയമായി. വാതകം കൊണ്ടുപോകാന്‍ പൈപ്പ്ലൈന് സ്ഥാപിക്കാന്‍ സ്ഥലമേറ്റെടുക്കാന്‍ പോലും പറ്റിയിട്ടില്ല. കുറഞ്ഞ നിരക്കില്‍ എല്‍എന്‍ജി ലഭിക്കാന്‍ അന്താരാഷ്ട്ര വാണിജ്യ കരാറുകള്‍ ഉണ്ടാക്കാനും മന്മോഹന് സര്‍ക്കാര്‍ ശ്രമിച്ചില്ല.
ഭീമമായ വിലക്ക് പൊതുവിപണിയില്‍ നിന്ന്് എല്‍എന്‍ജി വാങ്ങേണ്ട അവസ്ഥയാണ്. ഇത് വന്നഷ്ടത്തിന് കാരണമാകും. ഫാക്ടിന്റെ പുനരുദ്ധാരണത്തിന് 991 കോടി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നല്‍കിയില്ല.
കൊച്ചി മെട്രോയാണ് മറ്റൊരു പദ്ധതി. 2000 കോടിയോളമാണ് ആദ്യഘട്ടത്തില്‍ കേന്ദ്ര വിഹിതം. ബാക്കി വിദേശ കടവും. ഉദ്ദേശിച്ച സമയത്ത് പണി പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായ മെട്രോയെക്കുറിച്ച് ഇപ്പോള്‍ തന്നെ ആശങ്കകള്‍ ഉയര്‍ന്നുകഴിഞ്ഞു.
സ്ഥലമേറ്റെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുളള തര്‍ക്കങ്ങളും മെട്രോയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇ.ശ്രീധരന് കേന്ദ്രറയില്‍വേ ഉപദേഷ്ടാവായി നിയമിതനായതോടെ മെട്രോ സംബന്ധിച്ച ആശങ്കയുമേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: