സിപിഐ പിളര്‍ന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് യഥാര്‍ത്ഥ വിപ്ലവപാര്‍ട്ടിയെ ലഭിക്കില്ലായിരുന്നു.’ പിളര്പ്പിനെച്ചൊല്ലി ഇരുകമ്മ്യൂണിസ്റ്റ് നേതാക്കള്‍ വാഗ്വാദങ്ങള്‍ പൊടിപൊടിക്കവെ പിണറായി വിജയന്റെ വാക്കുകളാണ് മേലുദ്ധരിച്ചത്. 1964ലെ പിളര്‍പ്പോടെ രൂപംകൊണ്ട സിപിഎം യഥാര്‍ത്ഥ വിപ്ലവപാര്‍ട്ടിയെന്ന് സമര്‍ത്ഥിക്കുകയാണ് പിണറായി. ആലപ്പുഴയില്‍ നിന്നും ഒടുവിലെത്തിയ വാര്‍ത്തയോടെ പിണറായി വിജയന് പറഞ്ഞത് എത്രശരി എന്നാരും ചിന്തിച്ചുപോകും. യഥാര്‍ത്ഥ വിപ്ലവപാര്ട്ടിക്കല്ലെ പി.കൃഷ്ണപിള്ളയുടെ സ്മാരകം ചുട്ടുകരിക്കാന്‍ സാധിക്കൂ!
കമ്മ്യൂണിസ്റ്റുകാര്‍ ഗുരുതുല്യനായി കരുതുന്ന പി.കൃഷ്ണപിള്ളയുടെ സ്മാരകം കമ്മ്യൂണിസ്റ്റുകാര്‍ തന്നെ കത്തിക്കുമോ എന്നാണ് വി.എസ്. അച്യുതാനന്ദന്റെ ചോദ്യം. വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ ജീവിച്ചിരിപ്പുള്ള ഒരേയൊരാളാണല്ലോ, വി.എസ്.അച്യുതാനന്ദന്. വി.എസ്.അച്യുതാനന്ദനെ ഗുരുതുല്യനായി കാണുന്ന എത്രയോ പേര് വിപ്ലവ പാര്‍ട്ടിയിലും ഉണ്ടല്ലോ! എന്നിട്ടും വിപ്ലവ പാര്‍ട്ടിയില്‍ വിഎസിന്റെ സ്ഥാനം എവിടെയാണ്. നീരാളിയെപ്പോലെ വരിഞ്ഞുമറുക്കി ‘ വേലിക്കകത്താക്കി’ അനങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാക്കിയത് പ്രതിയോഗികളാരെങ്കിലുമാണോ?
പതിനൊന്നു മാസം മുമ്പ് ശരിക്കും പറഞ്ഞാല്‍ മറ്റൊരു ഒക്ടോബര്‍ വിപ്ലവം. ഒക്ടോബര്‍ 31നാണല്ലോ കൃഷ്ണപിള്ള സ്മാരകം ചാമ്പലായത്. അന്നെന്തൊക്കെയായിരുന്നു പുകില്. ഹര്‍ത്താല്‍ ജില്ല മുഴുക്കെ. പിന്നെ പ്രതിഷേധങ്ങളുടെ നീണ്ടനിര. കത്തിയമര്‍ന്ന സ്മാരകം കാണാന്‍ നേതാക്കളുടെ വന്‍തിരക്ക്. അപ്പോഴൊക്കെ സ്മാരകം കത്തിച്ചവര്‍ ഊറിഊറി ചിരിക്കുകയായിരുന്നല്ലോ. ഇപ്പോഴെന്തായി, പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ പേരിലാണിതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. അത് പാര്‍ട്ടിക്ക് നേരത്തെ ബോധ്യമായിരുന്നില്ലേ എന്ന സംശയമുണ്ടാക്കുന്നതായിരുന്നു പാര്‍ട്ടിക്കാരുടെ മൗനവും അന്വേഷണം മന്ദീഭവിപ്പിക്കാന്‍ നടത്തിയ നീക്കവും.
ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ അഞ്ചുപ്രതികളുണ്ട്. അഞ്ചും യഥാര്‍ത്ഥ വിപ്ലവ പാര്ട്ടിക്കാര് തന്നെ. കഞ്ഞിക്കുഴിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കൃഷ്ണപിള്ള സ്മാരകത്തിന്റെ ഓലമേഞ്ഞ മേല്‍ക്കൂരയും കൊണ്ടുപോയത്. ഏരിയാ സെക്രട്ടറി സി.കെ.ഭാസ്കരന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയെ പുറത്താക്കിയപ്പോഴാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചത്.
തദ്ദേശിയര്ക്കിഷ്ടമില്ലാത്ത ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്. നാസറായിരുന്നു ലക്ഷ്യം. ഔദ്യോഗിക വിഭാഗക്കാരനാണ് നാസര്‍. നാസറെ ചെറുതാക്കി കാണിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി ഇത്ര വിപ്ലവകരമായി പൊളിയുമെന്നാരറിഞ്ഞു. പാര്‍ട്ടി ചൂണ്ടിക്കാണിച്ചവരെ കേസില്പ്പെടുത്തുന്നതിനു പകരം പിന്നാമ്പുറംപോയി പ്രതികളെ തേടിപ്പിടിക്കാന്‍ ഈ ക്രൈംബ്രാഞ്ചുകാര്ക്കെന്താണ് അവകാശം. കുഞ്ഞിനെ എടുക്കാന്‍ പറഞ്ഞാല്‍ കുഞ്ഞിനെ എടുത്താല്‍ പോരെ. വന്നുവന്ന് പോലീസേമാന്മാരിതാ അമ്മയെ എടുത്തിരിക്കുകയാണ്. പോലീസുകാര്‍ക്കെന്താ സിബിഐ പണിയുമുണ്ടോ? സംശയം സ്വാഭാവികമാണ്.
തലശേരിയില്‍ എന്‍ഡിഎഫുകാരനെ കൊന്ന് കേസ് ആര്‍എസ്എസുകാരില്‍ കെട്ടിവയ്ക്കാന്‍ പദ്ധതിയിട്ടത് പൊളിച്ചുകൊടുത്തത് സിബിഐ ആണല്ലോ. പത്രവിതരണക്കാരനായ എന്‍ഡിഎഫുകാരനെ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നപ്പോള്‍ തന്നെ സിപിഎം പ്രചരിപ്പിച്ചു. ഇത് ചെയ്തത് ആര്‍എസ്എസുകാര്‍ തന്നെ. കോടിയേരിയുടെ പോലീസ് കേസുമെടുത്തു. പക്ഷെ കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യക്ക് അതങ്ങ് വിശ്വസിക്കാനായില്ല. അവരുടെ കണ്ണീരിന്റെ വിലയാണ് സിബിഐയായി അവതരിച്ചത്. സിബിഐ വന്നപ്പോള്‍ പ്രതികള്‍ സ്വന്തം പാര്‍ട്ടിക്കാരെന്ന് സിപിഎമ്മുകാര്‍ക്കും ബോദ്ധ്യപ്പെട്ടു.
സിബിഐ അന്വേഷണം ഏറ്റെടുത്ത കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജിന്റെ പേരില്‍ പണ്ടൊരു കേസ് കെട്ടിയേല്‍പ്പിച്ചിരുന്നു. സിപിഎമ്മുകാരനായ ഹരിദാസ് വധക്കേസ്. സിപിഎം അക്രമികള്‍ ആളുമാറി വെട്ടിയപ്പോഴാണ് ഹരിദാസ് കൊല്ലപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഇങ്ങനെ എത്രയെത്ര കേസുകളുണ്ടായിക്കാണും. പി.കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചതിന്റെ പേരില്‍ എന്തിനിത്ര കോലാഹലമെന്ന് സഖാക്കള്‍ ചോദിച്ചേക്കാം. പണ്ടുപണ്ട് കണ്ണൂരിലൊരു സംസാരം കേട്ടിരുന്നു. കമ്മ്യൂണിസ്റ്റ് ആഫീസിലും നാട്ടിലാകെയും വൈദ്യുതി എത്താത്ത കാലം. നല്ല പ്രകാശത്തിന് പെട്രോള്മാക്സാണുപയോഗിച്ചിരുന്നത്. പാര്‍ട്ടി ഓഫീസിലെ പെട്രോള്‍മാക്സ് കളവുപോയി.
അന്വേഷണം പാര്‍ട്ടിതലത്തിലും അല്ലാതെയും ഗംഭീരമാക്കി. പാര്‍ട്ടിയുടെ അന്വേഷണം ടിപി വധക്കേസ് അന്വേഷിച്ചതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. എതിര്‍പാര്‍ട്ടിക്കാര്‍ക്കെതിരെ പ്രതിഷേധം കത്തിപ്പടര്‍ന്നു. ഒടുവില്‍ ഒരു സഖാവിന്റെ തട്ടുമ്പുറത്ത് പെട്രോള്‍മാക്സ് സുഖനിദ്രയിലുണ്ടെന്ന് കണ്ടെത്തി. നാട്ടിലത് പാട്ടായി. പെട്രോള്‍ മാക്സ് സൂക്ഷിച്ച സഖാവിനെ പാര്‍ട്ടിക്ക് തള്ളിപറയാനൊക്കുന്നവനല്ല. ഒടുവില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പാര്‍ട്ടിയുടെ പ്രകടനം. ‘ ഞങ്ങടെ മാക്സ് ഞങ്ങളെടുത്താല്‍ നിങ്ങള്‍ക്കെന്താ…. ‘ എന്നിങ്ങനെ.
പി.കൃഷ്ണപിള്ള വി.എസ്.പറഞ്ഞപോലെ ഗുരുവാണ്. അല്ലാതെ രക്തസാക്ഷിയൊന്നുമല്ലല്ലോ.
രക്തസാക്ഷികളെപോലും വിസ്മരിക്കാന്‍ പാര്‍ട്ടിക്ക് മടിയില്ല. കൂത്തുപറമ്പിലെ രക്തസാക്ഷികളെയും ജീവിക്കുന്ന രക്തസാക്ഷികളെയും അരിക്കാക്കി’ ഇല്ല ഇല്ല മരിച്ചിട്ടില്ല സഖാവ് എംവിആര്‍ മരിച്ചിട്ടില്ലാ’ എന്ന് മന്ത്രിച്ച് രാഘവന്റെ മൃതശരീരത്തിന് അരികിലെത്തി മുഷ്ടി ചുരുട്ടി നേതാക്കള്‍ മടങ്ങുന്ന കാഴ്ച മറക്കാറായിട്ടില്ലല്ലോ. കൂത്തുപറമ്പിലെ ദുരന്തം ഉദ്യോഗസ്ഥരുണ്ടാക്കിയതാണെന്ന ബോധോദയവും. മാലോകരോടൊന്നും ക്ഷമചോദിക്കേണ്ട. പറശ്ശിനിക്കടവില്‍ അകാലമൃത്യുവരിക്കേണ്ടി വന്ന വാനരന്മാരോടും ഇഴജന്തുക്കളോടും തെറ്റിപ്പറ്റിപ്പോയി എന്ന് മനസാ മന്ത്രിക്കാനെങ്കിലും തയ്യാറാകേണ്ടതല്ലെ.
അല്ലെങ്കിലും ആരാ ഈ കൃഷ്ണപിള്ള. എം.വി.രാഘവന് എഴുതിവച്ചിട്ടുണ്ട്. ‘ഒരു ദിവസം ഒരാളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു സഖാവിന്റെ ലക്ഷ്യം. ചെറുപ്പക്കാരെ ആകര്‍ഷിക്കാനായിരുന്നു സഖാവ് ശ്രമിച്ചത്. പുതുതായി ഒരാളെ കണ്ടാല്‍ അടുത്തുകൂടി കുശലങ്ങളാരായും. പിന്നെ ഒപ്പം വീട്ടിലേക്ക് ചെല്ലും. അടുക്കളയില്‍ കയറും. കിട്ടുന്നതെടുത്ത് കഴിക്കും. ഇതായിരുന്നു സഖാവ് കൃഷ്ണപിള്ളയുടെ രീതി. ഇന്ന് ഏത് സഖാവിന്, നേതാവിന് ആ സ്വഭാവമുണ്ട്. അടുക്കളയില്‍ കയറ്റുന്നതിന്റെ ലക്ഷ്യം കിട്ടുന്നതെടുത്ത് കഴിക്കാന്‍ തന്നെയാണെന്നെന്താണുറപ്പ്? അടുക്കളയില്‍ കയറിയാല്‍ ചിലപ്പോള്‍ കിട്ടുന്നത് കഴിക്കാനാകണമെന്നില്ല. ചപ്പാത്തി പരത്തുന്ന കോലാവും നേതാക്കളുടെ മുഖത്തുമ്മവയ്ക്കുന്നത്. കാലം മാറി സാര്‍. അതിനൊത്തു കഥയും മാറും, ഗതികെട്ട പുലി പുല്ലുതിന്നും. കൃഷ്ണപിള്ള വെറും പ്രാദേശികം. അന്തര്‍ദേശീയ അംഗീകാരമാണല്ലോ ലെനിന്. ലെനിന് സ്മാരകങ്ങളും പ്രതിമകളും യൂറോപ്പിലടക്കം ഇന്ന് വിസ്മൃതിയിലാണ്.
കെട്ടിപ്പൊക്കിയവര്‍ തന്നെ കെട്ടിവലിച്ച് താഴേയിട്ട് ഇടിച്ചുനിരത്തി. പല സ്ഥലത്തും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഒരു ഊനവും തട്ടാതെ നില്‍ക്കുന്നത് ദല്‍ഹിയിലാണ്. ഒക്ടോബര്‍ വിപ്ലവത്തിന്റെ 70-ാം വാര്‍ഷികത്തിന് 1987 ചാണക്യപുരിയിലെ നെഹ്രുപാര്‍ക്കില്‍ ഒരു ലെനിന് പ്രതിമയുണ്ടാക്കി. പിന്നെ എകെജിഭവനിലും. വിദേശത്ത് ലെനിന് സ്ക്വയറുകളും പ്രതിമകളും മരിച്ച് മണ്ണടിയുന്നു. പിന്നെയല്ലേ കൃഷ്ണപിള്ള. പോണാല്‍ പോകട്ടും പോടാ എന്നുപറഞ്ഞ് അണികള്‍ വിടപറയുന്ന കാലമാണല്ലോ ഇത്. സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: