കൊല്ലം: പ്രതിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊന്ന കേസില്‍ കൊല്ലം ഈസ്റ്റ്് സ്റ്റേഷന് ക്രൈം സ്ക്വാഡിലെ തൃക്കടവൂര്‍ കോട്ടയ്ക്കകം ചേരിയില്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ജയകുമാര്‍(47), ഇരവിപുരം ആക്കോലില്‍ ചേരിയില്‍ താന്നോലില്‍ വീട്ടില്‍ വേണുഗോലാല്‍ (48) എന്നിവര്‍ക്ക് ജീവപര്യന്തം കഠിനതടവ്. കൂടാതെ ഇവര്‍ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.
തുക മരണമടഞ്ഞ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാകുളം രാജ് നിവാസില്‍ രാജേന്ദ്രന്റെ അമ്മക്ക് നല്‍കണം. മാത്രമല്ല സര്‍ക്കാരും 2ലക്ഷം രൂപ നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണമെന്നും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്.ശരത്ചന്ദ്രന് വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 302, (കൊലപാതകം) 348 (കുറ്റം സമ്മതിപ്പിക്കാനായി തടങ്കലില്‍ വെയ്ക്കുക), 34 (പൊതു ഉദ്ദേശം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
2005 ഏപ്രില്‍ ആറിനായിരുന്നു സംഭവം. ശങ്കേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നാം സാക്ഷിയായ ഷാജഹാന്റെ മൊബൈല്‍ മോഷണം പോയിരുന്നു. പ്രതിയെന്നു സംശയിച്ച് ആശുപത്രി സെക്യൂരിറ്റിക്കാര്‍ തടഞ്ഞുവച്ച രാജേന്ദ്രനെ കൊല്ലം കണ്ട്രോള് റൂം എഎസ്ഐ സദാനന്ദനും സംഘവും കൂട്ടിക്കൊണ്ടുപോയി എസ്ഐ ബാബുവിനെ ഏല്‍പ്പിച്ചു.
ഇയാള്‍ രാജേന്ദ്രനെ ചോദ്യം ചെയ്യാന്‍ ജയകുമാര്‍, വേണുഗോപാല്‍ എന്നിവരെ ഏല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ രാജേന്ദ്രനെ കൊല്ലം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മ്യൂസിയത്തില്‍ കൊണ്ടുപോയി മൂന്നാംമുറ പ്രയോഗിച്ചു. അവശനായ രാജേന്ദ്രനെ വൈകിട്ട് 6.45ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: