ന്യൂദല്‍ഹി: ഇറാഖില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ 40 ഭാരതീയര്‍ കൊല്ലപ്പെട്ടതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവര്‍ കൊല്ലപ്പെട്ടുവെന്നു പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്. ഭാരതം നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചതെന്നും സുഷമ പാര്‍ലമെന്റിനെ അറിയിച്ചു.
40 ഭാരതീയരില്‍ 39 പേരെയും വധിച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ജൂണ്‍മുതല്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പിടിയിലായിരുന്ന ഇവരില്‍ 39 പേരും കൊല്ലപ്പെട്ടെന്ന് ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ബംഗ്ലാദേശികളായ രണ്ടു തൊഴിലാളികളെ ഉദ്ധരിച്ച് ഒരുന്യൂസ് ചാനല്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍മാണ തൊഴിലാളികളായി ജോലി ചെയ്യുന്ന ബംഗ്ലദേശികളായ ഷാഫി ഇസ്ലാം, ഹസന് എന്നിവര്‍ പറഞ്ഞതിന് പ്രകാരമായിരുന്നു ഈ റിപ്പോര്‍ട്ട്. ബന്ദികളാക്കിയവരില്‍ ഹര്‍ജീത് മാനിഷ് എന്ന ഭാരതീയന് മാത്രമാണു രക്ഷപ്പെട്ടതെന്നും മറ്റുള്ളവരെ കൊലപ്പെടുത്തുന്നതു താന്‍ കണ്ടുവെന്ന് ഹര്‍ജീത് തങ്ങളോടു പറഞ്ഞുവെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
തുര്‍ക്കി ഉടമസ്ഥതയില്‍ മസൂളില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ കമ്പനിയില്‍ നിന്നു ബാഗ്ദാദിലേക്കു പോകുന്ന വഴിക്കാണ് ജൂണ്‍ 11ന് ഭാരതീയരെ ഭീകരര്‍ റാഞ്ചിയത്. പഞ്ചാബ്, ബംഗാള്‍ സ്വദേശികളാണ് ഇവരില്‍ ഭൂരിപക്ഷവും.
ഇറാഖിലെ ഈ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി അറബിയില്‍ നിപുണരായ രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചതായും സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: