”പ്രസംഗിക്കാനായി എഴുന്നേല്ക്കുമ്പോള് എന്താണ് പറയേണ്ടതെന്ന് അറിയില്ല. പ്രസംഗിക്കുമ്പോള്‍ എന്താണ് പറയുന്നതെന്ന് അറിയില്ല. പ്രസംഗം കഴിയുമ്പോള്‍ എന്താണ് പറഞ്ഞതെന്നും അറിയുന്നില്ല.”
(സര് വിന്സ്റ്റന് ചര്‍ച്ചില്‍ പ്രധാനമന്ത്രി ആയിരുന്ന വേളയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരംഗത്തെക്കുറിച്ചു നടത്തിയ വിലയിരുത്തല്‍.)
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഗ്രാസനത്തിനു തൊട്ടുതാഴെയായി വിരാജിക്കുന്ന നേതാവിന് ഈ പരാമര്‍ശം യോജിക്കുമെന്നു തോന്നുന്നു. കുലമഹിമയും നേതൃപാരമ്പര്യവും ഒത്തിണങ്ങുമെങ്കിലും പ്രസംഗത്തിനോ പ്രവൃത്തിക്കോ ഗാംഭീര്യമോ കാണാന്‍ കഴിയുന്നില്ല.
തന്റെ ഉത്സാഹവും ചടുലതയും സഹപ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന് കൊടുത്ത് അവരെയും കൂടെ ഉത്സാഹഭരിതരും കര്മനിരതരുമാക്കുക എന്നത് നേതൃപാടവമാണ്. കൂടാതെ അനായാസമായി സംസാരിക്കാനും കഴിയണം. പ്രത്യേകിച്ച് ഭരണനൈപുണ്യനും ജനപ്രിയനും ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയ നേതാവുമായ നരേന്ദ്രമോദിയെ നേരിടാന്‍. അദ്ദേഹത്തിന്റെ വാഗ്വിലാസത്തെ പ്രതിരോധിക്കാന്‍ രാഹുലിനാകുമോ? രാഹുല്‍ ഗാന്ധിയെ ചലനാത്മകനാക്കാന് ഒരു വ്യാഴവട്ടക്കാലമായി കോണ്‍ഗ്രസ് കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കയാണ്. ”ഭരിക്കാനായി ജനിച്ച” അദ്ദേഹത്തെ പാര്‍ലമെന്റിനകത്തും പുറത്തും സജീവമാക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഒരു മാസക്കാലമായി അതിനാവശ്യമായ അണിയറ പ്രവര്‍ത്തനം നടത്തിവരികയാണ്.
അതേസമയം സമൂഹമാധ്യമങ്ങളിലെ മോദി ആരാധകരുടെ സംഖ്യ കുതിച്ചുകൊണ്ടിരിക്കുന്നു. ഫേസ്ബുക്കില്‍ 25 ദശലക്ഷത്തോടെ ലോകത്ത് രണ്ടാംസ്ഥാനത്തും ട്വിറ്ററില്‍ എട്ട് ദശലക്ഷത്തോടെ മൂന്നാം സ്ഥാനത്തും നില്ക്കുന്നു. വാഗ്ചാതുരിയിലും വ്യക്തിപ്രഭാവത്തിലും തിളങ്ങിനില്‍ക്കുന്ന പ്രധാനമന്ത്രിയുടെ കഴിവിനെ കോണ്‍ഗ്രസുകാര്‍ തന്നെ അംഗീകരിച്ചിട്ടുണ്ട്. ഒരു സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനലിലെ രാഷ്ട്രീയ ചര്‍ച്ചാ വേളയില്‍ രാഹുല്‍ ശോഭിക്കുന്നില്ലെന്ന പരാമര്‍ശം ഉണ്ടായപ്പോള്‍, പ്രസംഗം ഒരു കലയാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് വിഷയത്തില്‍നിന്ന് വ്യതിചലിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം കോണ്‍ഗ്രസ് സാധാരണനിലയിലായിട്ടില്ല. സംസ്ഥാനത്ത് ജനപക്ഷ യാത്ര നടക്കുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി വിഭിന്നമാണ്. വിദ്വേഷം, ആശയക്കുഴപ്പം, മോഹഭംഗം, പരസ്യമായും രഹസ്യമായുമുള്ള കുറ്റപ്പെടുത്തലുകള്‍ തുടങ്ങിയ വികാരപ്രകടനങ്ങള്‍ നടന്നുവരികയാണ്. ഇവയില്‍നിന്നൊക്കെ പതുക്കെ കരകയറി തുടങ്ങുന്നതേയുള്ളൂ.
പണ്ഡിറ്റ് നെഹ്റുവിന്റെ 125-ാമത് ജയന്തി ആഘോഷങ്ങള്‍ അതിന്റെ ഭാഗമായാണ് നടത്തിയത്. ഭരണത്തിലിരുന്നപ്പോള്‍ വളരെ വലിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. 200 കോടി രൂപാ അതിനായി ചെലവഴിക്കാനും തീരുമാനിച്ചിരുന്നു. ദയനീയ തെരഞ്ഞെടുപ്പ് പരാജയം പദ്ധതി നടപ്പിലാക്കാന്‍ വിഘാതമാകുകയാണുണ്ടായത്. ശ്രദ്ധേയമായ പരിപാടികള്‍ നടത്താന്‍ കഴിഞ്ഞില്ല.
രണ്ട് ദിവസം അന്തര്‍ദ്ദേശീയ തലത്തിലുള്ള സെമിനാറുകള്‍ നടത്തുകയുണ്ടായി. നെഹ്റുവിന്റെ പൈതൃകം ആരു വിചാരിച്ചാലും തുടച്ചുനീക്കാനാകില്ലെന്ന് സോണിയയും രാഹുലും പ്രസംഗിച്ചു. മര്യാദയോടെ ജയവും തോല്‍വിയും കാണണമെന്നും നല്ല മാര്‍ഗ്ഗം സ്വീകരിച്ചു തോല്‍ക്കുന്നതാണ് തെറ്റായ മാര്‍ഗത്തിലൂടെ ജയിക്കുന്നതിനേക്കാള്‍ നല്ലതെന്നുമുള്ള ആദര്‍ശങ്ങളും സോണിയ അവതരിപ്പിച്ചു. എന്നാല്‍ നഷ്ടപ്രഭാവം വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളിപ്പോയി.
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ മുന്‍ പ്രസിഡന്റ് ജോണ്‍ കുര്ഫൊറിയുടെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രമായിരുന്നു അന്താരാഷ്ട്രമാനം അതിനുകിട്ടിയത്. പി.ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, കപില്‍ സിബല്‍, കമല്‍നാഥ് തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ അസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കൂടാതെ മോദിയുടെ ആസ്ട്രേലിയന്‍ പര്യടനം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ദൃശ്യമാധ്യമങ്ങളില്‍ വേണ്ടത്ര പരിഗണന കിട്ടിയതുമില്ല. നെഹ്റുവിന്റെ പ്രതിമക്കുചുറ്റും മതില് കെട്ടി കൈപ്പത്തി ചിഹ്നമുള്ള ഗേറ്റ് കൊണ്ട് അടച്ചിട്ടിരിക്കുന്ന കാര്‍ട്ടൂണ്‍ നവം.14 ലെ ‘ദ ഹിന്ദു’ വില്‍ കണ്ടിരുന്നു.
സുരേന്ദ്രന്റെ കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. നവം.25 ലെ കേരള കൗമുദിയില്‍ കണ്ട ”നെഹ്റുവിലാണെന്‍ വിശ്വാസം, ഗാന്ധിയിലാണെന്‍ ആശ്വാസം” (സോണിയ)എന്ന സുജിതിന്റെ പോക്കറ്റ് കാര്‍ട്ടൂണും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതിപക്ഷ കക്ഷികളെ കൂടെകൂട്ടാനുള്ള ശ്രമവും നടന്നു. എസ്പി, ഡിഎംകെ, ബിജെഡി കക്ഷികള്‍ പങ്കെടുത്തവരുടെ പട്ടികയിലില്ല. ടിഎംസിയുമായി ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരതീയ ജനതാപാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഉജ്വലവിജയം നേടിയത് ശക്തമായ സംഘടനാ സംവിധാനംകൊണ്ടോ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചോ അല്ലെന്നും നരേന്ദ്രമോദി എന്ന ശക്തനായ നേതാവിനെ മുന്നില്‍നിര്‍ത്തി പ്രചാരണം നടത്തിയതാണ് കാരണമായതെന്നാണ് കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍. അതിനാല്‍ രാഹുല്‍ ഗാന്ധി മുന്നില്‍നിന്ന് നയിക്കണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആഗ്രഹം. അദ്ദേഹം ഉറച്ചതീരുമാനങ്ങളും ദൃഢപ്രസ്താവനകളും നടത്തണമത്രേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: