ന്യൂദല്‍ഹി: ആശങ്കയുണര്‍ത്തി പക്ഷിപ്പനി പടര്‍ന്നുപിടിക്കുമ്പോള്‍ സംസ്ഥാനം ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. പക്ഷിപ്പനിയുടെ വിശദാംശങ്ങള്‍ തേടി വിളിച്ചിട്ട് ഫോണ്‍ എടുക്കാന്‍പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ജെ.പി. നദ്ദ കേരള എംപിമാരെ അറിയിച്ചു.
സംസ്ഥാനത്ത് പടര്‍ന്നുപിടിച്ച പക്ഷിപ്പനി ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയെ വിളിച്ച ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് ഒരു ദിവസം കഴിഞ്ഞും ഉമ്മന്‍ചാണ്ടിയില്‍ നിന്നും പ്രതികരണം ലഭിച്ചില്ല.
ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ മുഖ്യമന്ത്രി യോഗത്തിലാണെന്നായിരുന്നു മറുപടി.
തിരികെ വിളിക്കണമെന്ന് നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിനു കേന്ദ്രമന്ത്രി നല്കി. എന്നാല്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷവും ഉമ്മന്‍ചാണ്ടി കേന്ദ്രആരോഗ്യമന്ത്രിയെ തിരികെ വിളിച്ചില്ല. ഇന്നലെ പാര്‍ലമെന്റില്‍ കേരള എംപിമാര്‍ ആരോഗ്യമന്ത്രിയെ വീണ്ടും കണ്ടപ്പോഴാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടിയെപ്പറ്റി കേന്ദ്രമന്ത്രി അറിയിച്ചത്.
പക്ഷിപ്പനി സംബന്ധിച്ച അടിയന്തിരമന്ത്രിസഭാ യോഗം നടക്കുമ്പോഴാണ് കേന്ദ്രമന്ത്രി വിളിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ആശയവിനിമയം നടത്താന്‍ ശ്രമിക്കുമ്പോള്‍ മന്ത്രിസഭാ യോഗം നടക്കുന്ന മുറിയിലേക്ക് ഫോണ്‍ ബന്ധം നല്‍കണമെന്നതാണ് ചട്ടം. അതിനു സാധിച്ചില്ലെങ്കില്‍ യോഗശേഷം തിരികെ വിളിക്കുകയെങ്കിലും ചെയ്യേണ്ടതാണെന്ന് കേന്ദ്രആരോഗ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. പക്ഷിപ്പനിയുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ കേരള സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥ കാണിച്ചെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി.
സംഭവം വിവാദമായപ്പോള്‍ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നദ്ദയെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കി. സംസ്ഥാനം ആവശ്യപ്പെടുന്ന സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് നദ്ദ രാജ്യസഭയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചയുടന്‍ തന്നെ ഇന്ത്യന്‍ വെറ്റിനിറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബംഗളൂരു റീജിയണല്‍ ലാബില്‍ നിന്നുള്ള സംഘത്തെയും നാഷണല്‍ ലബോറട്ടറിയില്‍ നിന്നുള്ള വിദഗ്ധ സംഘത്തെയും കേരളത്തിലേക്ക് അയച്ചിരുന്നു. കേന്ദ്രആരോഗ്യമന്ത്രിക്കു പുറമേ കേന്ദ്രകൃഷി മന്ത്രി രാധാമോഹന്സിങും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പക്ഷിപ്പനി സംബന്ധിച്ച് കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ ബ്ലൂബുക്ക് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: